Wednesday, July 26, 2006

വെളയാടൽ!

"ഇക്കൊല്ലം മുതൽ നീ തുള്ളണം"

ഓലമേഞ്ഞ വീടിന്റെ മുന്നിലെ ദ്രവിച്ചുതുടങ്ങിയ കഴുക്കോലിൽ പിടിച്ചു തൂങ്ങി ശ്വാസം വലിച്ചുവിട്ടുകൊണ്ട്‌ പപ്പനാവൻ അചാരി മകനോട്‌ പറഞ്ഞു.
"ഇക്കൊല്ലം മൊതൽ മാടൻ വെളയാടണത്‌ നീയാണ്‌. എന്നെക്കൊണ്ടിനി വയ്യ. ഒറഞ്ഞുതുള്ളി വരണ മാടൻ തമ്പുരാനെ താങ്ങിനിർത്താനൊള്ള കെൽപ്പൊന്നും എന്റെ വെറയ്ക്കണ കാലിനില്ല അരവിന്ദാ.."

വായിച്ചുകൊണ്ടിരുന്ന പുസ്തകം അവജ്ഞയോടെ മടക്കി അരവിന്ദൻ എണീറ്റ്‌ പോയി. പപ്പനാവൻ അചാരിയുടെ കണ്ണുകൾ അടുത്ത പറമ്പിലേക്ക്‌ നീണ്ടു. പതിവുപോലെ യക്ഷിപ്പനയുടെ മുകളിൽ ഒരുനിമിഷം കണ്ണുടക്കി. പിന്നെ താഴേയ്ക്ക്‌. ഉത്സവം അടുക്കാറായതു കൊണ്ട്‌ അമ്പലം മോടിപിടിപ്പിക്കൽ തകൃതിയിൽ നടക്കുന്നു.
തലമുറകളായി കൈമാറിവന്ന കുടുംബക്ഷേത്രം. കാലാകാലം ഉത്സവം നടത്താനും പൂജാ കർമ്മങ്ങൾ ചെയ്യാനും വരുമാനം ഇല്ലാതായപ്പോള്‍ വച്ചുവാഴിച്ചുപോന്ന രാജരാജേശ്വരിയെ ട്രസ്റ്റിനു വിട്ടുകൊടുക്കുകയായിരുന്നു. എങ്കിലും ദേവിയെ പൂജിക്കാനും വർഷംതോറും ഉത്സവത്തിനു മാടൻ തമ്പുരാനെ ശരീരത്തിൽ കയറ്റി ഉറയാനുള്ള അവകാശവും അചാരി സൂക്ഷിച്ചു പോന്നു. അയാളുടെ ചിന്തകളിൽ പഴയകാലത്തിന്റെ മേളം ഒരു നിമിഷം മുറുകി. കൊതിപ്പിക്കുന്ന വിറ പെരുവിരലിൽ നിന്നും കയറി. അതു നെഞ്ചിലെത്തിയപ്പോൾ ഒരു ചുമ അതിനെ തടഞ്ഞു. ചുമയെ തടുക്കാനാവാത്ത ക്ഷീണിച്ച ശ്വാസകോശം വിങ്ങി. അതു കുറുകി. അചാരി മണ്ണിന്റെ അരച്ചുവരിൽ ഇരുന്നു. നെഞ്ചിലെ കുറുകൽ ഒന്നടങ്ങിയപ്പോൾ അയാൾ ഇറങ്ങി നടന്നു.

