രാത്രിമഴ കഴിഞ്ഞ്, അൽപ്പം താമസിച്ചു പുലർന്ന ഒരു ബുധനാഴ്ചയാണ് ബസ്റ്റാന്റിന്റെ സിമന്റു ബഞ്ചിൽ അനുരാധ ആദ്യമായി പ്രത്യക്ഷപ്പെട്ടത്, അന്ന് അവൾക്ക് അനുരാധ എന്ന പേരില്ലായിരുന്നു. വെയിൽ മൂക്കുന്നത് വരെ അവിടെ ബസിന്റെ വരവും പോക്കും നോക്കിയിരുന്നു, അവൾ. പരിസരങ്ങളിൽ ബസ് കാത്തു നിന്നവരിൽ ചിലർ അവളുടെ പുടവയിൽ കാറ്റിന്റെ വരവും പോക്കും നോക്കിനിന്നു..
ഓർമ്മയുടേത് എന്ന് നമ്മൾ തെറ്റിദ്ധരിക്കുന്ന നിശബ്ദതയിൽ നിന്നും, അവൾ ഉണർന്നെണീറ്റു നടന്നു. സ്റ്റാന്റിനു മുന്നില്‍ സ്ഥാപിച്ചിട്ടുള്ള "ഗോ സ്ലോ" എന്നുള്ള ബോർഡിൽ അവൾ കൈചുറ്റി ഒന്നു കറങ്ങി. അവളുടെ ചേല കാറ്റിലുലഞ്ഞു. കറങ്ങിവന്നു നിന്നപ്പോൾ അവളുടെനോട്ടം റോഡിലേയ്ക്ക് അലസമായി ഒന്നു പാളി, റോഡരുകിലെ പങ്കജാക്ഷൻ പിള്ളയുടെ കടയിലെ എന്തിലോ ആ നോട്ടം താഴിട്ടു നിന്നു. പിന്നെ അവൾ പങ്കജാക്ഷൻ പിള്ളയുടെ കടയിലേക്ക്.
വയറിലെ ചേല അൽപ്പം താഴ്‌ത്തി മടിക്കുത്തിൽ കെട്ടിവച്ച ചില്ലറ തുട്ടുകൾ വലിച്ചെടുത്തു, കടയ്ക്കരുകിൽ ബീഡിതെറുത്തിരുന്ന ചന്ദ്രപ്പന്റെ പതിവ് അശ്രദ്ധമായ നോട്ടങ്ങളിൽ ഒന്ന് അവളിലേക്കും എറിഞ്ഞു. അശ്രദ്ധ ഒരു നിമിഷത്തിന്റെ വേഗത്തിൽ ശ്രദ്ധയായി, പിന്നെ അയാൾ നോട്ടങ്ങൾ മറ്റൊരിടത്തേയ്ക്കും പായിച്ചില്ല.
കുറച്ച് നാണയങ്ങൾ എടുത്ത് അവൾ മിഠായി കുപ്പിക്കു മുകളിൽ വച്ചു. പങ്കജാക്ഷൻ പിള്ള അവളെയും നാണയങ്ങളെയും മാറിമാറി നോക്കി. അവൾ രണ്ടുവിരൽ ഉയർത്തി പുകവലിച്ച് ഊതുന്ന ആക്ഷന്‍ കാണിച്ചു. പിള്ള ഞെട്ടി. ആ ഞെട്ടലിൽ നിന്നും തന്റെ ശോഷിച്ച ശരീരം ഊരിമാറ്റും മുന്‍പു തന്നെ അയാളുടെ വിരലുകൾ സിഗരറ്റ് ടിന്നിലേയ്ക്ക് പോയി. അതല്ല എന്ന് അവള്‍ ഉറപ്പുള്ള ഒരു ആക്ഷന്‍ കാണിച്ചു. എന്നിട്ട് ചന്ദ്രപ്പന്റെ നിറഞ്ഞുകിടക്കുന്ന ബീഡിമുറത്തിലേക്ക് കൈ ചൂണ്ടി.
