Thursday, April 20, 2006

തിരിച്ചിട്ടപ്പാറ.


നെടുമങ്ങാട് ടൌണില്‍ നിന്ന് ഏകദേശം അഞ്ചുകിലോമീറ്റര്‍ ദൂരത്താണ് തിരിച്ചിട്ടപ്പാറ.

തിരിച്ചിട്ടു എന്നുതന്നെയാണ് അമ്മുമ്മക്കഥയുടെ പുരാണത്തില്‍.
രാമരാവണയുദ്ധസമയത്ത്, ഇന്ദ്രജിത്തിന്റെ ബ്രഹ്മാസ്ത്രത്തില്‍ ലക്ഷ്മണന്‍ പോര്‍ക്കളത്തില്‍ വീണപ്പോള്‍ ശ്രീമാന്‍ ഹനുമാന്‍ മരുത്വാമല തപ്പി ഈ ലോകം മുഴുവനും പറന്നു നടന്നു. പുള്ളിക്കാരന്‍ കണ്ടതും കയ്യില്‍ കിട്ടിയതുമായ മലകളൊക്കെ സംശയത്തിന്റെ പേരില്‍ നുള്ളിയെടുത്തു കൊണ്ട് പോയി. അങ്ങനെ പൊക്കിയെടുത്തുകൊണ്ട് പോയതാണത്രേ മേല്‍പ്പറഞ്ഞ പാറയും.
ഇതും ഉള്ളം കയ്യില്‍ താങ്ങിപ്പിടിച്ച് പറന്ന് യുദ്ധഭൂവിലെത്തിയ ഹനുമാനോട്, വിഭീഷണന്‍ അലറി,
“ഹനുമാന്‍, എന്താണിത്? കണ്ണില്‍ കണ്ട പാറയൊക്കെ എടുത്തുകൊണ്ട് വരുന്നത്? ഇതിനെ തിരിച്ചുകൊണ്ടുപോയി നാട്ടിലാക്കു.“

അങ്ങനെ ആഞ്ജനേയന്‍ തിരിച്ചുകൊണ്ടുവന്നിട്ട പാറയാണ്, തിരിച്ചിട്ട പാറ. അമ്മുമ്മ പറഞ്ഞുനിര്‍ത്തി, എന്നിട്ട് തലയിലെ നരച്ചമുടിയിഴകളുടെ ഇടയിലുള്ള മുഴയില്‍ വിരല്‍ തടവി.

വാക്‌മൊഴിയുടെ നിരന്തരമായ തള്ളലില്‍ വാക്കുകള്‍ കൂടിചേര്‍ന്ന് തിരിച്ചിട്ടപ്പാറയായി. ഒരു നിയോഗം പോലെ പുരാണത്തിലൂന്നി ഞങ്ങളുടെ നാട്ടിലെ വെറും പാറ, തിരിച്ചിട്ടപ്പാറയായി.
മയ്യഴിയിലെ “ആടിനെ പോറ്റുന്ന ചാത്തു“ തന്റെ പുന്നാരമകന്‍ ഫ്രാന്‍സില്‍ നിന്നും വന്ന് ആടിനെ വിറ്റപ്പോള്‍ “ആടിനെ പോറ്റാത്ത ചാത്തു“ ആയപോലെ.


ഈ പാറയുടെ അടിവാരത്തില്‍ ഒരു ശിവക്ഷേത്രം ഉണ്ട്. ഒരു താഴ്വാരത്തിലെ ക്ഷേത്രത്തിന്റെ എല്ലാ ഭംഗികളും ചേര്‍ത്തുവരച്ചപോലെ.
അവിടെ കല്ലില്‍ കൊത്തിയ, കഴുത്തില്‍ മണികെട്ടിയ ഒരുപാട് കുഞ്ഞിക്കാളകള്‍ ഉണ്ട്. ആള്‍ക്കാര്‍ നേര്‍ച്ചയായി കൊണ്ടുവച്ചാതാവാം അത്.


