Thursday, July 19, 2007

കലിപ്പും പുലിയും കടിച്ചുകുടയുന്ന ഒരു ഭാഷ.

“ഹാര്‍ളിക്സിനൊപ്പം ഫ്രീ” എന്ന മുന്‍പത്തെ പോസ്റ്റില്‍ എതിരന്‍ കതിരവന്‍ എഴുതിയ കമന്റില്‍ മിമിക്രിക്കാര്‍ തിരുവനന്തപുരം ഭാഷയെ കളിയാക്കുന്നതിലുള്ള സങ്കടം രേഖപ്പെടുത്തിയിരുന്നു. അതിനുള്ള മറുപടിയായിട്ടല്ല മറിച്ച് അതില്‍ പിടിച്ചു തുടങ്ങുന്ന ഒരു കുറിപ്പായി ഇതിനെ കാണാം.


ഇന്ന് തിരുവന്തരം ഭാഷയെന്നാല്‍ “തള്ളെ കലിപ്പുകള് തന്നീ? യെവന്‍ പുലിയല്ല ക്യാട്ടാ..” എന്നിങ്ങനെ പോകുന്ന മിമിക്രിയാണ് മറ്റു ജില്ലാ വാസികള്‍ക്ക്. മിമിക്രിയും സിനിമയും ഞങ്ങളോട് ചോദിക്കാതെ ഞങ്ങളെക്കുറിച്ച് പുറത്തേക്ക് കൊടുത്തൊരു ഇമേജാണ് ഇത്.
ഒരിക്കലും ഒരു മോശം ഭാഷയല്ല തിരുവനന്തപുരം ഭാഷ. മറ്റുള്ള ദേശങ്ങളുടെ ഭാഷയെ വച്ചു നോക്കുമ്പോള്‍ ചിരിയുണര്‍ത്തുന്ന ഒരു തരം താണ ഭാഷയും അല്ല. തിരുവനന്തപുരം ഭാഷയെ അനുകരിച്ച് സംസാരിക്കുമ്പോള്‍ മറ്റുഭാഷക്കാരുടെ മുഖത്ത് ഒരു കളിയാക്കല്‍ ടോണ്‍ വരാറുണ്ട്. അത് അവര്‍ക്കു കൊടുത്തത് മിമിക്രിയും പിന്നെ രാജമാണിക്യം പോലെയുള്ള കഥാപാത്രങ്ങളുമാണ്. ആ സിനിമ കണ്ടപ്പോള്‍ ഞങ്ങളും ചിരിച്ചു രസിച്ചു (തിരുവനന്തപുരം മിമിക്രിഭാഷ കേട്ടാല്‍ ഏറ്റവും കൂടുതല്‍ ചിരിക്കുന്നതും തിരുവനന്തപുരത്തുകാര്‍ തന്നെ) പക്ഷെ അതൊരു മിമിക്രിയായി കണ്ടതുകൊണ്ടാണ് ഞങ്ങള്‍ ചിരിച്ചതെന്നു സ്വയം മനസിലാക്കുകയുംചെയ്തു.


സിനിമയും മിമിക്രിയും

സിനിമയിലെ തിരുവനന്തപുരം ഭാഷയ്ക്ക് രണ്ടു രീതിയുണ്ടായിരുന്നു. ഒറിജിനലും ഹാസ്യം കയറ്റിയ മിമിക്രിയും. തിരുവനന്തപുരത്തിന്റെ തന്നെ മക്കളായ മോഹന്‍ലാലും ജഗതിയും ഒറിജിനല്‍ തിരുവനന്തപുരം ഭാഷ വളരെ തന്മയത്തോടെ അവതരിപ്പിക്കും. മോഹന്‍ലാലിന്റെ
തിരുവനന്തപുരം ആക്സന്റ് അദ്ദേഹത്തിന്റെ തന്നെ ഒരു പ്രത്യേകതയായി ചില രംഗങ്ങളില്‍ വന്നിട്ടുണ്ട്. തിരുവനന്തപുരം ഭാഷയുടെ താളമാണ് അതിന്റെ ആകര്‍ഷണം (പ്രശസ്തമായ ചില ഉദാ: 1. ചന്ദ്രലേഖയില്‍ കയര്‍കൊണ്ട് പാന്റ് കെട്ടിവച്ചിരിക്കുന്ന ശ്രീനിവാസനോട് “എന്തര്‍ടേയ് കൊല ഒറയിലിട്ട് വച്ചിരിക്കിണാ..” എന്നോ മറ്റോ ചോദിക്കുന്ന രംഗം, 2. തേന്മാവിന്‍ കൊമ്പത്ത് എന്ന സിനിമയില്‍ വഴിതെറ്റി ഭാഷയറിയാത്ത നാട്ടില്‍ ഒരു പീടിക മുറ്റത്ത് ഇരുന്നു അവിടുത്തെ ഭാഷ പറയുന്ന സ്ത്രീയോട് “വഴീ കുത്തിയിരിക്കാതെ എഴിച്ച് പോയീ അമ്മച്ചീ” എന്നു പറയുന്ന രംഗം.)

ജഗതി വളരെ രസകരമായി അവതരിപ്പിക്കാറുണ്ട് തിരുവനന്തപുരത്തിന്റെ ഭാഷ. ധിം തരികിട തോം എന്ന ചിത്രം തന്നെയാണ് ആദ്യം മനസിലെത്തുന്ന ഉദാഹരണം. അതില്‍ അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസാണ് “വോ തന്ന തന്ന“ പക്ഷേ രാജമാണിക്യത്തില്‍ കേട്ടത് ഇതിന്റെ മിമിക്രി വെര്‍ഷന്‍ ആണ്. അതിങ്ങനെ “ഓ തെന്നെ തെന്നെ”. തിരുവനന്തപുരത്തുകാര്‍ ഒരുപാട് “തന്നെ” ഉപയോഗിക്കാറുണ്ട്. “അതേ!“ എന്ന അര്‍ത്ഥത്തില്‍. പക്ഷെ ആരും “തെന്നെ” എന്നു പറയുന്നതു കേട്ടിട്ടില്ല.
മാട്ടുപ്പെട്ടി മച്ചാന്‍ എന്ന സിനിമ ഒരു തിരുവനന്തപുരം ഭാഷപ്പടം ആണ്. അതില്‍ ജഗതിയും ഒടുവില്‍ ഉണ്ണികൃഷ്ണനും ചെയ്ത കഥാപാത്രങ്ങള്‍ തിരുവനന്തപുരം ഭാഷയാണ് പറയുന്നത്. വര്‍ഷങ്ങളായി ആ നാടുവിട്ടിട്ട് എങ്കിലും ഭാഷയുടെ കാര്യത്തില്‍ ഇപ്പോഴും ഒരു തനി തിരുവനന്തപുരത്തുകാരനായ ഞാന്‍ പറയും, ജഗതി അവതരിപ്പിച്ചത് തിരുവനന്തപുരം ഭാഷയും ഒടുവില്‍ അവതരിപ്പിച്ചത് മിമിക്രി ഭാ‍ഷയും എന്ന്. കാരണം മിമിക്രിയില്‍ ഭാഷയെ അഭിനയിപ്പിച്ച് കടുപ്പിക്കേണ്ടിവരുന്നു. ആ കടുപ്പിക്കല്‍ ആണ് ഈ ഭാഷയെന്നു കേള്‍ക്കുമ്പോള്‍ മറുനാട്ടുകാരുടെ മുന്നില്‍ വളിപ്പ് ആക്കിയത്. ഒന്നു മറന്നു, മുകേഷ് കൊല്ലത്തുകാരനായിട്ടും നല്ല രീതിയില്‍ തിരുവനന്തപുരം ഭാഷ നന്നായി കൈകാര്യം ചെയ്യും.


സുരാജ് വെഞ്ഞാറമൂട് എന്ന മിമിക്രികലാകാരന്‍ ആണ് തിരുവനന്തപുരം ഭാഷയുടെ ലേറ്റസ്റ്റ് മിമിക്രി വെര്‍ഷന്‍ തയ്യാറാക്കിയിട്ടുള്ളത്. അദ്ദേഹത്തിന്റെ പ്രശസ്തമായ “എന്തരു പെണ്ണേ“ വിളി ശരിക്കും തിരുവനന്തപുരം വിളിതന്നെയാണ്. പക്ഷെ “എന്തരു പെണ്ണേ ചെല്ലക്കിളീ” എന്നുള്ള കലര്‍ത്തലില്‍ ജില്ലയിലെ ചില സ്ഥലങ്ങളുടെ ലോക്കല്‍ സ്ലാങുകള്‍ കയറുന്നു. സുരാജ് അവതരിപ്പിക്കുന്നത് ശരിക്കും ഉള്ള തിരുവനന്തപുരം ഭാഷയല്ല, ബാലരാമപുരവും അതുകഴിഞ്ഞ് പാറശ്ശാല വഴി തമിഴ് നാടിലേക്ക് ചേക്കേറുന്ന ഭാഷയാണ്. അദ്ദേഹത്തിന്റെ സംസാരത്തിലെ പകുതിയോളം രീതി ശരിക്കും ഉള്ള തിരുവനന്തപുരം സംസാരത്തില്‍ നില്‍ക്കുന്നു. ബാക്കി പകുതി ചിരിക്കാന്‍ വേണ്ടി കടുപ്പം കയറ്റിയ തിരോന്തരം വര്‍ത്താനങ്ങളും. സുരാജിന്റെ ഈ മിക്സ് കണ്ടിട്ടുള്ളതുകൊണ്ടാവും രാജമാണിക്യം കണ്ട തിരുവനന്തപുരത്തുകാര്‍ക്ക് തോന്നിയത് തിരുവനന്തപുരം ഭാഷ എന്നാല്‍ സുരാജിനെ അനുകരിക്കല്‍ ആണോ എന്ന്. (മമ്മൂട്ടി അതു വളരെ നന്നായിട്ട് തന്മയത്തോടുകൂടി ചെയ്തു എന്നതു സത്യം).

മിമിക്രിയിലും സിനിമയിലും തമാശക്കാര്‍ കേരളത്തിലെ ഓരോരോ ദേശത്തിലെ ഭാഷകളിലൂടെ തമാശകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് കണ്ടിട്ടുണ്ട്. പക്ഷെ ഒരു ഭാഷ സംസാരിക്കുമ്പോള്‍‍ അതിലെ വാക്കുകള്‍ തന്നെ ഒരു തമാശയാകുന്നത് തിരുവനന്തപുരം ഭാഷയുടെ മാത്രം ശാപമാണ്.