ഇപ്പോൾ ഞെട്ടിയത് ചന്ദ്രപ്പനാണ്.
കയ്യിൽ കിട്ടിയ ബീഡികളിൽ ഒന്നു ചുണ്ടിൽ തിരുകിയശേഷം ബാക്കിയെല്ലാം വയറിനോട് ചേർന്നുള്ള ശീലയറയിൽ വച്ചു. കീറിയിട്ടിരുന്ന സിഗരറ്റുകവറിന്റെ തുണ്ടിൽ നിന്നും ഒന്നെടുത്ത് കുഞ്ഞു ചിമ്മിനി വിളക്കിൽ നിന്നും തീകത്തിച്ചു, ബീഡിയിലേക്ക് പകർന്നു, ആഞ്ഞൊന്നുവലിച്ചു. ആ വലിയുടെ വലിപ്പത്തിൽ അവളുടെ വെളുത്ത വയറിൽ ചുളുവികൾ വീണത് നാഗപ്പന്‍ കണ്ടു. അയാളുടെ കയ്യിലിരുന്ന നൂൽ, ബീഡിയുടെ കെട്ടിന്റെ മുറുക്കത്തിൽ വലിഞ്ഞു പൊട്ടി.
അവൾ നെടുമങ്ങാടിന്റെ തെരുവിലേക്കിറങ്ങി. അവൾ ഊതിവിട്ട പുക നെടുമങ്ങാടിന്റെ ഉച്ഛ്വാസവായുവിൽ അമർന്നു. ഇന്നുമുതൽ അവൾക്കും കൂടി അവകാശപ്പെട്ടതാണ് ആ വായുമണ്ഡലം.
ആ ചന്ദ്രപ്പൻ തീർത്ത ബീഡികൾ മാത്രമല്ല ഒരുപാട് ചന്ദ്രപ്പന്മാർ ഒരുപാട് കടകളിൽ ഇരുന്നു തീർത്തുവിട്ട ബീഡികൾ അവൾ വാങ്ങി കത്തിച്ച് നാടിന്റെ തിരക്കിലേക്ക് പുകയൂതി. ആ പുകയ്ക്കൊപ്പം അവളും നെടുമങ്ങാടിന്റെ ഭാഗമാവുകയായിരുന്നു.
വസ്ത്രധാരണത്തിലെ അശ്രദ്ധയാണ്, വളരെ വേഗത്തിൽ അവൾക്ക് അനുരാധ എന്നുള്ള പേരു പതിച്ചുകൊടുത്തത്. അന്ന് അവിടുത്തെ സിനിമാ തീയറ്ററുകളിൽ നൂൺ ഷോയ്ക്ക് റീലുകൾ കറക്കിയിരുന്ന സെൻസേഷൻ ആയിരുന്നു, നടി അനുരാധ. എല്ലാവിധ അചാര്യ മര്യാദകളോടും കൂടി ആ പേരുതന്നെ അവൾക്ക് നാട്ടുകാർ സമ്മാനിച്ചു. അല്ലെങ്കിലും രസകരമയ പേരിടുന്നതിൽ ഞങ്ങൾ നെടുമങ്ങാട്ടുകാരും ഒട്ടും മോശമല്ല.
ബസ്റ്റാന്റിലെ സിമന്റ് ബഞ്ചിൽ ഉറങ്ങിയും, എൽ പി സ്കൂളിലെ കുഞ്ഞുങ്ങളൊത്ത് ചിരിച്ചും, പോലീസുകാരെ നോക്കി കൊഞ്ചിയും, മുന്നിൽ കാണുന്ന ചായക്കട ഏതായാലും അവിടെ ഒരു ഇലയ്ക്ക് കൈനീട്ടിയും, സ്ഥലത്തെ പ്രധാന റൌഡികളോടൊത്ത് തണ്ടുകാണിച്ചും, കണ്ടവരോടൊക്കെ തെണ്ടിയും അനുരാധ അവിടെ ജീവിച്ചു. അവളെക്കുറിച്ച് ഒരു ചീത്തവക്കുപോലും അവിടുത്തെ രാത്രികൾ കേട്ടിട്ടില്ല, എന്നതും അവളുടെ കഥയിൽ എടുത്തു പറയേണ്ട കാര്യങ്ങളിൽ ഒന്നാണ്. ചില രാത്രികളിൽ ഞങ്ങൾക്ക് അന്യമായ അവളുടെ ഭാഷയിൽ ആരൊടെന്ന പോലെ അവൾ ഉറക്കെ ഉറക്കെ സംസാരിക്കും. അതിൽ നിന്നും നാട്ടുകാരിൽ ചിലർ മനസിലാക്കി, ഇവൾക്ക്.. ഭ്രാന്താണ്.