വേറൊരു ഐതീഹ്യത്തിന്റെ വേലിക്കെട്ടിനുള്ളില്‍, അമ്പലം പണ്ട് പാറയുടെ മുകളില്‍ ആയിരുന്നു.
എന്നും അമ്പലം അടിച്ചുവാരാന്‍ മലകയറി പോകുമായിരുന്നു ഒരു സ്ത്രീ. അവര്‍ക്ക് തീരെ സുഖമില്ലാതിരുന്ന ഒരു രാത്രിയില്‍ ഉള്ളുരുകി പ്രാര്‍ത്ഥിച്ചു,
“ശിവനേ, എന്നക്കൊണ്ട് വയ്യ ശിവനേ, നാളെ ന്യാരം വെള്ക്ക്മ്പം ആ പാറേലൂടെ ക്യാറാന്‍”
നേരം പുലര്‍ന്നപ്പോള്‍, അടിവാരത്തിലെത്തിയ അവരുടെ കണ്ണില്‍ പരമമായ ദൈവത്തിന്റെ കനിവ് പൂത്തുവിരിഞ്ഞു.
അമ്പലം പാറയുടെ താഴെ എത്തിയിരിക്കുന്നു. ഓം ശിവായ! കനിവായ!.


പണ്ട് പാറയുടെ മുകളില്‍ ഉണ്ടായിരുന്നത് ചില “സാമി’മാരുടെ ആശ്രമവും, സാമിമാരും, പിന്നെ എണ്ണിയാലൊടുങ്ങാത്ത കുരങ്ങന്മാരും, കാറ്റത്തു പൊഴിയുന്ന നെല്ലിക്കകളും മാത്രം.
അവിടെ നിന്ന് തെക്ക് പടിഞ്ഞാറ് (ദിക്ക് ശരിയല്ലേ?) നോക്കിയാല്‍ ശംഖുംമുഖം കടപ്പുറവും ദൂരദര്‍ശന്റെ ടവറും കാണാം. കാശുചെലവില്ലാത്ത ഒരു തിര്വന്തരം കാഴ്ച.
ഞങ്ങളൊക്കെ ആദ്യമായി സിഗരറ്റ് വലിക്കാന്‍ അഞ്ചുകിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി ഇവിടെയെത്തി, താഴ്വാരത്തില്‍ സൈക്കിള്‍ പൂട്ടിവച്ച്, കഷ്ടപ്പെട്ട് ഇതിന്റെ മുകളില്‍ വലിഞ്ഞു കയറുമായിരുന്നു.
പാറമുകളില്‍ എത്തിയാല്‍ ഷര്‍ട്ടിന്റെ പോക്കറ്റില്‍ മനോഹരയണ്ണന്റെ കടയില്‍ നിന്നും ആരുംകാണാതെ വാങ്ങിസൂക്ഷിച്ച ചാംസ് സിഗരറ്റ് ഓരരുത്തരായി പുറത്തെടുക്കും. ചെറുപ്പത്തിന്റെ ആദ്യപുക ആവേശത്തോടെ സൂര്യനെനോക്കി ഊതും.
സഹ്യന്റെ മലനിരകള്‍ ചുറ്റി നെടുമങ്ങാട് നഗരസഭ തൊടാതെ വരുന്ന കാറ്റില്‍ ആ പുക പടിഞ്ഞാറേക്ക് പോകും.


തന്നിലും തനിക്കു ചുറ്റും നടക്കുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനും തിരിച്ചറിയുവാനുമാകാതെ തിരിച്ചിട്ടപ്പാറ, നെടുമങ്ങാട് പട്ടണത്തിന്റെ അതിരുകാക്കുന്നു.
ഇന്ന് പാറയുടെ പിന്നിലൂടെ കയറാവുന്ന രീതിയില്‍ ഒരു പുതിയ ആഞ്ജനേയ ക്ഷേത്രം ഉണ്ട്.
മറ്റൊരുവശത്തുകൂടെ പുരോഗതിയുടെ റബ്ബര്‍ കാട് മലകയറിവരുന്നു.
പാറ എല്ലം കണ്ടുകൊണ്ടിരിക്കുന്നു.