സിനിമയിലും സീരിയലിലും സംസാരിക്കുന്ന ഭാഷയാണ് ശരിയായ ഭാഷ (ന്യൂട്രല്‍ ഭാഷ) എന്നൊരു വിശ്വാസം ജനങ്ങളില്‍ എങ്ങിനെയോ വന്നുപോയി. ഇത് കേരളം മുഴുവന്‍ അടിച്ചേല്‍പ്പിച്ച വിശ്വാസമായിപോയി. എല്ലാ പ്രാദേശിക ഭാഷകളും ഇതോര്‍ത്ത് വിഷമിക്കുന്നുണ്ടാവും.


സംസാരതാളവും സ്ലാങ്ങുകളും

തിരുവനന്തപുരം ഭാഷ, തൃശ്ശൂര്‍ ഭാഷപോലെയോ കോട്ടയം ഭാഷപോലെയോ കോഴിക്കോട് ഭാഷ പോലെയോ ഒന്നല്ല, സംസാരത്തിന്റെ താളത്തില്‍ അതു വിവിധ സ്ഥലങ്ങളില്‍ വ്യത്യാസപ്പെട്ട് കിടക്കുന്നു. ബാലരാമപുരത്തും (ബാലനാപുരം. അങ്ങനെയാണ് നാട്ടുകാര്‍ അധികവും പറയുക) നെയ്യാറ്റിന്‍ങ്കരയും(നെയ്യന്റുംങ്കര) സംസാരിക്കുന്ന ഭാഷയല്ല ആറ്റിങ്ങലും (ആറ്റിങ്ങ) വര്‍ക്കലയും സംസാരിക്കുക. നെടുമങ്ങാട്ടും (നെടുവങ്ങാട്) പാലോടും സംസാരിക്കുന്ന താളമല്ല മറ്റു സ്ഥലങ്ങളില്‍. അതായത് “ടേയ് എന്തരെടേയ്” എന്നതും “എന്തരു ചെല്ലക്കിളീ”, “എന്തരപ്പീ” എന്നതും “എന്തയ്‌ടേയ്” എന്നതും ഒക്കെ ഓരോരോ താളത്തില്‍ ഓരോരോ രിതിയായി പല സ്ഥലങ്ങളിലായ് സംസാരിക്കപ്പെടുന്നു. ആറ്റിങ്ങല്‍ കഴിഞ്ഞ് വര്‍ക്കല എത്തുമ്പോള്‍ അത് എന്തരെടേയുടേയും എന്തുവാടേയുടെയും ഒരു മിക്സ് ഭാഷയിലേക്ക് തിരിയുന്നു.

കലിപ്പുകള്‍! ഇത് ഒരു ഗുണ്ടാ സ്ലാങ്ങ് ആയിരുന്നു. തല്ലുപ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ അവര്‍ കൈമാറിയിരുന്ന കോഡ് ആയിരുന്നു പണ്ട് അത്. തിരുവനന്തപുരത്തെ ഗുണ്ടകളും അത്തരത്തിലെ സംഘങ്ങളും അവര്‍ക്കായി ഒരു നിഘണ്ടുതന്നെ ഉണ്ടാക്കി. കൈലാഞ്ചി (കത്തി), ടൂള്‍സ് (മാരകായുധങ്ങള്‍), പേല (പോലീസ്), വാപ്പിളാട്ടാതെ (വാചകം അടിക്കാതെ) മൊട (ജാഡ, അഹങ്കാരം) ഇത് തിരുവനന്തപുരത്തിന്റെ ഭാഷയായി മാറിയോ?


തിരുവനന്തപുരം ഭാഷയില്‍ തമിഴിന്റെ കടന്നുകയറ്റം അധികം ആണ്. തമിഴ് എന്നു പറയുമ്പോള്‍ നാഗര്‍കോവില്‍ / തക്കല തമിഴുകള്‍. പാറശ്ശാലക്കാര്‍ സംസാരിക്കുന്ന ഭാഷ ശരിക്കും തമിഴ് കയറിയ മലയാളത്തിന്റെ താളമാണ്. അതിന്റെ താളം തലസ്ഥാന നഗരത്തിനു പലപ്പോഴും അപരിചിതമാണ്. പക്ഷെ അത് പാലക്കാടുകാര്‍ സംസാരിക്കുന്ന പോലെയുള്ള വാക്കുകളോ താളമോ അല്ല. രണ്ടു അതിര്‍ത്തിയിലേയും തമിഴിന്റെ വ്യത്യാസമാണത്.

അണ്ണാ, അക്കാ, മാമാ, വലിയപ്പാ, ചിറ്റപ്പാ, മാമാ, മാമി, മയിനി, പെണ്ടാട്ടി (പൊണ്ടാട്ടി), ചെല്ലാ എന്നുള്ള അഭിസംബോധനകളും, അത്തരത്തില്‍ അതിര്‍ത്തികടന്നു കയറിയവയാണ്. അതുപോലെ തന്നെ ഇംഗ്ലീഷ് പ്രയോഗങ്ങളായ ക്ലാക്ക് (ക്ലോക്ക്), ബാട്ടില്‍ (ബോട്ടില്‍), കാട്ടര്‍ (ക്വാട്ടര്‍) , കാര്‍ക്ക് (കോര്‍ക്ക്) എന്നിവയിലും വ്യക്തമായ തമിഴ്‌പേച്ചിന്റെ സാന്നിദ്ധ്യം കൂടുതലാണ്. (പുതിയ തലമുറ തമിഴറുത്ത് മൊഴിമാറ്റിയാണ് സംസാരിക്കാറുള്ളത് എന്നുള്ളതും ശ്രദ്ധേയം).
പക്ഷെ ചില വാക്കുകളുടെ വന്ന വഴി എനിക്കിപ്പോഴും ഒരുപിടിയും കിട്ടാറില്ല. പിതുക്കി (അമര്‍ത്തി), ബോഞ്ചി (നാരങ്ങാവെള്ളം), അയ്യം (മോശം), തോനെ (ഒരുപാട്) തുടങ്ങി ഒരുപാടു വാക്കുകള്‍ ഉദാഹരണമായി പറയാം. ചിലതൊക്കെ ഇവിടെ


യകാരവും ബഹുവചനവും

ഇവ രണ്ടും നാട്ടിന്‍പുറങ്ങളിലെ സംസാരഭാഷയില്‍ ഒരുപാട് കടന്നുകയറാറുണ്ട്. വാക്കുകളില്‍ യകാരം ഞങ്ങളുടെ രീതിയായിരുന്നു. പേടി പ്യാടിയാകുന്നതും, വേളി വ്യാളിയാകുന്നതും, ദേവി ദ്യാവിയാകുന്നതും ഒക്കെ ഈ ഭാഷയില്‍ ഉണ്ടായിരുന്നു. അതെല്ലാം ഓരോ വാക്കിനും അമിതമായി കൊടുക്കുന്ന സ്ട്രസ്സ് ചെയ്യല്‍ ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.

വെള്ളങ്ങള്‍, ചായകള്‍, പൈസകള്‍ എന്നിങ്ങനെ ബഹുവചനങ്ങള്‍ ഉപയോഗിക്കുന്നത് ഒരു ആഡംഭരം പോലെയാണ്. “ചായകളൊക്കെ കുടിച്ചാ?” എന്നൊരാള്‍ ചോദിക്കുന്നത് ഒരു അമിതസന്തോഷത്തോടെയായിരിക്കും. മറിച്ച് ചായകുടിക്കാത്ത ദുഃഖിച്ചിരിക്കുന്ന ഒരാള്‍ ഒരിക്കലും “ചായകളൊന്നും കുടിച്ചില്ല“ എന്നു പറയില്ല. പകരം “വൊരു ചായപോലും കുടിച്ചില്ല” എന്നേ പറയു. അതാണ് “കള്‍” ന്റെ പിന്നിലെ സൈക്കോളജി.


നെയ്യാറ്റിന്‍കര, വാമനാപുരം, നെടുമങ്ങാട്, ആറ്റിങ്ങല്‍, പാലോട്, ബാലരാമപുരം, നെയ്യാറ്റിന്‍‌കര എന്നിങ്ങനെ നാനദേശത്തുനിന്നും വരുന്നവരുടെയും മറ്റു ജില്ലാക്കാരുടെയും കടുത്ത ഒരു സംഗമം ആണ് തലസ്ഥാനനഗരിയില്‍. അതുകൊണ്ടുതന്നെ അവിടെ ഒരു മിക്സ് ഭാഷ (തിരുവനന്തപുരം ഭാഷയല്ലാത്തതും ചേര്‍ത്ത്) സംസാരിക്കുന്നു. പക്ഷെ അതൊന്നും കേട്ട് തിരുവനന്തപുരത്തുകാര്‍ ചിരിക്കാറില്ല. കാരണം അവര്‍ക്ക് അത് മിമിക്രിയല്ല.

ഈ ഭാഷയെ കുറിച്ചുപറഞ്ഞാല്‍ ഒരുപാടു പറയേണ്ടിവരും. ഈ എഴുതിയതൊന്നും ജന്മനാടിന്റെ ഭാഷയോടുള്ള സ്നേഹം അല്ല. ഒരു ഭാഷ പരിഹാസം ആയിപോകുന്നതിലുള്ള വിഷമം മാത്രമാണ്.


വോ എന്തരോ ആവട്ട്! ഭാഷകള് എന്തരായാലും കാരിയങ്ങള്‍ നടന്നാപ്പോരീ..?

ചിരിക്കരുത്. “എന്താ” എന്ന ചോദ്യത്തിന്റെ തിരുവനന്തപുരം ദേശഭാഷയാണ് “എന്തരോ”. അതു തന്നെയാ‍ണ് “എന്തൂട്ടാ” ആയും “എന്നതാ” ആയും “എന്തുവാ” ആയും മറ്റു ദേശക്കാര്‍
സംസാരിക്കുന്നത്. അതില്‍ “എന്തരോ” മാത്രം അമിതമായ പരിഹാസം ഉണര്‍ത്തുന്നു എങ്കില്‍ ആ വാക്കിനു എന്തോ കുഴപ്പമുണ്ട്. തിരുവനന്തപുരത്തുകാരന്‍ തൃശ്ശൂരില്‍ (തൃശ്ശൂര്‍ എന്നത് വെറും ഉദാഹരണമാണ്. മറ്റു ജില്ലലുള്ളവര്‍ എന്ന് വായിക്കുക) ജീവിക്കാനായി എത്തിപ്പെട്ടാല്‍‍ കഷ്ടപ്പെട്ട് ആ ഭാഷ ആത്മാര്‍ത്ഥതയോടെ പറയാനും പഠിക്കാനും ശ്രമിക്കും (കളിയാക്കല്‍ ഭയന്നിട്ടാവും). പക്ഷെ തൃശ്ശൂര്‍കാര്‍ അധികവും തിരുവനന്തപുരത്തുവന്നാല്‍ തിരുവനന്തപുരം ഭാഷ തമാശയിലൂടെയല്ലാതെ സംസാരിക്കാറില്ല. തൃശ്ശൂര്‍ ഭാഷ സംസാരിച്ചാ‍ല്‍ ആരും ചിരിക്കാറും ഇല്ല. പകരം ആ ഭാഷയോടുള്ള
ബഹുമാനത്തോടെ ഇവിടുത്തെ പാവങ്ങള്‍ നോക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.