മറ്റ് എല്ലാവരേയും പോലെതന്നെ, എത്തിപ്പെട്ട നാട്ടിലെ ചീത്തകളാണ്
അവൾ ആദ്യം പഠിച്ച മലയാളം വാക്കുകൾ.
മാസങ്ങൾ കഴിയും തോറും അഴുക്ക് അടിഞ്ഞ് അനുരാധയുടെ രൂപം മാറി തുടങ്ങി. അവളുടെ നിറം നഷ്ടത്തെ കുറിച്ച് പറഞ്ഞിരുന്നവരുടെ മുന്നിൽ പങ്കജാക്ഷൻപിള്ള തന്റെ അറിവ് പങ്കുവയ്ക്കുമ്പോലെ പറഞ്ഞു.
'ഭ്രാന്തൊള്ളവര് കുളിക്കൂല"
ആ കടവരാന്തയിലെ പലരും അത് ശരിവച്ചു. പക്ഷെ അനുരാധയ്ക്ക് മാത്രം അറിയില്ല, തന്റെ ഒരു ജീവിതയാഥാർഥ്യം നാട്ടുകാർ കണ്ടുപിടിച്ചതും, തുടർ ചർച്ചയ്ക്ക് വച്ചതും. അവൾ കണം കാലിന് മുകളിൽ സാരിത്തുണ്ടും തെറുത്തുകയറ്റി വലത്തു നിന്നും ഇടത്തേക്ക് മാറും മറച്ച് നടന്നു. രാത്രികളിൽ സിമന്റു ബഞ്ചില്‍ അവളുടെ ഭാഷയിൽ ആക്രോശിച്ചു. ബീഡിക്കറപുരണ്ട അവളുടെ വായിൽ നിന്നും ബീഡിപ്പുകയ്ക്ക് ഒപ്പം ഇടയ്ക്കിടെ പുറത്തേയ്ക്ക് വീണുകൊണ്ടിരുന്ന മലയാളം തെറികൾ, ഇരുളിൽ സിമന്റു ബഞ്ചിനു ചുറ്റും അനാഥമായി കിടന്നു.
വർഷം ഒന്നിനോട് അടുത്തുകാണും, കുളിക്കാത്ത അനുരാധയുടെ കുളിതെറ്റി. ജെയിംസ് ആശാന്റെ പച്ചക്കറികടയിൽ നിന്നും അവൾ ഒരു പച്ചമാങ്ങ എടുത്ത് കടിക്കുമ്പോൾ, തൊട്ടടുത്ത് പച്ചപ്പയറും തേങ്ങയും വിൽക്കാനിരുന്ന ഭാര്‍ഗ്ഗവിത്തള്ളയാണ് അത് കണ്ടുപിടിച്ചത്. അവർ ഉറക്കെപ്പറഞ്ഞു,
"ആശാനെ ഇതു കണ്ടാ, അവള് പച്ചമാങ്ങ എട്‌ത്ത് കടിക്കിനത് കണ്ടാ?. രണ്ടൂന്ന് ദെവസമായിറ്റ് യെവള് ചെല ലക്ഷണങ്ങളു കാണിക്കിന്. ആശാനെ യെവക്ക് ഗെർപ്പം ആണ്. ചുമ്മയല്ല എവള് ബസ്റ്റാന്റിലൊക്കെ മഞ്ഞ നിറത്തില് കക്കിക്കോണ്ട് നടന്നത്."