മറ്റൊരു ഹനുമാന്‍ വഴിതെറ്റിവരുന്നതും കാത്ത്.

21 comments:

myexperimentsandme said...

വളരെ നല്ല വിവരണം.... ഇഷ്ടപ്പെട്ടു വായിച്ചു, വായിച്ചൂ, ഇഷ്ടപ്പെട്ടു..

Anonymous said...

ഏഴിമലയേകുറിച്ചും ഉണ്ട്‌ ഇതു പോലൊരു ഐതീഹ്യം. ഹനുമാന്റെ കയ്യിലെ മരുത്വാ മലയില്‍ നിന്നും അടര്‍ന്നു വീണ ഒരു കഷ്ണമാണു പോലും ഏഴിമല.ഏഴിമലയിലും മൃതസഞ്ജീവനി ഉണ്ടെന്നാണ്‌ നാട്ടുകാരുടെ വിശ്വാസം.

ജഡായു പാറയെ കുറിച്ചും ഞാന്‍ എവിടെയോ വായിച്ചിട്ടുണ്ട്‌. അതിന്റെ മുകളില്‍ രാജീവ്‌ അഞ്ചല്‍ ടൂറിസം വകുപ്പിനുവേണ്ടി കൂറ്റന്‍ ജഡായു ശില്‍പം ഒരുക്കാന്‍ പോകുന്നു പോലും

aneel kumar said...

തിരിച്ചിട്ടക്കോവില്‍!
മൂന്നാം ക്ലാസില്‍ പഠിക്കുന്നകാലത്ത് മലയാളം ഒന്നാം തീയതികളില്‍ അമ്മൂമ്മയും അമ്മയുമൊത്ത് പോയിരുന്ന അമ്പലം.
അടിച്ചുതളിക്കാരിയുടെ പ്രാര്‍ത്ഥനാഫലമായി മലമുകളിലെ അമ്പലം താഴെവന്നുവെന്നുള്ള ഐതിഹ്യം മനസില്‍ വച്ചുകൊണ്ട് അമ്പലനടയിലെ ‘നന്ദി’യെ നോക്കിയാല്‍ ദാ ഇപ്പോള്‍ ഓടിവന്ന് ഇവിടെ കിടന്നതേയുള്ളൂ എന്നു തോന്നും.
തികച്ചും ശാന്തമായ അന്തരീക്ഷം നിലനിന്നിരുന്ന ക്ഷേത്രങ്ങളിലൊന്ന്.

Unknown said...

നെടുമങ്ങാട് വിശേഷങ്ങള്‍ വളരെ നന്നാകുന്നു കുമാര്‍..
വട്ടപ്പാറയ്ക്കുമുണ്ടാകുമോ ഇതുപോലെ കഥ?

Anonymous said...

ജഡായുപ്പാറ കൊല്ലത്ത്‌ അഞ്ചലിനടുത്തെ "ചടയമംഗലം" എന്ന ജഡായുമംഗലത്താണു തുളസി. വെട്ടേറ്റു വീണ ജഡായു കുടിക്കാന്‍ വെള്ളത്തിനായി കുന്നിന്‍പുറത്ത്‌ മാന്തിയുണ്ടായതാണ്‌ കുന്നിന്മുകളില്‍ നിന്നും പൊട്ടുന്ന ഉറവ എന്നാണൈതിഹ്യം.

Kalesh Kumar said...

പടവും എഴുത്തും നന്നായിട്ടുണ്ട് കുമാര്‍ ഭായ്!

ഉമേഷ്::Umesh said...

“ജഡായു” അല്ല, “ജടായു” ആണു ശരി.

ഓ. ടോ.:

“ജഡ” അല്ല “ജട” ആണു ശരി.