കൂട്ടരെ ഇത് ഞങ്ങള്‍ പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന ഭാഷയാണ്. പകര്‍ന്നുകിട്ടിയ പേച്ച്. ഞങ്ങളുടെ ഭാഷാ സംസ്കാരവും. ഇതില്‍ എവിടെയാണ് ചിരിക്കുള്ള വക ഞങ്ങള്‍ ഒളിച്ചുവച്ചിട്ടുള്ളത്? ഇതില്‍ എന്താണ് തമാശ? ഒന്നു പറഞ്ഞുതരുമോ?

64 comments:

Kumar Neelakandan © (Kumar NM) said...

ഇന്ന് തിരുവന്തരം ഭാഷയെന്നാല്‍ “തള്ളെ കലിപ്പുകള് തന്നീ? യെവന്‍ പുലിയല്ല ക്യാട്ടാ..” എന്നിങ്ങനെ പോകുന്ന മിമിക്രിയാണ് മറ്റു ജില്ലാ വാസികള്‍ക്ക്. മിമിക്രിയും സിനിമയും ഞങ്ങളോട് ചോദിക്കാതെ ഞങ്ങളെക്കുറിച്ച് പുറത്തേക്ക് കൊടുത്തൊരു ഇമേജാണ് ഇത്.

കെ said...

തളേള. ഇതെന്തരപ്പീ എയിതി വച്ചിരിക്കണത്. കൊളളാല്ലടേ. കാര്യങ്ങളൊക്കെ പഠിച്ച് തന്നെ ചെയ്തിരിക്കണത്. ബിബിഎയേക്ക് നെയ്യാറ്റിന്‍കര പടിച്ചപ്പഴാണപ്പീ ഈയുളളവനും ഈ പാഷേര ആരാധകനായത്. ഓ. തന്നപ്പീ തന്ന. അവന്മാര് എന്തെരെടേയ് എന്ന് ചോദിച്ചാ അതൊരൊന്നര ചോദ്യമല്ലേ.

വണ്ടിലക്ക കേറുന്പോ പയലുകള് ചറപറാന്ന് ഡയലോഗുകള് വിടണ കേട്ടാ ചിരിവരും കേട്ടാ. പക്ഷെ അത് കളിയാക്കിച്ചിരിയൊന്നുമല്ല.

വേറൊരു തരം ഭാഷയുണ്ടല്ലോ. അങ്ങ് മലബാറില്. തന്ന്യേ, കുട്ട്യേ, പട്ട്യേ എന്നൊക്ക ചേര്‍‍ത്ത്. അതുപോലൊരു സുന്ദരന്‍ ഭാഷ തന്ന്യാ ഇതും. വളളുവനാടന്‍ മലയാളത്തിന്റെ മോന്തക്കിട്ട് ഒരു കീറാ കീറ്യത് ചുളളന്‍ സുരാജ്.

പ്രാദേശിക ഭാഷകളുടെ ഒരു വകഭേദം സവര്‍ണവും മറ്റൊന്ന് അധമവുമാകുന്ന ചിന്താരീതിയെ പൊളിച്ചടുക്കി ആദ്യം സുരാജ്, പിന്നെ രാജമാണിക്യവും.

അന്പലവും അന്പലവാസികളും വളളുവനാടന്‍ മലയാളവുമായി വീണ്ടും വരുന്നുണ്ട് ലോഹിതദാസ്. അപ്പികള് കരുതിയിരുന്നോളിന്‍.

chithrakaran ചിത്രകാരന്‍ said...

പ്രിയ കുമാര്‍,

വളരെ നല്ല പോസ്റ്റ്‌. ഇങ്ങനെ പ്രദേശികമായ എതിരഭിപ്രായങ്ങള്‍ ധാരാളമായി ബ്ലൊഗിലൂടെ പുറത്തുവരണമെന്ന് ചിത്രകാരന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.
ചിത്രകാരന്‍ പ്രദേശികമായി നോക്കിയാല്‍ വള്ളുവനാട്ടുകാരനാണ്‌. സിനിമയിലും, സാഹിത്യത്തിലുമുള്ള എം.ടി പോലുള്ളവരുടെ സാന്നിദ്ധ്യം കൊണ്ടും, സവര്‍ണതയുടെ ഭാഷയായി കരുതപ്പെടുന്നതിനാലും വള്ളുവനാടന്‍ മലയാളത്തിന്‌ അര്‍ഹിക്കാത്ത പ്രാധാന്യവും, അധീശത്വവും നമ്മുടെ സമൂഹത്തില്‍ ലഭിച്ചതായി കാണുന്നു. ഇതു തിരുത്തപ്പെടേണ്ട പ്രവണതയാണ്‌.

മറ്റുള്ള ജനവിഭാഗത്തിന്റെ ആത്മാഭിമാനത്തിന്‌ ഇടം കൊടുക്കാതെ , അവരുടെ ഭാഷയെ പരിഹസിച്ചുകൊണ്ട്‌ ഒരു പ്രദേശിക സവര്‍ണ്ണശക്തി അധീശത്വം പുലര്‍ത്തുന്നത്‌ നമ്മുടെ ജനധിപത്യബോധത്തിനുതന്നെ നിരക്കുന്നതല്ല.

തിരുവനന്തപുരം ഭാഷാപ്രയോഗത്തിനു മാത്രമല്ല നമ്മുടെ സംസ്കാരത്തിന്റെ നിധിസൂക്ഷിപ്പുകാരെന്നു ചിത്രകാരന്‍ വിശ്വസിക്കുന്ന കേരളത്തിലെ മുസ്ലീം ജനവിഭാഗത്തിന്റെ പ്രാധിനിത്യാവസരങ്ങളും വൈക്കം മുഹമ്മദു ബഷീറെന്ന ഋഷിതുല്യനായ എഴുത്തുകാരന്റെ കാലശേഷം .. സവര്‍ണ പ്രതീകമായി മാറിയ വള്ളുവനാടന്‍ മലയാളം പിടിച്ചടക്കി അനുഭവിക്കുകയാണ്‌.
അതുപോലെത്തന്നെയാണ്‌ നമ്മുടെ മുക്കുവരുടെയും, മറ്റുള്ള വിഭാഗങ്ങളുടെയും പ്രാധിനിത്യ നഷ്ടം.
സിനിമയിലും സാഹിത്യത്തിലും ഈ ഭാഷ സാര്‍വ്വത്രികമാകുംബോള്‍ മിമിക്രിക്കാര്‍ തിരുവനന്തപുരം ഭാഷാശൈലിയെ പരിഹസിക്കുന്ന എര്‍പ്പാട്‌ സ്വയം ഉപേക്ഷിച്ചുകൊള്ളും. ആ ഭാഷ വള്ളുവനാടന്‍ സവര്‍ണ ഭാഷയെക്കാള്‍ അധമമാണെന്ന ജനങ്ങളുടെ ബോധത്തെ ചൂഷണം ചെയ്താണ്‌ മിമിക്രിക്കാര്‍ കയ്യടി നേടുന്നത്‌.

ഇന്ദ്രന്‍സും, ജഗദീഷും, ശ്രീനിവാസനും തല്ലുകൊള്ളുംബോള്‍ നമുക്കു ചിരിവരുന്നതും, ഇവര്‍ അധമ കഥാപാത്രങ്ങളാണെന്ന നമ്മുടെ വിശ്വാസത്തില്‍നിന്നുമാണ്‌. മോഹന്‍ലാലിനോ,മമ്മുട്ടിക്കോ, സുരേഷ്‌ ഗൊപിക്കോ തല്ലുകിട്ടുംബോള്‍ നിര്‍ധനനും,അവര്‍ണനുമായ പട്ടിണിക്കാരനുപോലും സ്വന്തം നെഞ്ചത്താണ്‍ന്ന് തോന്നിപ്പോകും.

(തെറ്റായ ആത്മബോധം പേറുന്ന ജനത്തെ ധനികന്റെ കൂലിത്തൊഴിലാളികളായ കലാസാഹിത്യകാരന്മാര്‍ക്ക്‌ പെട്ടെന്ന് കബളിപ്പിക്കാനാകുന്നു)

പ്രതി ആത്മാഭിമാനമാണ്‌ !!
മലയാളിയില്‍നിന്നും ബ്രഹ്മണ്യം നീക്കം ചെയ്ത ആ "വസ്തു" തിരിച്ചുപിടിക്കാന്‍ കലാകാരന്മാര്‍ ഉണര്‍ന്നാലെ മലയാളി രക്ഷപ്പെടു.

ഇതു ചിത്രകാരന്റെ ചിന്തകള്‍. ചിത്രകാരന്റെ ചിന്തകളെ 'പ്രകോപിപ്പിച്ച' കുമാറിനു നന്ദി !!!!!

Kumar Neelakandan © (Kumar NM) said...

ചിത്രകാരനും മാരീചനും പറഞ്ഞത് ശരിയാണ് ഭാഷയില്‍ കടന്നുകൂടുന്ന വര്‍ണ്ണവ്യതിയാനം. ചിത്രകാരന്‍ പരഞ്ഞ ഉദാഹരണം വളരെ ശരിയാണ്. ജഗതിയും പപ്പുവും ഇന്ദ്രന്‍സും സംസാരിക്കുന്ന ഭാഷയും നായന്റെ ഭാഷയും തമ്മിലുള്ള അന്തരം. അതു തന്നെയാണ് മാരീചന്‍ അറഞ്ഞ രാജമാണിക്യ നായകന്‍ ഒരു വെല്ലുവിളിപോലെ എടുത്ത് കാച്ചിയതും. അത് അധമന്റെ സവര്‍ണ്ണവിജയമാണ്. അതാണ് കയ്യടി നേടിയതും. കൂലിപ്പണിക്കാരനായ ജയന്‍ അങ്ങാടിയില്‍ മുതലാളിയുടെ മകളായ സീമയോട് തൊഴിലാളിയുടെ ഭാഷയില്‍ സംസാരിച്ചാല്‍ ജനം ആ രംഗം വെറുതെ കണ്ടിരുന്നേനെ. അവിടെയാണ് “മേ ബി വി ആര്‍ ട്രോളി പുള്ളേര്‍സ്.. ബട്ട് വി ആര്‍ നോട്ട് ബഗ്ഗേര്‍സ്” ഹിറ്റ് ആയത്. ഭാഷ വരയിട്ട് തിരിക്കുന്ന വര്‍ണ്ണവിവേചനം.

Unknown said...