അനുരാധ ഭാർഗ്ഗവിത്തള്ളയെ ഒന്നു അലസമായി നോക്കി. അപ്പോൾ ആ മുഖത്തു വന്ന ഭാവം ഡീക്കോഡ് ചെയ്യാൻ ഇന്നും ഭാർഗ്ഗവിത്തള്ള്യ്ക്കോ ജെയിംസ് ആശാനോ കഴിഞ്ഞിട്ടില്ല.
ഗർഭിണിയായ അനുരാധ, പുകയും വിട്ടു അങ്ങിനെ ഞങ്ങളുടെ തെരുവിലൂടെ നടന്നു. കുറച്ചു മാസങ്ങൾ കൂടി കഴിഞ്ഞപ്പോൾ അവൾക്ക് മുന്നിലായി അവളുടെ വയറും നടന്നു.
വൈകുന്നേരത്തെ വെയിലിൽ, കല്ലമ്പാറ ആറ്റിന്റെ കരയിലെ പാറക്കല്ലിൽ കാലുകൾ വെള്ളത്തിലേക്ക് ഇറക്കിവച് അവളിരുന്നു. അവളുടെ വയറ്റിൽ വെയിൽ തട്ടിയപ്പോൾ അവിടെ കുഞ്ഞു പാദങ്ങൾ തെളിഞ്ഞുവന്നു. പിന്നെയും ഒരിക്കൽ കൂടി അവളുടെ വയർ ഒന്ന് അനങ്ങി. പക്ഷെ അവൾ മാത്രം അറിഞ്ഞില്ല അവളുടെ വയറ്റിലെ ആളനക്കം.
അനുരാധ എന്ന ഗർഭിണിയുടെ ബീഡിപ്പുക, ആ നാട്ടിൽ അതിന്റെ പതിവു ചുരുളൂകൾ നിവർത്തി നടന്ന ദിവസങ്ങളിൽ ഒന്നിൽ, കോലപ്പൻ വൈദ്യരുടെ വൈദ്യശാലയോട് ചേർന്നുള്ള മുറുക്കാൻ കടയിൽ ബീഡിവാങ്ങാനായി അവൾ നിന്നപ്പോൾ, കടയിൽ ഇരുന്ന കമലാസനനോട് വൈദ്യർ പറഞ്ഞു,
"അവക്ക് നല്ല ക്ഷീണമൊണ്ട്. എങ്ങനെ ഇല്ലായിരിക്കും? പെറാനൊള്ള പെണ്ണ് കഴിക്കാനൊള്ളത് വല്ലതും എവളു കഴിച്ചിറ്റൊണ്ടാ?"
അതും പറഞ്ഞ് വൈദ്യർ അകത്തു നിന്നും ഒരു ടിൻ ലേഹ്യം എടുത്തു കൊണ്ടുവന്ന് അവൾക്ക് നീട്ടി.
വൈദ്യരെ ഒന്നു നോക്കിയ ശേഷം അതിൽ ചൂണ്ടുവിരലിട്ട് അൽപ്പം എടുത്ത് നാക്കിൽ തേച്ചു. മുഖത്ത് അതിന്റെ ചവർപ്പ്. ആ ടിന്ന് ഓടയിലേക്ക് എറിഞ്ഞ്, അവിടെ തൂക്കിയിരുന്ന പഴക്കുലയിൽ നിന്നും ഒരു പഴം ചീന്തി എടുത്ത് അവൾ കഴിച്ചു. കനിവുതോന്നിയ കടക്കാരൻ ഒരു പഴം കൂടി അവൾക്ക് കൊടുത്തു. അവൾ അതു വാങ്ങാതെ, ആകാശത്തേക്ക് ആഞ്ഞ് പുക ഊതി നിരത്തിലേക്കിറങ്ങി.
ഇപ്പോൾ ഈ നാടിന്റെ തന്നെ ഗർഭിണിയാണ് അനുരാധ.