ജാഡയോ?

കണ്ണൂസ്‌ said...

ഞങ്ങടെ നാട്ടിലെ വീഴുമലയെപ്പറ്റിയും ഇതു തന്നെ കേട്ടിട്ടുണ്ട്‌. ഹനൂസ്‌ കൊണ്ടുപോയപ്പോള്‍ അടര്‍ന്നു വീണതെന്ന്.

രാജ് said...

അനിലേട്ടാ നന്നായെഴുതിയിരിക്കുന്നു. “മറ്റൊരു ഹനുമാന്‍ വഴിതെറ്റി വരുന്നതും” എന്ന വരികള്‍ വായിച്ചപ്പോള്‍ പണ്ടുവായിച്ചൊരു ലേഖനം ഓര്‍മ്മ വന്നു. അനവധി രാമായണങ്ങള്‍ ഉണ്ടെന്നു പറയുന്ന ഒരു നാടോടിക്കഥ. രാമന്റെ നഷ്ടപ്പെട്ട മോതിരം തേടിയെടുക്കുവാന്‍ ഹനുമാന്‍ പാതാളത്തിലെത്തുന്നു, പാതാളാധിപന്‍ നിരവധി മോതിരങ്ങള്‍ ഹനുമാനു കാഴ്ചവച്ചു പറയുന്നു, ഓരോ രാമാവതാരത്തിനും ശേഷം രാമന്റെ ഓരോ മോതിരം ഊരിപ്പോകുന്നു, അവയെല്ലാം ഞാന്‍ സൂക്ഷിച്ചുവച്ചിരിക്കുന്നു. നല്ലവനായ ഹനുമാനെ കുഴക്കാന്‍ പാതാളേശന്‍ (പാതാളീശന്‍?) മോതിരങ്ങള്‍ സൂക്ഷിച്ചുവയ്ക്കുന്നതുപോലെ നമുക്കീ മലകളേയും സൂക്ഷിച്ചുവയ്ക്കാം; അവിടങ്ങളില്‍ മൃതസഞ്ജീവനികള്‍ വളരുന്നുണ്ടെന്ന വിശ്വാസത്തില്‍.

ഓ.ടോ. മേല്‍പ്പറഞ്ഞ ലേഖനം വായിക്കുവാന്‍ താല്പര്യമുള്ളവര്‍ക്കു്: ലിങ്ക്.

aneel kumar said...

പെരിങ്ങോടര്‍
ഈ കമന്റ് ആണോ നന്നായി എഴുതിയതായി പറഞ്ഞത്?
അതല്ല പോസ്റ്റിന്റെ കാര്യമാണങ്കില്‍, അത് കുമാറെഴുതിയതാണേ...

Sapna Anu B.George said...

എഴുത്തിനെക്കാളുപരി, നല്ല ചിത്രം. ശിവക്ഷേത്രത്തിന്റെയും , കാളകളുടെയും ചിത്രങ്ങള്‍ കൂടി എടുത്തു publish ചെയ്യുമോ?‍

സ്നേഹിതന്‍ said...

ഐതിഹ്യം കൊള്ളാലോ മാഷേ!

രാജ് said...

ക്ഷമീര് സഹോദരങ്ങളെ, എങ്ങിനെയോ കണ്‍ഫ്യൂഷന്‍ സംഭവിച്ചുപോയി. അനിലേട്ടന്റെ സ്കൌട്ടാന്‍ഡ് ഗൈഡും ഇതും ഒരേ സമയത്തു വായിച്ചതോണ്ടാവും.. അറിഞ്ഞൂടാ!

ചന്തു said...

nalla parichayamulla idam..ente ammayude veedinu thottaduthanee paara.orikkal ithinu mukalil saahasikamaayi valinju kayari "maranathe " face to face kanda oru anubhavam enikkum ente cousinum undaayittundu..sorry for commenting in manglish

Kumar Neelakandan © (Kumar NM) said...