ഓപ്പോളും അമ്മേം അമ്പലത്തില്‍ പോയതോണ്ട് വരാന്‍ വഴുകേരിക്ക്യോ? എന്നും ഓലെ കാത്ത് നിന്ന് ബേജാറാവണ്ട ഓല് ബെരാ‍ന്‍ ബേയ്കും എന്നും ഒരേ പോലെ പറഞ്ഞും കേട്ടും വളര്‍ന്നത് കൊണ്ടാവാം ഒരു പ്രാദേശിക ഭാഷ കേറ്റാലും പരിഹാസമായി തോന്നാത്തത്. തിരുവനന്തപുരം ഭാഷ കേട്ടാല്‍ ഒരു പുഞ്ചിരി വിരിയാറുണ്ട് എന്നുള്ളത് സത്യമാണ്. അത് ‘സ്കൂട്ടാവ് ചുള്ളാ സ്കൂട്ടാവ്’ എന്ന് കേള്‍ക്കുമ്പോള്‍ വിരിയുന്ന പുഞ്ചിരി തന്നെയാണ്.

വള്ളുവനാടന്‍ ഭാഷ ഗ്ലോറിഫൈ ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും തിരുവനന്തപുരം ഭാഷയെ കളിയാക്കുന്നതായി തോന്നിയിട്ടില്ല. (തികച്ചും വ്യക്തിപരമായിട്ട്)

മൂര്‍ത്തി said...

കുമാര്‍ പറഞ്ഞു
തിരുവനന്തപുരം ഭാഷ, തൃശ്ശൂര്‍ ഭാഷപോലെയോ കോട്ടയം ഭാഷപോലെയോ കോഴിക്കോട് ഭാഷ പോലെയോ ഒന്നല്ല, സംസാരത്തിന്റെ താളത്തില്‍ അതു വിവിധ സ്ഥലങ്ങളില്‍ വ്യത്യാസപ്പെട്ട് കിടക്കുന്നു.
ഇതില്‍ തൃശ്ശൂര്‍ ഭാഷയുടെ കാര്യം കുമാര്‍ പറഞ്ഞത് ശരിയല്ല. കുന്നംകുളത്തെ ഭാഷയല്ല ഇരിഞ്ഞാലക്കുടയില്‍. ഇരിഞ്ഞാലക്കുടയിലെ ഭാഷയല്ല തൃശ്ശൂര്‍ നഗരത്തിലും പരിസരങ്ങളിലും. സ്ഥലം മാറുമ്പോള്‍ ഭാഷക്കുണ്ടാകുന്ന വ്യത്യാസം ഇവിടെയും ഉണ്ട് എന്നര്‍ത്ഥം. മറ്റു ജില്ലകളിലും ഇതിനു സമാനമായ സ്ഥിതിവിശേഷം തന്നെയായിരിക്കും എന്നതുറപ്പാണ്.
മറ്റൊന്നു കൂടി, മിമിക്സ് പരേഡുക്കാര്‍ കൊന്നു കൊലവിളിച്ചിട്ടുള്ളത് തിരുവനന്തപുരം ഭാഷയെ മാത്രമല്ല. തൃശ്ശൂര്‍ ഭാഷയും, മാപ്പിള ഭാഷയും ഒക്കെ ഇതില്‍പ്പെടും. മിമിക്സ് പരേഡുകളിലും സിനിമകളിലും കേള്‍ക്കുന്ന തൃശ്ശൂര്‍ ഭാഷയും കടുപ്പം കലര്‍ത്തിയതു തന്നെയാണ്. തിരുവനന്തപുരത്തുകാരനായതുകൊണ്ട് കുമാറിനു തിരുവനന്തപുരത്തിന്റെ കാര്യം കൃത്യമായി മനസ്സിലാകുന്നു എന്നു മാത്രം. മറ്റു ജില്ലക്കാര്‍ക്കും അവരുടെ ഭാഷ തെറ്റായി സിനിമകളിലും മിമിക്സ്പരേഡിലുമൊക്കെ ഉപയോഗിക്കുന്നത് ഇത് പോലെ തിരിച്ചറിയാന്‍ കഴിയും.

Kumar Neelakandan © (Kumar NM) said...

മൂര്‍ത്തി പറഞ്ഞതു ശരിതന്നെയാണ്. ഞാന്‍ ഒരിടത്തും പറഞ്ഞിട്ടില്ല, മറ്റു ജില്ലകളിലൊക്കെ ഒരുഭാഷയാണെന്ന് തൃശ്ശൂരില്‍ തന്നെ ഉള്ള ഭാഷാ വ്യത്യാസം അറിയാം. ഞാന്‍ ഇവിടെ തിരുവനന്തപുരത്തെ കുറിച്ച് പറഞ്ഞു എന്നേയുള്ളു. എന്തൊക്കെയോ കാരണങ്ങള്‍ കൊണ്ട് തിരുവനന്തപുരത്തിനു കിട്ടുന്ന പരിഹാസചുവയേയും.

ഡാലി said...

കുമാറേട്ടന്‍ ഇവിടെ എഴുതിയത് പലതും മണിയും, മറ്റ് പല പല മിമിക്രികാരും തൃശ്ശൂര്‍ ഭാഷ കൈകാര്യം ചെയ്തപ്പോള്‍ എന്റെ ഗ്രാമത്തിലുള്ളവര്‍ക്ക് തോന്നിയത്.
തൃശ്ശൂര്‍ ഭാഷ എന്നാണ് ഒരു സീരിയസ് ഭാഷ ആയത്? എന്റെ അറിവില്‍ ഇന്ന് വരെ ഇല്ല. തമാശക്കാരുടെ ഭാഷയാണത്രേ അത്. ഒരു ഭാഷ ഉപയോഗിച്ച് സാക്ഷി പറഞ്ഞതിന് സാക്ഷിയെ തൂക്കിലിടാന്‍ വിധിക്കുന്ന പരിഹാസം തൃശ്ശൂര്‍ ഭാഷയ്ക്കേ ഉണ്ടായിട്ടുള്ളൂ. ഇതൊക്കെ കേട്ട് കേട്ട് കേട്ട് മടുത്തീട്ടുണ്ട്. തൃശ്ശൂര്‍ഭാഷ പറയുന്നത് പോലും നാണക്കേടായി.

ആദ്യമായി കളിയാക്കിയത് കൊച്ചി നഗരത്തില്‍ നിന്നും സ്കൂളില്‍ പഠിപ്പിക്കാനെത്തിയ കന്യാസ്ത്രീ. കന്നാലികളുടെ ഭാഷയാന്ന് പറഞ്ഞ്. നിങ്ങളേന്തിന്നാണ് ഇല്യാ എന്ന് പറയണത്, ക്ടാങ്ങളേ എന്ന് കുട്ടികളെ വിളിക്കണത്, ക്ടാവ് എന്നാല്‍ പശുവിന്റെ കുട്ടിയാണ്. തൃശ്ശൂക്കാര്‍ക്കണേങ്കില്‍ പശുകുട്ടിയും, സ്വന്തം കുട്ടി ക്ടാവും.

എഴുതിയാല്‍ തീരില്ല. പക്ഷേ ഇന്ന് ആ നാട്ട് ഭാഷയെ വീണ്ടുക്കാനാണ് ശ്രമം. തിരുവനന്തപുരത്തും അതിന്റെ അതിര്‍ത്തികളിലും ഉണ്ടായരുന്നപ്പോഴൊന്നും അത് തമാശ ഭാഷയായി തോന്നിയിട്ടില്ല. മനസ്സിലാവുന്നില്ലല്ലോ എന്ന പകപ്പായിരുന്നു. രാജമാണിക്യം കണ്ടപ്പോള്‍ ഭാഷകള്‍ വീണ്ടെടുത്ത് വരുന്നത് കണ്ട് സന്തോഷിച്ചു. വള്ളുവനാടന്‍ ഭാഷ സിനിമ ഭാഷയായി നിലനിന്നതില്‍ നിന്നും ഒരു മോചനം ആയിരുന്നു പല നാട്ട് ഭാഷകളും സിനിമയില്‍ കൂടി തന്നെ പുനുരുത്ഥാനം ചെയ്തത്.

കേരളത്തിന്റെ എല്ലാ ജില്ലകളില്‍ നിന്നും കുട്ടികള്‍ വന്നിരുന്ന പ്രീഡിഗ്രി കാലത്ത് ഏറ്റവും അധികം പരിഹസിക്കപ്പെട്ടിരുന്നവര്‍ വടക്കന്മാരാണ്. വടകരക്കരും, കണ്ണൂക്കാരും. അവര്‍ക്കും പറയാനുണ്ടാവും ഇതിലും വലിയ പരിഹാസത്തിന്റെ കഥകള്‍. കണ്ണൂര് ഭാഷ കേട്ട് ഞാന്‍ അന്തിച്ച് നിന്നീട്ടുണ്ട്.

നഗരങ്ങളില്‍ താമസിച്ച് വരുമ്പോള്‍ എല്ലാം കൂടി ചേര്‍ന്ന് സംഗീതമില്ലാത്ത, ഈണമില്ലാത്ത, മണമില്ലാത്ത ഒരു പത്രഭാഷ രൂപപ്പെട്ട് വരുന്നു എന്നതാണ് എന്റെ അനുഭവം. നഗരം ഗ്രാമത്തെ മാത്രമല്ല അതിന്റെ ആത്മഭാഷയേയും ഞെക്കി കൊല്ലുന്നു.

നഗരത്തിന്റെ ഈ പിടി എനിക്ക് മനസ്സിലാക്കി തന്നത് " ആലാഹയുടെ പെണ്മക്കള്‍ എന്തൂട്ട് തൃശ്ശൂര്‍ഭാഷയാണ്, എനിക്കൊന്നും മനസ്സിലായില്യാ" എന്ന് തൃശ്ശൂരില്‍ തലമുറകളായി താമസിക്കുന്നതിലെ ഇള്‌മുറക്കാരി തൃശ്ശൂര്‍ വിട്ട് കൊച്ചിയിലെത്തിയപ്പോള്‍ പറഞ്ഞത് കേട്ടപ്പോഴാണ്.
(എന്റെ നാട്ട് ഭാഷയെ എനിക്ക് വേണം)

ഉണ്ണിക്കുട്ടന്‍ said...

തിരുവനന്തപുരത്ത് ഒന്നര വര്‍ഷത്തിലേറെ താമിസിച്ചിട്ടുണ്ട്. വളരെ വിരളമായിട്ടേ 'രാജമാണിക്യം' ഭാഷ കേട്ടിട്ടുള്ളൂ. പക്ഷെ എനിക്കതു കേള്‍ക്കുമ്പോള്‍ ഒരു കൌതുകം മാത്രമേ തോന്നീട്ടുള്ളൂ. ഒരു പ്രാദേശിക ഭാഷയും സംസാര രീതിയും മോശമാണെന്നു തോന്നുന്നില്ല. ഭാവില്‍ ആ ശൈലികള്‍ എല്ലാം കൈമോശം വരുമായിരിക്കാം മറ്റെല്ലാം പോലെ..