അവൾക്ക് എന്തും നല്‍കാൻ തയ്യാറാണ് നാട്ടുകാർ. അവളുടെ പേറ് അടുക്കും തോറും ബസ്റ്റാന്റിലെ പതിവു കിടപ്പുകാർക്ക് ആകുലതയായി. അത് ഏറ്റവും അനുഭവിച്ചത് മൊണ്ടി കാർത്തു എന്ന കാർത്ത്യായനിയാണ്. കടകളുടെ മുൻഭാഗമൊക്കെ വൃത്തിയാക്കി അവർ കൊടുക്കുന്നതെന്തും വങ്ങിയാണ് ആ തള്ള ജീവിച്ചിരുന്നത്. രാത്രിയിൽ അവർ അനുരാധ കാണാതെ അവൾക്ക് കാവലിരുന്നു. അവൾ കണ്ടാൽ അവളുടെ പതിവുഭാഷയ്ക്കൊപ്പം തെറിയുടെ പൂരമാവും പിന്നെ ഉണ്ടാവുക എന്ന് കാർത്തുവിന് അറിയാം. മാത്രമല്ല, കിടക്കുന്നതിന് ചുറ്റും ഉരുളൻ കല്ലുകൾ നിരത്തിവയ്ക്കുന്ന ഒരു പുതിയ പരിപാടി അവൾ ഈയിടെയായി തുടങ്ങിയിട്ടുണ്ട്. ആശുപത്രിയിൽ നിർബദ്ധിച്ച് പാർപ്പിക്കാനുള്ള ഒരു ശ്രമത്തിനു ശേഷമാണ് അവളുടെ ഈ സുരക്ഷാ നീക്കം.
മകരമാസത്തിലെ ഞായറാഴ്ച സന്ധ്യമുതൽ നല്ല മഴയായിരുന്നു. കറണ്ടും ഇല്ല. അനുരാധയുടെ രാത്രി ആക്രമണം പേടിച്ച് ബസ്റ്റാന്റിന്റെ വടക്കുവശത്ത് കിടന്നുറങ്ങുകയായിരുന്നു മൊണ്ടി കാർത്തു. പതിവുപോലെ പുലരും മുൻപു ഉണർന്ന അനുരാധ കിടന്നിടത്തേക്ക് നോക്കിയപ്പോൾ അവിടെ അവൾ ഇല്ല.
നേരിയ പുലരിവെട്ടത്തിലാണ് കാർത്തു അത് കണ്ടത്, സിമന്റ് ബഞ്ചിൽ ചുറ്റും നിരത്തിവച്ച കല്ലുകൾക്ക് നടുവിൽ കൈകാലിട്ടടിക്കുന്ന ഒരു ചോരക്കുഞ്ഞ്.
കാർത്തു അതിനെ വാരി എടുത്തു. കുഞ്ഞുകരഞ്ഞു. അതിന്റെ ചുണ്ടുകൾ കാർത്തുവിന്റെ മാറിൽ എന്തോ തപ്പി.
അതു വീണ്ടും കരഞ്ഞു. പിന്നെ നിർത്താതെ കരഞ്ഞു.
അതിന്റെ കരച്ചിലിൽ ആണ് അന്ന് സൂര്യൻ ഉദിച്ചത്.
അനുരാധയെപ്പിന്നെ ആരും കണ്ടിട്ടില്ല.
പകരം അവളുടെ കുട്ടിയെ എല്ലാവരും കണ്ടു, പെറ്റമ്മയില്ലെങ്കിലും ഒരു നാറ്റുമുഴുവൻ പോറ്റമ്മയായി. നെടുമങ്ങാടിന്റെ മാറിലിട്ട് തന്നെ കാർത്തു ആ കുഞ്ഞിനെ വളർത്തി. പക്ഷെ ഉത്തരമില്ലാത്ത ഒരു ചോദ്യം മാത്രം ഇപ്പോഴും ബാക്കികിടക്കുന്നു, അതു പക്ഷെ ആ കുഞ്ഞിന്റെ അമ്മയക്കുറിച്ചായിരുന്നില്ല.