ദേ, മറ്റൊരു നെടുമങ്ങാടുകാരന്‍ കൂടി ഇവിടെ പൊങ്ങി.
സന്തോഷം കൊണ്ട് എനിക്ക് സഹിക്കണില്ല, എന്റെ മുടിപ്പെര അമ്മച്ചീ..

ശ്രീജിത്തേ ഇതു കണ്ടോ, ഞങ്ങള്‍ നെടുമങ്ങാടുകാര്‍ ബൂലോഗം പിടിച്ചടക്കാന്‍ പോകുന്നു. ഇനി ഞങ്ങളാവും ബൂലോകത്തിനു ഉടമകള്‍. “നാഥന്‍” മാര്‍.

അസൂയ തോന്നണുണ്ടോ മോനേ?

Sreejith K. said...

ആകെ ഒരു മൂന്നാലുപേരുണ്ട്, എന്നിട്ട് ബൂലോകം കീഴടക്കും പോലും. അഹങ്കാരത്തിന് കയ്യും കാലും മുളച്ച്, കഴുത്തില്‍ ഒരു ക്യാമറയും തുക്കി ഇട്ടാല്‍ കുമാര്‍ എന്ന് വിളിക്കാം.

അടുത്ത അങ്കം കുറിക്കാനുള്ള ഒരുക്കമാണോ. കുമാരച്ചേകവരേ, ഞാന്‍ തയ്യാര്‍.

Kumar Neelakandan © (Kumar NM) said...

ഞാന്‍ ഒരു അഹങ്കാരി എന്നെങ്കിലും സമ്മതിച്ചല്ലോ! അതു തന്നെ ധാരളം.

അങ്കം നിന്നോടാണെങ്കില്‍, എന്റെ മച്ചുനന്‍ ആദി മതി. എനിക്കൊപ്പം അടവറിയാവുന്ന ചേകവനാ.. എന്തു ചെയ്യാം, ഇപ്പോള്‍ ഉറക്കമാ. അവിടെ രാത്രിയാ. ഉറക്കമെണീറ്റാല്‍ ആദ്യം വിടുന്ന കോട്ടുവായില്‍ തന്നെ ഉണ്ടാവും ഒരു അങ്കത്തിനുള്ള വെല്ലുവിളി.

മുല്ലപ്പൂ said...

വെറുതെ ഇരുന്നു കുറിക്കാതെ, നല്ല ഒരു പോസ്റ്റിടൂ കുമാറെ. നെടുമങ്ങാടീയം ഉറക്കത്തില്‍ നിന്നും ഉണരട്ടെ

Adithyan said...

കുമാറേട്ടാ
വളരെ നന്നായിരിക്കുന്നു. ഇങ്ങനത്തെ നാട്ടുവിശേഷങ്ങള്‍ പങ്കുവെച്ചതിനു നന്ദി. ഇനിയും പോരട്ടെ.

വേണു venu said...

ദേവരാഗം,ജടായു തിരുവനന്തപുരം വഴിയില്‍ കൊട്ടാരക്കര കഴിന്ഞു് വാളകവും കഴിന്ഞു് അല്ലേ.അഞ്ചല്‍ വരെ പോകണ്ടാ എന്നു തോന്നുന്നു.
ശരിയാണോ.നല്ല ലേഖനം സുഹ്രുത്തേ.
വേണു.

റീനി said...

കുമാരേട്ടാ, നല്ല പടം..നല്ല എഴുത്ത്‌. മുത്തശ്ശി നല്ലൊരു കഥ പറഞ്ഞു തന്നതുപോലെയൊരു സുഖം. ഇനി നാമോം ജപിച്ച്‌ കിടന്നുറങ്ങിയാല്‍ മതി.

പുതിയ തലമുറയിലെ കുട്ടികളും സിഗരറ്റു വലിക്കാന്‍ പാറയില്‍ വലിഞ്ഞു കയറുന്നുണ്ടാവും, അല്ലേ?