പിന്നെ ചിത്രകാരനോട്:

ഇങ്ങനെ പ്രദേശികമായ എതിരഭിപ്രായങ്ങള്‍ ധാരാളമായി ബ്ലൊഗിലൂടെ പുറത്തുവരണമെന്ന് ചിത്രകാരന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു

എന്നതിനു പകരം

ഇങ്ങനെ പ്രദേശികമായ എതിരഭിപ്രായങ്ങള്‍ ധാരാളമായി ബ്ലൊഗിലൂടെ പുറത്തുവരണമെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു

എന്നു പറഞ്ഞാല്‍ ആളുകള്ക്കു കുറച്ചു കൂടെ അടുപ്പം ഫീല്‍ ചെയ്യില്ലെ..?

ശ്രീ said...

എന്തായാലും... എല്ലാ നാട്ടു ഭാഷകളും അങ്ങിനെ തന്നെ നില നില്‍‌ക്കുന്നതല്ലേ അതിന്റെ ഭംഗി?
പലര്‍‌ക്കും അതിനെപ്പറ്റി അഭിമാനത്തോടെ പറയാനുണ്ടാകും... കുറെപ്പേര്‍‌ക്ക് കളിയാക്കിപ്പറയാനുമുണ്ടാകും... എന്നാലും നാട്ടു ഭാഷകള്‍‌ എന്നും അങ്ങനെ തന്നെ നില നില്‍‌ക്കണമെന്നാണ് എന്റെ അഭിപ്രായം...

:)

Rasheed Chalil said...

കുമാരേട്ടാ വളരേ നല്ല പോസ്റ്റ്.

ദില്‍ബന്‍ പറഞ്ഞ പോലെ രണ്ട് ഭാഷയും ഒരേ പോലെ കേള്‍ക്കുന്ന ഒരു സ്ഥലത്താണ് ഞാനും‍ ജീവിക്കുന്നത്.

പക്ഷേ ഇന്ന് ഞങ്ങടെ നാട്ടുമ്പുറത്ത് നിന്ന് പോലും പതുക്കേ ‘ഇജ്ജും‘ ,‘ഓനും‘ അപ്രത്യക്ഷമാവുന്നു അതിന്റെ കാരണങ്ങളില്‍ പ്രധാനം വള്ളുവനാടന്‍ ഭാഷ ഗ്ലോറിഫൈ ചെയ്യുന്നതോടൊപ്പം മറ്റു പ്രാദേശിക ഭാഷകള്‍ പരിഹസിക്കപ്പെട്ടിട്ടുണ്ട് എന്ന് തന്നെയാണ് എന്നാണ് എനിക്ക് തോന്നുന്നത്. യഥാര്‍ത്ഥ ഭാഷ എന്നാല്‍ സിനിമയില്‍ മുഴങ്ങുന്നത് മാത്രമാണെന്നും പ്രദേശിക ഭാഷ ശരിയല്ലന്നും സാധാരണക്കാരന്‍ മുതല്‍ വിദ്യാഭ്യാസമുള്ളവര്‍ വരേ വിശ്വസിക്കുന്നു എന്ന് തോന്നിയിട്ടുണ്ട്.

പുള്ളി said...

കുമാരേട്ടാ, വികാരത്തോട് യോജിയ്ക്കുന്നു.
ശ്രീ.ജി.പി. രാമചന്ദ്രന്‍ എഴുതിയ സിനിമയിലെ വര്‍ഗീയവല്‍ക്കരണം ‍എന്ന പുസ്തകത്തില്‍ ഭാഷയുള്‍പ്പടെയുള്ള സാംസ്കാരിക ബിംബങ്ങളില്‍ എങ്ങിനെ മാധ്യമങ്ങള്‍ (പുസ്തകത്തിന്റെ പേരു സൂചിപിക്കുന്നതുപോലെ, പ്രത്യേകിച്ച് സിനിമ) ഉത്കൃഷ്ടം/അധമം എന്നീ തരം തിരിവുകളുണ്ടാക്കുന്നു എന്ന് പ്രതിപാദിച്ചിട്ടുണ്ട്. മനഃപൂര്‍‌വമോ അല്ലാതെയോ ഉള്ള മാധ്യമ ഇടപെടലുകളാണ് ഈ പോസ്റ്റില്‍ സൂചിപ്പിച്ച പോലുള്ള ഒരു പരിഹാസത്തിനു കാരണം എന്ന് ഗ്രന്ഥകാരന്‍ സമര്‍ഥിക്കുന്നു.
തന്റേതല്ലാത്ത ഭാഷ സംസാരിയ്ക്കുന്നവരോടുള്ള അകല്‍ച്ച/ഭയം എന്നിവ പരിഹസിച്ച് ലഘുവാക്കുന്ന മനഃശാസ്ത്രവും ഇതിനു പിന്നിലുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.

ഉദാ: കുമാരേട്ടന്റെ തന്നെ കഴിഞ്ഞ പോസ്റ്റിലെ ക്വോട്ടുകള്‍. നെടുമങ്ങാട്ടെ ഒരു സാധാരനക്കാരന്റെ ചിന്തയില്‍ നിന്ന്
൧. “ചോയിക്കുമെടീ ചോയിക്കും. ഈ സോമനെ പറ്റിക്കാനൊന്നും ഇപ്പഴത്തെ പിള്ളരു വളര്‍ന്നിറ്റില്ല. ഇംഗ്ലീ‍ഷുവായിക്കാനറിഞ്ഞൂടാത്തെ കഴുപ്പണം കെട്ടവന്മാരെ പോലെയല്ല സോമന്‍. ബ്ലെടി റാസ്കല്‍.” - കോളനി വാഴ്ചയുടെ ചരിത്രവും, മാധ്യമങ്ങള്‍ സൃഷ്ടിച്ച ബോധവും ഇംഗ്ലീഷ് ഒരു ഉത്കൃഷ്ടഭാഷയാണെന്ന് കരുതാന്‍ സോമന്‍ മേശിരിയെ പ്രേരിപ്പിക്കുന്നു.

൨. “എടിയേയ് ഞാനും എറങ്ങണ്.. ഇവിടെ ഒരു കണ്ണു വ്യാണം.. കള്ളത്തമിഴന്മാരു കറങ്ങി നടക്കണ സമയമാണ്” - ഞാന്‍ മലയാളി, നല്ലവന്‍ എന്നാല്‍ തമിഴന്മാര് കള്ളന്മാരാണ് അല്ലെങ്കില്‍ കള്ളന്‍‌മാരൊക്കെ തമിഴനമാരാണ്. 'നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക' എന്ന സിനിമയില്‍‍ ഇന്നസെന്റ് പാര്‍ഥിപനോട് പറയുന്നതും ഇതുപോലൊന്നിന് ഉദാഹരണം. "ഞങ്ങള്‍ മലയാളികളെ അത്ര വേഗമൊനും പറ്റിയ്ക്കാന്‍ നോക്കണ്ട. ഞങ്ങളേയ് ബുദ്ധിയുള്ളവരാ.. അല്ലാതെ നിങ്ങളെ‍പ്പോലെ കഴുതപ്പാലു കുടിച്ചു ജീവിയ്ക്കുന്നവരല്ല."

Kumar Neelakandan © (Kumar NM) said...

ഒരു കാര്യം ശരിയാണ്. സിനിമയും (മുഖ്യ കഥാപാത്രങ്ങള്‍) സീരിയലുമാണ് ശരിയായ മലയാള ഭാഷ പറയുന്നത് എന്നൊരു വിശ്വാസം ഉറച്ചു പോയി. അതാണ് പ്രാദേശിക ഭാഷകള്‍ക്ക് പറ്റിയ തിരിച്ചടി.

പുള്ളീ, ഇംഗ്ലീഷിനോടും തമിഴിനോടും (തമിഴനോടും) സാധാരണ മലയാളിക്കുള്ള ആറ്റിറ്റ്യൂട് അതു തന്നെ. അല്ലാതെ ശ്രീനിവാസന്‍ പറഞ്ഞ കാരണം മുല്ലപ്പെരിയാറില്‍ നിന്നും വെള്ളം ചോര്‍ത്തല്‍ മാത്രമായിരിക്കില്ല. അയല്‍‌വക്കക്കാരനോടുള്ള അസൂയയോ ഒക്കെ ആവാം. അല്ലെങ്കില്‍ തൊഴിലിനായി വന്നു കയറുന്ന തമിഴനോടുള്ള അവഞ്ജ (ഈ സാധാരണ മലയാളി തമിഴ് നാട്ടില്‍ തൊഴിലിനായി പോയി ഇതു പ്രകടിപ്പിക്കാറില്ല. ഉള്ളില്‍ വച്ചിരിക്കും)

ഗുപ്തന്‍ said...

കുമാറേട്ടാ നന്നായി ലേഖനം. ഇതു തുടരമെന്ന് അഭിപ്രായമുണ്ട്.

രാജമാണിക്യത്തിലെ തിര്വന്തോരം ഭാഷകേട്ടിട്ട് എനിക്ക് തോന്നിയത് അറപ്പാണ്. പതിനഞ്ചു വര്‍ഷത്തിലേറെ നഗരത്തിലും അതിനുതെക്കും ആയി ചെലവഴിച്ച ഞാന്‍ ഒരിക്കലും കേട്ടിട്ടില്ലാത്ത പ്രയോഗമാണ് ബോഞ്ചികള്‍. സ്വരാക്ഷരങ്ങള്‍ നീട്ടുകയും കുറുക്കുകയും മാറ്റം വരുത്തുകയും ചെയ്യുന്നതിലെ എതിരന്‍ നേരത്തെ സൂചിപ്പിച്ച സംഗീതാത്മകത അല്പം പോലും തിരിച്ചറിഞ്ഞിട്ടില്ലാത്ത ആരോ ആണ് മമ്മൂട്ടിയെ പരിശീലിപ്പിച്ചത് എന്ന് വ്യക്തം.

ഈ സൂചിപ്പിച്ച സ്വരാക്ഷരങ്ങളിലെ വ്യതിയാനത്തിന്റെ പാറ്റേണുകള്‍ കുമാറേട്ടനെപ്പോലെ രണ്ടുമൂന്ന് ജില്ലകളിലെ എങ്കിലും സംസാരഭാഷയുമായി അടുത്ത് ബന്ധപ്പെട്ടിട്ടുള്ള ഒരാള്‍ക്ക് ഈ വിഷയത്തില്‍ തുടര്‍ന്നെഴുതാന്‍ പറ്റിയ ഒരു ഏരിയ ആണ്.