ബലിക്കല്ലിൽ കൈതൊട്ട്‌ വണങ്ങി അയാൾ അമ്പലപറമ്പിലേക്ക്‌ കടന്നു. ചുവരിൽ ദ്വാരപാലകന്റെ ചിത്രം വിട്ടുള്ള ഭാഗത്ത്‌ വെള്ള പൂശിക്കൊണ്ടിരിക്കുന്ന സതീശൻ പപ്പനാവൻ അചാരിയോട്‌ ചോദിച്ചു,
"പൂയാരിയേയ്‌ എന്തരായി കാര്യങ്ങള്‌? ഇത്തവണ പൊങ്കാലവെളയാടലും ഗുരുസിയും പൂപ്പടയും നമക്ക്‌ കലക്കണം. ഒന്ന് അറയണം. മഞ്ഞീരാട്ട്‌, നേരം കൊറച്ചൂടെ വെളുത്തിറ്റ്‌ മതി. എന്നാലെ വൊരു പൊലിപ്പൊള്ളൂ"

ആചാരി കൽതൂണിൽ കൈ ചാരി നിന്നു. എന്നിട്ട്‌ പറഞ്ഞു,
"പഴേ പോലൊന്നും ഒറയാൻ വയ്യ ചെല്ലാ. ഇത്തവണേങ്കിലും മാടനെ ആവാഹിച്ചുവരാൻ അരവിന്ദനോട്‌ പറഞ്ഞിട്ടൊണ്ട്‌. അവൻ ചെയ്യൂല. പുതിയ പിള്ളേരല്ലീ ദൈവം കെട്ടിവരാൻ അവന്മാർക്ക്‌ നാണക്കേടായിരിക്കും."

ഉത്സവം അടുക്കും തോറും അചാരിയുടെ മനസു പിടച്ചു, മാടൻ തമ്പുരാൻ കാലിടറിയോ ശ്വാസം മുട്ടിയോ മറ്റോ നിലത്തുവീഴുമോ? എന്തായാലും വരുന്നത്‌ വഴിക്ക്‌ കാണാം എന്നു മനസിൽ പറഞ്ഞ്‌ അചാരിയുടെ ജീവിതം ഒരു പൂജാരിയിലേക്ക്‌ വഴിമാറി തുടങ്ങി.
ഉത്സവ ദിവസം രാവിലേയും അരവിന്ദനോട്‌ അചാരി കേണു,
"നീ പൊങ്കാല കോരണ്ട, മഞ്ഞനീരാടണ്ട, ഒറഞ്ഞു തുള്ളണ്ട, വൊന്നും ചെയ്യണ്ട. ചൂരലും പിടിച്ചോണ്ടു കൂടെ നടന്നാ മതി."
ഭാർഗ്ഗവിത്തള്ളയും പറഞ്ഞു, “അരവിന്ദാ മക്കളേ, നീ എന്താണെടാ ഒരുമാതിരി ദിക്ക് തെറ്റി നടക്കണകിളിയെപ്പോലെ?  എന്തരാണെടാ നെനക്കൊന്ന് മാടൻ കെട്ടി അനുഗ്രഹിച്ചാൽ? നീയല്ലീ ഇനി അതു ചെയ്യാനൊള്ളത്‌. ദൈവഗോപം ഒണ്ടാവുമെടാ"

പുരോഗമനവാദം തലയിൽ പിടിച്ച അരവിന്ദൻ പുകയുന്ന വെറുപ്പോടെ പറഞ്ഞു,
"ഞാൻ എത്ര തവണപറഞ്ഞു, എന്നക്കൊണ്ട് പറ്റൂലെന്ന്. ഹും, ദൈവകോപം പോലും! കോപിക്കാത്ത ദൈവം എന്തരൊണ്ടാക്കി തന്നു പപ്പനാവന്‍ പൂജാരിക്ക്‌ ഇത്രേം കാലം കൊണ്ട്‌? ദൈവ കോപം. ഫൂ!"

അരവിന്ദൻ ഒരു കൊടുംകാറ്റുപോലെ ഇടവഴിയിലേക്ക്‌ ഇറങ്ങി നടന്നു. പൂച്ചയുടേയും മത്തങ്ങയുടേയും രൂപത്തിലുള്ള ബലൂണുകൾ വീർപ്പിച്ചു കുത്തിയ വാഴത്തടയുമായി ഉത്സവ പറമ്പിലേക്ക്‌ കയറിയ ഒരു കച്ചവടക്കാരന്റെ ചുമലിൽ അരവിന്ദന്റെ ചുമലിടിച്ചു. ഉത്സവപറമ്പിൽ പൊടി ഉയർന്നു. കോളാമ്പിയിൽ നിന്ന് ചലച്ചിത്രഗാനങ്ങളും.