ഞാന്‍ ശ്രദ്ധിച്ചിട്ടുള്ള ഒന്നാണ് പ്രയോഗത്തില്‍ ഏകദേശം ജെ എന്ന് ഭൂരിപക്ഷം മലയാളികളും ഉച്ചരിക്കുന്ന ആരംഭത്തിലെ ജ (ജയം - ജെയം)തിര്വന്തോരത്ത് ജ എന്നു കൃത്യമായി ഉച്ചരിക്കുന്നത്. അതുപോലെ ഒ എന്ന സ്വരം എ ആയി മാറും പലപ്പോഴും. രണ്ടിനും ചേര്‍ത്ത് പ്രസിദ്ധമായ ഉദാഹരണം ജൂനിയര്‍ മാന്‍ഡ്രേക് എന്ന ചിത്രത്തില്‍ കല്പന ജഗതിയോട് 'പെയ്യി ജയിച്ചിട്ട് വരിന്‍' എന്ന് പറയുന്നതാണ്.

ഈ ഓ യുടെ മാറ്റം വളരെ സങ്കീര്‍ണമാണ്. ഉ എന്ന് അച്ചടി മലയാളത്തില്‍ വരുന്ന പല വാക്കുകളും മധ്യതിരുവിതാം കൂറിലും തെക്കും ഒ എന്ന് ഉച്ചരിക്കുന്നു. (ഉറക്കം - ഒറക്കം; ഉണ്ട്- ഒണ്ട്; കുല -കൊല..... ഉലത്തി -ഒലത്തി :)) ) ഇതില്‍ മിക്ക വാക്കുകളിലും ചില തിര്വന്തോരം കാര്‍ അച്ചടി മലയാളത്തോടാണ് കൂറുകാണിക്കുന്നത് !! ഉദാ. കുല, കുല ആയിട്ട തന്നെയാണ് പാറശാല ഏരിയയില്‍ കേട്ടിരിക്കുന്നത്. (നഗരത്തില്‍ കൊല തന്നെ :) ) എന്നാല്‍ ചില വാക്കുകളില്‍ ഈ ഒയും എ ആക്കിക്കളയും.

ഇതു കൃത്യം ഓര്‍ത്തിരിക്കുന്നത് എനിക്ക് പറ്റിയ ഒരു ക്ലാസ്സികല്‍ അബദ്ധം കാരണ മാണ്. അല്പം സാമൂഹ്യ പ്രവര്‍ത്തനം ഒക്കെയായി ഞങ്ങള്‍ കുറച്ചുകൂട്ടുകാര്‍ ചെങ്കല്‍ചൂളയില്‍ ചുറ്റിത്തിരിയുന്ന കാലം. ഒരു ചുമട്ടുതൊഴിലാളിയടെ വീട്ടില്‍ എന്തോ ആവശ്യത്തിനു എത്തിയതാണ് ഞങ്ങള്‍. അയാളുടെ അമ്മയെ വീടിനു പുറത്ത് കണ്ടു. അങ്ങനെയുള്ള സമയത്ത് അയാളുടെ ഭാര്യയെ ചില കാര്യങ്ങള്‍ പറഞ്ഞേല്പിക്കുകയാണ് പതിവ്. അവരെവിടെ എന്ന് ചോദിച്ചപ്പോള്‍ "ശ്രീകല അപ്പിക്ക് മെല കൊടുക്കണ്" എന്ന് മുറിക്കുള്ളിലേക്ക് ചൂണ്ടി 'അമ്മച്ചി'. മെല എന്നാല്‍ ഏതോ പുതിയ ബ്രാന്‍ഡ് സീരിയലാണെന്നേ വിചാരിച്ചുള്ളൂ... നേരേ മുറിക്കുള്ളിലേക്ക് കയറിയപ്പോള്‍ 'യ്യോ..!!' എന്നൊരു നിലവിളിയും വാരിപ്പിടിച്ചോട്ടവും... :))

അനാഗതശ്മശ്രു said...

ശ്രീകുമാരന്‍ തമ്പിയുടെ പ്രസിദ്ധമായ 'ഏഴിലം പാല പൂത്തു' എന്ന ഗാനത്തിന്റെ മിമിക്രി ഓര്‍ ത്തുപോയി..
യാഴിലം പാല പൂത്തു
പൂമരങള്‍ കുട പിടിച്ചു
വ്യാളിമലയില്‍ ....


ലേഖനം നന്നായി

Kumar Neelakandan © (Kumar NM) said...

മനു പറഞ്ഞ “ഓ” യുടെ സാന്നിദ്ധ്യം തിരുവനന്തപുരത്ത് കൂടുതല്‍ ആണ്. അതുപോലെ തന്നെ
ഇല എലയാകുന്നതും, വിളഞ്ഞത് വെളഞ്ഞത് ആകുന്നതും പിളര്‍ന്നു എന്നത് പെളര്‍ന്നു എന്ന് ആകുന്നതും ഇവിടെ സാധാരണം.
അതുപോലെ തന്നെ, വാക്കുകളുടെ വാല്‍ ചുരുങ്ങല്‍; കടുക് കടു ആയി ചുരുങ്ങും, എരിവ് എരി ആയി ചുരുങ്ങും. (പക്ഷെ പിരിവ് ഒരുക്കലും പിരിയാവില്ല)


രാജമാണിക്യത്തില്‍ മമ്മൂട്ടിയെ പരിശീലിപ്പിച്ചത് സുരാജ് തന്നെയാണ്. അതായിരുന്നു ആ പാവത്തിന്റെ ഒരു ബ്രേക്ക് പോയിന്റും. സുരാജിനെ വെല്ലുന്ന മിമിക്രി മമ്മൂക്ക കാഴ്ചവച്ച് കയ്യടി നേടി.

SUNISH THOMAS said...

ഭാഷ വ്യക്തിപരവും പ്രാദേശികപരവും ചരിത്രപരവുമാണ്. ധര്‍മരാജയിലെ "പെണ്ണരശു നാട്ടില്‍ പെണ്‍പട തിന്നു ചത്തു, ആണ്‍പട അലന്നു ചത്തു" എന്ന പ്രയോഗത്തെക്കാള്‍ തിരുവനന്തപുരത്തിന്‍റെ ഭാഷ മാറിക്കഴിഞ്ഞല്ലോ. ഭാഷ വളര്‍ന്നു കൊണ്ടിരിക്കുകയാണ്് എന്ന തിന്‍റെ തെളിവാണിത്- വാമൊഴിയായും വരമൊഴിയായുമെല്ലാം. അതിനു നിയതമായ രൂപമില്ല. ഒന്ന് ഒന്നിനെക്കാള്‍ മോശമോ മെച്ചമോ അല്ലതാനും. ഒക്കെ കമ്യൂണിക്കേഷനു വേണ്ടി തുടങ്ങി. ഇപ്പോളും അതിന്‍റെ പ്രഥമവും പ്രധാനവുമായ ധര്‍മം അതുമാത്രമാണു താനും.

മാധ്യമത്തില്‍ അടുത്തകാലത്ത് ഭാഷയെക്കുറിച്ച് ഒരു പഠനം വന്നിരുന്നു. വല്യകുഴപ്പമില്ലാത്ത ഒന്ന്.

ഭാഷയെക്കുറിച്ചു ഗൗരവമായ ചര്‍ച്ച തുടങ്ങട്ടെ. ബ്ളോഗ് അതിനും വേദിയാവട്ടെ. കുമാറേട്ടന് അഭിവാദ്യങ്ങള്‍.

Vakkom G Sreekumar said...

ഞാന്‍ 1980ല്‍ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചതു മുതല്‍ തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള പല സ്ഥലത്തും ജോലി ചെയ്യാന്‍ അവസരം കിട്ടിയിട്ടുണ്ട്. കൊല്ലം മുതല്‍ വടക്കോട്ട് എല്ലാ സ്ഥലങ്ങളിലുള്ളവരുടേയും പരിഹാസം ഭാഷയുടെ കാര്യത്തില്‍ എനിക്ക് കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. എന്നിട്ടും ഒരിക്കല്‍പ്പോലും അവരുടെ ഭാഷയെ പരിഹസ്സിക്കണമെന്ന് എനിക്കു തോന്നിയിട്ടില്ല. അതാണ്
തിരുവനതപുരത്തുകാരുടെ നന്മ എന്നു ഞാന്‍ വിസ്വസിക്കുന്നു. എല്ലാ പ്രാദേശിക ഭാഷകളും മഹത്തരം തന്നെ നമ്മുടെ ഭക്ഷണക്രമത്തിലുള്ള വ്യത്യാസം പോലെ. English ല്‍ പോലും ഉച്ചാരണത്തില്‍ പ്രാദേശികമായ വ്യത്യാസങ്ങള്‍ നമുക്ക് കണ്ടെത്താന്‍ കഴിയും. കിണറ്റില്‍ കിടക്കുന്നവര്‍ക്കറിയില്ലല്ലോ ലോകം എത്രമാത്രം വിശാലമാണെന്ന്?
കുമാറിനോട് തിരുവനന്തപുരത്ത്കാരനെന്നുള്ള നിലയില്‍ ഞാന്‍ കടപ്പെട്ടിരിക്കുന്നു.
ആശംസകള്‍
വക്കം ജി ശ്രീകുമാര്‍

അഭിലാഷങ്ങള്‍ said...

നല്ല പോസ്റ്റ്... ട്ടാ...
എനിക്കും തിരുവനന്തപുരത്തുകാരായ അനേകം സുഹൃത്തുക്കള്‍‌ ഉണ്ട്.. അവരില്‍‌ നിന്നും കുറേകാര്യങ്ങള്‍‌ ആ ഭാഷയെപറ്റി ചോദിച്ച് മനസ്സിലാക്കിയിരുന്നു.. താങ്കളുടെ പോസ്റ്റില്‍‌ നിന്നും കൂടുതല്‍‌ മനസ്സിലാക്കാന്‍‌ കഴിഞ്ഞു. സിനിമയിലും സീരിയലിലും മറ്റും പരിഹാസ്യമായി കാണിക്കുന്നതുകാണുമ്പോള്‍‌ വിഷമം തോന്നാറുണ്ട്.

-അഭിലാഷ് (ഷാര്‍ജ്ജ)

Promod P P said...

കുമാറെ നല്ല ലേഖനം..

ഞങ്ങളുടെ പാലക്കാട് ഭാഷയുടെ കാര്യം ഇതിലും കഷ്ടമാണ്. തിരുവനന്തപുരത്തും മറ്റും ജില്ലയിലെ തന്നെ വിവിധ ഭാഗങ്ങളില്‍ ഉള്ളവര്‍ വിവിധ സ്ലാങുകള്‍ ഉപയോഗിക്കുമ്പോള്‍ പാലക്കാട് ഒരേ ഗ്രാമത്തില്‍ ഉള്ള വിവിധ സമുദായങ്ങള്‍ വ്യത്യസ്തങ്ങളായ പ്രയോഗങ്ങള്‍ ഉപയോഗിക്കുന്നു.
വിജയന്റെ പല കഥകളിലും ഈ കൊച്ചുഭാഷ ഉപയോഗിച്ചിട്ടുണ്ട്.അതു പോലെ പാലക്കാട് മാത്രം ഉപയോഗിക്കുന്ന കുറേ പ്രയോഗങ്ങള്‍ ഉണ്ട്.

പാലക്കാടിന്റെ ഒരു വലിയ ഭാഗം വള്ളുവനാട്ടില്‍ പെട്ടതാണല്ലൊ. വള്ളുവനാടന്‍ ഭാഷയുടെ സ്വാധീനം സമീപത്തുള്ള തൃശ്ശൂര്‍ ജില്ലാപ്രദേശങ്ങളിലും ഉണ്ട്. വടക്കാഞ്ചേരി,ചേലക്കര,പഴയന്നൂര്‍,തിരുവില്ല്വാമല എന്നീ സ്ഥലങ്ങളില്‍ വള്ളുവനാടന്‍ പ്രയോഗങ്ങള്‍ കലര്‍ന്ന ഒരു രീതിയാണ്. തൃശ്ശൂര്‍ ഭാഷയേക്കാള്‍ ഈ പ്രയോഗങ്ങള്‍ക്കാണ് ഇവിടെ മുന്‍ തൂക്കം...

ഇങ്ങനെ ഒക്കെ ആണെങ്കിലും “ എന്താ ഏട്ടോ വയ്ക്കപ്പണീം പുല്ലരിച്ചലും ഒക്കെ കഴിഞ്ഞോന്നും? നാളേം വരണം ട്ടോളിന്‍” എന്ന് പറയുന്നത് പാലക്കാട് മാത്രമാണ്

(പാലക്കാട് പുലികളായ കണ്ണൂസ്,സിദ്ധാര്‍ത്ഥന്‍ എന്നിവര്‍ക്ക് മൈക്ക് കൈമാറുന്നു..)

അപ്പു ആദ്യാക്ഷരി said...

വോ എന്തരോ ആവട്ട്! ഭാഷകള് എന്തരായാലും കാരിയങ്ങള്‍ നടന്നാപ്പോരീ..?

അതേ കുമാരേട്ടാ.. ഓരോ ദേശത്തേയും സ്ലാങ്ങുകള്‍ അങ്ങനെതന്നെ നില്‍ക്കട്ടെ. അതാണ് ഭാഷയുടെ ഒരു ഭംഗി.

എതിരന്‍ കതിരവന്‍ said...

ഇങ്ലീഷ് വിദ്യാഭ്യാസം ഭാഷയെ അതിന്റെ ethnicity യില്‍ നിന്നും പുറത്താക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. ഉച്ചനീചത്വം മാറാന്‍ സഹായിച്ചെങ്കില്‍ ക്കൂടി (ഒ. വി. വിജയനെ “തലമുറകളി“ലെ ഐഡിയ). നഗരങ്ങളുടെ വളര്‍ച്ച ഇതുപോലെ സൂക്ഷ്മവും സ്ഥൂലവുമായ വ്യത്യാസങ്ങളെ നിരപ്പാക്കി. ഹോട്ട്ലുകള്‍ പന്തിഭോജന വിലക്കുകളെ അതിലംഘിച്ചത് ഉദാഹരണം (ശശി തരൂരിന്റെ ഐഡിയ). നഗരങ്ങളിലെ ഭാഷ സങ്കരമോ ഐഡെന്റിറ്റി നഷ്ടപ്പെട്ടതോ ആയിത്തീരുകയാണ്. (നഗരം ഗ്രാമത്തെ വള്യുന്നു! ഇതല്ലല്ലോ പണ്ടു നമ്മള്‍ പറഞ്ഞു വന്നത്!) സീരിയലുകളും സിനിമയും ആക്കം കൂട്ടുന്നു. ജയമോഹന്‍ ഭാഷാപോഷിണിയില്‍ ഈയിടെ എഴുതി, സീരിയലുകള്‍ കണ്ട് കണ്ട് തിരുവനന്തപുരം ഭാഷ അവിടത്തെ പെണ്ണുങ്ങള്‍ ഉപേക്ഷിക്കുന്നു എന്ന്. സാഹിത്യത്തിലെ വള്ളുവനാടന്‍ ഭാഷയുടെ ആധിക്യം അതിന് സ്വീകാര്യ്ത കൂട്ടി.

സാഹിത്യവും സിനിമയും (സീരിയലും) മലയാളി തനിമയെ നിര്‍വചിക്കുന്നു. ഇതിന് “cultural advantage " ഉണ്ടോ?
വള്ളുവനാടന്‍ ഭാഷ മാത്രമല്ല, വടക്കന്‍ കേരളത്തിലെ മറ്റു സംസ്കാരിക ചിഹ്നങ്ങളും തെക്കോട്ട് പടരുന്നു. സീനിമയില്‍ കൊണ്ടു വന്ന വടക്കന്‍ ശൈലിയില്‍ പണിത നിലവിളക്കു മാത്ര്മേ ഇന്നു വിപണിയില്‍ കിട്ടാ‍നുള്ളു. (തിരുവിതാംകൂര്‍ ശൈലിയില്‍ അതിന്റെ തണ്ടില്‍ പിരികളില്ല, കൂമ്പിന്റെ ആകൃതിയ്ക്കും വ്യത്യാസമുണ്ട്.)

രാജമാണിക്കം ഇതിന്റെ ചെറുത്തുനില്‍പ്പിന്റെ ഒരു ഉദാഹരണമായിരുന്നു. പക്ഷെ മിമിക്രിക്കാര്‍ അതിന്റെ ശക്തി നശിപ്പിച്ചു കളഞ്ഞു.

പാലാ ഭാഗത്തെ നസ്രാണി ഭാഷ ഇന്ന് ഏതാണ്ട് നാമാവശേഷമായിരിക്കുകയാണ്. “എമ്പിടി (ഒരുപാട്), “ചവിണ്ടത്” (മുഷിഞ്ഞത്) ഒക്കെ അന്യം നിന്നു പോയി. “എന്നാക്കറി?” “എന്നതാണെന്ന് ആര്‍ക്കറിയാം?“ ആണ്.

ഉച്ചാരണത്തേയും സ്വരനിബന്ധനകളേയും സ്വാധീനിക്കുന്നത് ഭൂപ്രകൃതിയും കാലാവസ്ഥയുമാണെന്ന് ഭാഷാശാസ്ത്രജ്ഞര്‍ പറയുന്നു. നഗരങ്ങള്‍ ഏകതാനമാകുമ്പോള്‍, കാലാവസ്ഥ "artificial" ആകുമ്പോള്‍ ഉച്ചാരണവും ഈ ഒഴുക്കില്‍ പെടുന്നു.

കുട്ടന്‍സ്‌ | S.i.j.i.t.h said...

കുമാര്‍‌ജി,
വളരെ നല്ല പോസ്റ്റ്...കേരളത്തിന്റെ അങ്ങോളമിങ്ങോളം സഞ്ചരിച്ചാല്‍ ഇതുപോലെ വൈവിധ്യമുള്ള പലതും കാണാന്‍ കഴിയും..ഭാഷാപ്രയോഗം അതില്‍ ഒന്നു മാത്രം..
മലപ്പുറം മേഖലയിലേക്ക് വന്നാല്‍ അവിടെ ബസ്സില്‍ ടികറ്റ് കൊടുക്കുന്ന ശീലം കുറവാണു..പകരം ഫ്രണ്ട് ഡോര്‍കീപ്പര്‍, ബാക് ഡോര്‍ കീപ്പറിനു (കിളികള്‍)കൊടുക്കുന്ന ചില സിഗ്നലുകളുണ്ട്..അതും ഒരു ഭാഷാവൈവിധ്യമല്ലെ...
ഭാഷാവ്യ്തിയാനങ്ങള്‍ മനസ്സിലാക്കാന്‍ ബസ്സ്റ്റാന്‍ഡുകള്‍ സന്ദര്‍ശ്ശിച്ചാല്‍ മതി...കണ്ടക്ടര്‍ സിനിമയില്‍ ഏറനാടന്‍ ഭാഷ ചില സ്ഥലങ്ങളില്‍ കയറിവരുന്നത് ഒരു ഏറനാട്ട്കാരനായ ഞാന്‍ ഏറേ ആസ്വദിച്ചിരുന്നു...
പിന്നെ, കോഴിക്കോട് ജില്ലയിലൂടെ ഒന്നു കറങ്ങിയാല്‍ കിട്ടുന്ന ഒരു വസ്തുത..ബേപ്പൂര്‍/കോഴിക്കോട് നഗരചുറ്റലവിലെ ഭാഷയില്‍ നിന്നും വളരെ വ്യ്ത്യസ്ത്മാണു ബാലുശേരിയിലെത്തുമ്പോള്‍..
പേരാമ്പ്ര,കുറ്റ്യാടി,മുക്കം,മാവൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ സ്ലാങ്ങുകളിലും ഒരേ ജില്ലയില്‍ ആയിരുന്നിട്ട് കൂടി വ്യത്യാസം കാണാന്‍ കഴിയും..കുടിയേറ്റമേഖലകളിലേക്ക് വരുമ്പോള്‍ ഒരു തരം കോട്ടയം-കോഴിക്കോട് മിക്സുകള്‍ കേള്‍ക്കാം..
രസകരമായ ഒരു ഗവേഷണ വിഷയം അല്ലെ...ഇതിനെ മിമിക്രിയിലൂടെ വികൃതമാക്കാതെ ആരെങ്കിലും രേഖപ്പെടുത്തിയിരുന്നെങ്കില്‍..
മലയാളികള്‍ ഇഷ്ടപ്പെടുന്നുണ്ട് അതാണു മാമുക്കോയയേയും,ജഗതിയെയും,പപ്പുവിനേയും,മുകേഷിനേയും,ശ്രീനിവാസനേയും,മോഹന്‍ലാലിനേയും,മമ്മൂട്ടിയുടെ ചില കാഞ്ഞിരപ്പള്ളി ഡയലോഗുകളേയും,ലാലു അലക്സിനേയും,ഇന്നസെന്റിനേയും, ഒക്കെ സ്വീകാര്യത...

Kumar Neelakandan © (Kumar NM) said...