പറമ്പിനോട്‌ ചേർന്നുള്ള വീട്ടിൽ പപ്പനാവൻ ആചാരി ശ്വാസം ബുദ്ധിമുട്ടി വലിച്ച് മകനുവേണ്ടി കാത്തിരിന്നു. സന്ധ്യകഴിയുമ്പോളെങ്കിലും എത്തും എന്ന് അയാൾ വിശ്വസിച്ചു. ഒന്നും സംഭവിച്ചില്ല.
"നീ ഇങ്ങനെ ഇരുന്നാലെങ്ങനെ പപ്പനാവാ..? രണ്ടുതൊട്ടിവെള്ളവും കോരി ഒഴിച്ചോണ്ട്‌ നീ കോവിലിലോട്ട്‌ കേറ്‌."
ഈ ഒരു വാക്കിനു കാത്തിരുന്ന പോലെ പപ്പനാവൻ അചാരിയുടെ കാലുകൾ നിവർന്നു. അരയിൽ ഒരു പട്ടു ചുറ്റി. അയാള്‍ കിണറ്റിനരുകിലേക്ക്‌ നടന്നു.

പഞ്ചായത്ത് ലൈബ്രറിയിൽ പുസ്തകം തുറന്നുവച്ചിരുന്ന അരവിന്ദൻ പെട്ടന്ന് പുറത്തേക്കിറങ്ങി, ഒരു നിശ്ചയദാർഢ്യത്തിൽ അവൻ പടികൾ ഇറങ്ങി. ബസ്‌ സ്റ്റാന്റും കടന്ന് ചന്തമുക്കിലേക്ക്‌ നടന്നു. മങ്ങിയ ഇരുട്ടിൽ ബാറിന്റെ മുന്നിൽ അവന്റെ കാലുകൾ ലക്ഷ്യം കണ്ടു.
ഇടുങ്ങിയ മുറിയിൽ ചെറിയ ടേബിളിനു മുന്നിൽ ഇരുന്ന് അവൻ ഓർഡർ കൊടുത്തു.
"രണ്ട്‌ ഓസിയാർ. തണുത്ത സോഡയും"

ചെറിയ കാറ്റിൽ പപ്പനാവൻ അചാരിക്ക്‌ തണുത്തു. അയാൾ തണുത്ത പട്ട്‌ ഒന്നു ഇറക്കി ഉടുത്തു. മേളം മുറുകുന്നു. ദേഹമാസകലം സിന്ദൂരം വാരിപ്പൂശുമ്പോൾ അചാരി പ്രാർത്ഥിച്ചു, മേളത്തിനൊത്ത്‌ തന്റെ കാലുകളെ ചലിപ്പിച്ചുതരണേ!.

ഓർഡർ കൊടുത്ത സാധനം റ്റേബിളിൽ എത്താൻ താമസിക്കും തോറും അരവിന്ദൻ അസ്വസ്തനായി. അരണ്ട വെളിച്ചം അവന്റെ കണ്ണിൽ ഇരുട്ട്‌ പാകി. ഇരുട്ടിൽ ദിക്ക് തെറ്റിയ ഏതോ വണ്ടി പാളങ്ങൾ മാറി ഓടിത്തുടങ്ങിയ ശബ്ദം അവന്റെ ചെവിയിൽ വന്നലച്ചു. രൂക്ഷഗന്ധം അവന്റെ നാസാരന്ധ്രങ്ങളെ പുകച്ചു. അവന്റെ ചിന്തകളിൽ അസ്വസ്തതയുടെ ചെണ്ട മുറുകി. അരവിന്ദന്‌ തലപെരുത്തു. അവന്റെ കാലുകൾ വിറച്ചു. ഉള്ളിൽ ഒരു കൊടുങ്കാറ്റിന്റെ കെട്ടിളകി. അരവിന്ദൻ അലറിവിളിച്ചുകൊണ്ട്‌ എഴുന്നേറ്റു. അയാൾ പുറത്തേക്ക്‌  ഓടി.
അലറിവിളിച്ചുകൊണ്ടോടുന്ന അരവിന്ദൻ തന്റെ ഓട്ടത്തിന്റെ ഒരു തിരിവിൽ കെട്ടഴിച്ചുവിട്ട ഒരു കൊടുംകാറ്റായി മാറി. ബാങ്ക്‌ മുക്കും കടന്ന് അരവിന്ദന്‍ പുതിയ റോഡിലൂടെ അതിവേഗം വീശി, നെടുമങ്ങാടിന്റെ ജനത ഒന്നും മനസിലാകാതെ നോക്കി നിന്നു. തെരുവുവിളക്കിന്റെ വെളിച്ചത്തിൽ ചിലരൊക്കെ തിരിച്ചറിഞ്ഞു അരവിന്ദനെ.

പാടം കടന്നു ഒരു അലർച്ചയോടെ വന്ന അരവിന്ദന്റെ പിന്നിൽ കാര്യമറിയാത്ത ഒരു പുരുഷാരം തന്നെ ഉണ്ടായിരുന്നു. ഉത്സവപറമ്പിൽ അവൻ ഉറക്കെ അലറി. അലർച്ചയിൽ ഉത്സവപറമ്പു തരിച്ചു. ഉച്ഛഭാഷിണി അല്ലാതെ എല്ലാ ശബ്ദവും നിലച്ചു. വേലിക്കല്ലും കടന്നുവന്ന അരവിന്ദൻ മാടന്റെ നടയിൽ നിവർന്നു നിന്നു. പുരുഷാരം പിന്നിൽ നിന്നു. അരവിന്ദൻ ശരീരം പിന്നിലേക്ക്‌ വളച്ച്‌ വില്ലുപോലെയാക്കി. എന്നിട്ട്‌ ആ വില്ലുനിവർത്തി അമ്പലത്തിനകത്തേക്ക്‌ തെറിച്ചു.
ആകാംഷപൂണ്ട മുഖങ്ങൾക്ക്‌ മുന്നിൽ അമ്പലവാതിലടഞ്ഞു.
അകത്ത്‌ ഉണ്ടായിരുന്ന പപ്പനാവന്‍ അചാരി ഒന്നും മിണ്ടിയില്ല. സ്വന്തം കാലിൽ നിന്നും ചിലമ്പ് ഊരി മകന്റെ കാലിലണിയിച്ചു. അരവിന്ദന്‍ ഉറക്കെ അലറി. താഴ്‌ന്നു തളർന്ന ശബ്ദത്തിൽ അചാരിയും ഒപ്പം അലറി. പുറത്ത്‌ ഭാനുവിന്റെ ചെണ്ട ഉറഞ്ഞു. മണി ഒച്ചയിൽ വാതിൽ തുറന്നു. വായിൽ ഒരു പന്തവും കടിച്ച്‌ പിടിച്ച്‌ മുതുകിലൂടെ ഒരു ചങ്ങലയും ചുറ്റി, വീതിയുള്ള ചൂരൽ കാലിന്റെ പെരുവിരലിനിടയിൽ കുത്തി, ശരീരം മുഴുവൻ സിന്ദൂരം പൂശി. അരവിന്ദൻ പുറത്തുവന്നു.
അയാളുടെ വായിലിരുന്ന പന്തത്തിലേക്ക്‌ അചാരി കുന്തിരിക്കം ഏറിഞ്ഞു. മുഖത്തിനു മുന്നിൽ തീയാളി. ചുവന്നു തുടുത്ത അരവിന്ദമുഖം കണ്ട്‌ ജനം കൈകൂപ്പി.
ചെണ്ട മുറുകി. അരവിന്ദന്റെ ശരീരം ഒന്നു വിറച്ചു.   അയാൾ ഒന്നുകൂടി അലറി. അലർച്ചയുടെ ഇടവേളകൾ കുറഞ്ഞുകൊണ്ടിരുന്നു, ഓരോ അലർച്ചയിലും അവന്റെ ശക്തി വർദ്ധിച്ചു. അയാൾ ചങ്ങല ചുഴറ്റി ശരീരത്തിൽ അടിച്ചു. ഭാര്‍ഗ്ഗവിത്തള്ള കണ്ണുപൊത്തി. പപ്പനാവന്‍ അചാരിയുടെ കണ്ണുനിറഞ്ഞു.

വിരിയിച്ച ഒരു കമുകിന്‍ പുക്കുല അരവിന്ദന്റെ കയ്യിലേക്ക്‌ ശിവരത്തിനം പിള്ള തിരുകിക്കൊടുത്തു. അമ്പലമുറ്റത്തെ പണ്ടാരഅടുപ്പിൽ തിളച്ചു മറിയുന്ന പൊങ്കാലയിൽ ആ പൂക്കുല മുങ്ങി. പിന്നെ അത്‌ അരവിന്ദന്റെ മുഖത്തേക്ക്‌. ഒന്നല്ല ഒരുപാട്‌ തവണ. അയാളുടെ മുഖത്തു നിന്നും ആവിപൊങ്ങി. ശരീരമാസകലം തിളച്ച പായസം.
അരവിന്ദനു മതിയായില്ല.
ഭാനു ഒരു ലഹരിയോടെ ചെണ്ടയില്‍ തന്റെ മാസ്റ്റര്‍ പീസായ 'കൊച്ചു ചക്കറം കൊല്ലത്തെ ചക്കറം' കയറ്റിറക്കത്തോടെ വായിച്ചു. വീണ്ടും വീണ്ടും പൂക്കുല പായസത്തിൽ മുങ്ങി. അതിന്റെ ലഹരി മൂത്തപ്പോൾ പൂക്കുല വലിച്ചെറിഞ്ഞ്‌ കൈകള്‍കൊണ്ട്‌ തിളച്ചുകൊണ്ടിരിക്കുന്ന പൊങ്കാല കോരി അവൻ മുഖത്ത്‌ പൂശി.

ഒരിക്കൽ കൂടി അലറിവിളിച്ചു അരവിന്ദൻ. പിന്നെ പിന്നിലേക്ക്‌ മറിഞ്ഞു. ചെണ്ടയുടെ താളം അയഞ്ഞു. ശിവരത്തിനം പിള്ള അരവിന്ദനെ വാരിയെടുത്ത്‌ മടിയിൽ ഇട്ടു.

പായസത്തിൽ മുങ്ങിക്കിടക്കുന്ന പുരോഗമനവാദിയുടെ ചുറ്റും ഭക്തജനം തൊഴുകയ്യോടെ നിന്നു. കൂട്ടത്തിൽ പ്രായം ചെന്ന മാധവന്‍ മൂത്താശാരി പറഞ്ഞു,
"വെളയാടല്‍! ഇതാണ്‌ വിളയാടല്!‍"

പായസം വറ്റിക്കിടന്ന കൺപോളകൾക്കിടയിലൂടെ, അതിന്റെ ചൂടോടെ അരവിന്ദൻ അഛനെ നോക്കി. പപ്പനാവൻ അചാരിയുടെ കൺപോളകളിൽ കണ്ണീര്‍ നിറഞ്ഞുകിടന്നു. ഒരുവിളയാടലിന്റെ ആലസ്യത്തിൽ അരവിന്ദൻ ഓർത്തത്‌ അതു സന്തോഷത്തിന്റെ കണ്ണുനീരാണോ അതോ ദുഃഖത്തിന്റെ കണ്ണുനീരാണോ എന്നാണ്‌.

വേറൊരു അടുപ്പിൽ മഞ്ഞനീരാട്ടിനുള്ള വെള്ളം തിളയ്ക്കുന്നു. അരവിന്ദൻ അതിന്റെ കനലിന്റെ ചുവപ്പ്‌ നോക്കിക്കിടന്നു.