എതിരന്‍ പറഞ്ഞപ്പോള്‍ ഓര്‍ത്തതാണ് ലെനിന്‍ രാജേന്ദ്രന്റെ സുഭദ്ര എന്ന ചിത്രം. മലയാളസിനിമയുടെ ഭാഷ ഒരു സെന്‍‌ട്രലൈസ്‌ട് ട്രാക്കില്‍ കിടന്നു കറങ്ങുന്നു എന്നതിന്റെ തെളിവാണ് ആ ചിത്രം. തിരുവനന്തപുരം കേന്ദ്രമാക്കിയുള്ള ചിത്രം എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ സുഭദ്രയും എട്ടുവീട്ടില്‍ പിള്ളമാരും ഒക്കെ പറയുന്നത് അവിടുത്തെ ഭാഷയല്ല. കുണ്ടമണ്‍‌പിള്ളയുടെ റോള്‍ എടുത്ത തിലകന്‍ ആ ശബ്ദത്തില്‍ തിരുവനന്തപുരം ഭാഷ പറഞ്ഞിരുന്നു എങ്കില്‍ അതൊരു തമാശസിനിമയായി മലയാള പ്രേക്ഷകര്‍ ഹിറ്റ് ആക്കിയേനെ. ഇത്തരം ചിന്താഗതികള്‍ ആവും ആ ചിത്രകാരനെ കൊണ്ട് ഭാഷമാറ്റി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. അവിടെയും അടിപ്പെട്ട് പോകുന്നത് വര്‍ണ്ണവിവേചന കോലിന്റെ കീഴില്‍ തന്നെ.

കെ said...

ചര്‍ച്ച കലക്ക്ണ്ണ്ടല്ലപ്പീ.. ജോറായി മുന്നേറട്ടെ. വിവിധ പ്രാദേശിക ഭാഷാഭേദങ്ങള്‍ നമുക്ക് ആസ്വദിക്കാം. കളിയാക്കുന്നതാണ് കുഴപ്പം.ജാതിക്കോയ്മ പോലൊരു ഭാഷക്കോയ്മ.എന്റെ ഭാഷ നല്ലതും നിന്റെ ഭാഷ മോശവും എന്ന അവസ്ഥ വേണ്ടേ വേണ്ട. അതിനെ കീറിപ്പൊളിക്കാന്‍ വെട്ടിരുന്പെടുക്കുന്നവര്‍ക്കെല്ലാം ഭാവുകങ്ങള്‍.

SunilKumar Elamkulam Muthukurussi said...

തിരുവനന്തപുരത്താണ് ഇപ്പോഴും; അവിടത്തെ ഭാഷ കേട്ട്‌ ഒന്നും മനസ്സിലാക്കാതെ ചിരിച്ചുകൊണ്ട്‌ നിന്നിട്ടുണ്ട്‌. അതുപോലെ തന്നെ കണ്ണൂരിലേയും.
പക്ഷേ, എന്റെ സ്വന്തം ഭാഷ കേട്ട്, ജ്ജ്‌് നമ്പൂര്യാടാ‍ാ എന്ന് ചോദിക്കുമ്പോള്‍ ഉണ്ടാകുന്ന നാണം കാരണം, പണ്ടേ സ്വന്തം ഭാഷ വെടിഞവനാണ്‌ ഞാന്‍. പക്ഷെ ഇന്ന്‌ എന്നെ അന്വേഷിക്ക്ഉമ്പോള്‍ എത്തുന്നത് ആ ഭാഷയിലാണെങ്കിലും എനിക്കത് പഴയപോലെ തിരിച്ചുകിട്ടുന്നീല്യ എന്നോര്‍ത്ത് സങ്കടപ്പെടാറുണ്ട്‌ ഞാന്‍.
-സു-

Kumar Neelakandan © (Kumar NM) said...

മറന്നു പോകാതിരികാന്‍ വേണ്ടി എങ്കിലുംനമ്മളൊക്കെ ഓരോ ഭാഷാ നിഘണ്ടുക്കള്‍ സൂക്ഷിക്കണം എന്നു കരുതുന്നു. ഈ പോസ്റ്റില്‍ ലിങ്ക് ചെയ്ത ഞങ്ങടെ നിഘണ്ടു പോലെ എങ്കിലും ഒന്ന്.

എന്തിനാണെന്നു ചോദിച്ചാല്‍, ആദ്യം പറഞ്ഞ വാക്കേ അറിയു; മറാന്നു പോകാതിരിക്കാന്‍. വരുന്ന തലമുറ അറിയാന്‍.

brinoj said...

കുമാറേട്ടാ..
കുറിപ്പുകള്‍ നന്നായിട്ടുണ്ട്‌..മിമിക്രിക്കാരും സിനിമക്കാരും കാണിക്കുന്നത്‌ പക്ഷെ ഭാഷയെ സ്വാധീനിക്കുന്നുണ്ടൊ?മറ്റ്‌ ജില്ലക്കാര്‍ക്ക്‌ കൊടുക്കുന്ന ഇമേജിന്റെ കാര്യം ആണെങ്കില്‍ ഈ അവസ്ത കേരളത്തിന്റെ എല്ലാ ജില്ലകളിലും ഉള്ള ഭാഷകള്‍ക്ക്‌ വന്നിട്ടില്ലെ?കിളിച്ചുണ്ടന്‍ മാംബഴം എന്ന സിനിമയില്‍ മലപ്പുറം ഭാഗതെ ഭാഷ എന്നു പറഞ്ഞു കേള്‍പിചത്‌ പലതും യാഥാര്‍ഥ്യവും ആയി യാതൊരു ബന്ഥവും ഇല്ലാത്തത്‌ ആയിരുന്നു..

കമന്റുകളില്‍ വന്ന രണ്ടു കാര്യങ്ങള്‍ ശ്രദ്ദയില്‍ പെട്ടു..ശ്രീ വക്കം ശ്രീ കുമാര്‍..അന്യന്റെ ഭാഷയൊടുള്ള ഈ സമീപനം എല്ലാ നാട്ടിലും ഉണ്ടയിരുന്നു.. അതിന്റെ കാരണം സ്വന്തം ഭാഷയാണു ഏറ്റവും നല്ലതെന്ന പൊള്ളയായ ചിന്തയും അസഹിഷ്ണുതയും ആണു..കൂടെ മറ്റ്‌ ഭാഷകളിലെ തങ്ങള്‍ക്ക്‌ പരിചയം ഇല്ലാത്ത ഈണങ്ങളും നീട്ടലുകളും ഒക്കെ ഉള്‍കൊള്ളാനാവത്തതും..
പക്ഷെ ഈ പ്രവണത കുറഞ്ഞു വരുന്നതായാണു തോന്നുന്നത്‌..പണ്ട്‌ തെക്കന്‍ കേരളത്തില്‍ നിന്ന് വടക്കു ഭാഗത്തേക്ക്‌ തൊഴിലിന്‍ ആയി വന്നവര്‍ക്ക്‌ ഈ പരിഹാസം കേള്‍ക്കെണ്ടി വന്നതിനു കാരണം അന്ന് ആ പ്രദേശങ്ങളില്‍ തെക്കന്‍ കേരലത്തിലെ ഭാഷാ ശൈലി തികച്ചും അന്യമായിരുന്നതാണു..ഇതെ പരിഹാസം ആദ്യമായി തെക്ക്‌ ഭാഗത്തെക്കു പൊയ വടക്കന്‍ കേരളത്തില്‍ ഉള്ളവരും നേരിട്ടു കാണും..പക്ഷെ ഇന്നത്തെ സാഹചര്യത്തില്‍ ആളുകള്‍ക്ക്‌ മറ്റ്‌ ഭാഗങ്ങളിലെ സംസാര ശൈലി കുറെ ഒക്കെ അറിയുന്നതിനാല്‍ ഈ സമീപനം മാറി വരുന്നു എന്നാണു എനിക്ക്‌ തോന്നുന്നത്‌..

പ്രിയ ചിത്രകാരന്‍..വള്ളുവനാടന്‍ ഭാഷ സിനിമകളില്‍ കൂടുതല്‍ ആയി ഉപയ്യൊഗിക്കപ്പെടാന്‍ ഉള്ള കാരണം ഇത്ര സങ്കീര്‍ണം ആണെന്നു തോന്നുന്നില്ല..കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു വന്ന് അഭിനയിക്കുന്ന എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ പറ്റിയ,അച്ചടി ഭാഷയോടു കൂടുതല്‍ അടുത്ത്‌ നില്‍ക്കുന്ന ഭാഷ എന്നതു കൊണ്ടല്ലെ??മറ്റേതു ഭാഷയും പരിചയം ഇല്ലാത്തവര്‍ ഉപയോഗിച്ചാല്‍ വൃത്തികേടാകും..അത്‌ കൊണ്ടു തന്നെ ഒരു പ്രതേക ഭൂവിഭാഗത്തെ പ്രതിനിധീകരിക്കാത്ത സിനിമകളില്‍ അച്ചടി ഭാഷയോടു കൂടുതല്‍ അടുത്തുള്ള, ഉപയോഗിക്കാനും മനസ്സില്‍ ആക്കാനും എളുപ്പമുള്ള ഏതു ഭാഷയും ആവും..പിന്നെ വള്ളുവനാടന്‍ ഭാഷ എങ്ങനെ സവര്‍ണ ഭാഷ ആകുന്നെന്നു മനസിലായില്ല..
ചില സ്ലാങ്ങുകള്‍ ഇല്ലാതായിട്ടുണ്ട്‌.ഉദാഹരണത്തിനു ആലഞ്ചേരി തമ്പ്രാക്കള്‍ എന്ന സിനിമയിലെ പപ്പു പറയുന്ന ഭാഷ..കോഴിക്കോടിന്റെ പല ഭാഗങ്ങളില്‍ നിന്നും ഈ ഭാഷ അപ്രത്യക്ഷമായതില്‍ വിദ്യാഭ്യാസതിനും അതിന്റേതയ പങ്കുണ്ട്‌.
എന്നാല്‍ മറ്റ്‌ പല സ്ലാങ്ങുകളും ഇപ്പൊഴും അതിശക്തമായി തന്നെ നിലനില്‍ക്കുന്നുമുണ്ട്‌..
ഉള്ളവയെ നിലനിര്‍ത്താന്‍ ഉള്ള ഏറ്റ്വും നല്ല വഴി ഇവ സംസാരിക്കുകയും സംസാരിക്കാന്‍ പ്രോല്‍സാഹിപ്പിക്കുകയുമാണു

Ziya said...

ഞാനൊക്കെ എത്ര ഭാഗ്യവാന്‍!
ശരിക്കും അച്ചടി ഭാഷയിലുള്ള മലയാളം (ശുദ്ധം എന്നു പറയുന്നില്ല, പത്ര ഭാഷയോ, ടെലിവിഷന്‍ ഭാഷയോ എന്നൊക്കെ പറയാം) സംസാരിക്കുന്ന (ഈ എഴുതിയിരിക്കുന്നത് പോലെ) മധ്യ തിരുവിതാം കൂറില്‍ (കായംകുളം,മാവേലിക്കര, ഹാരിപ്പാട്,ചെങ്ങന്നൂര്‍) നിന്നാണല്ലോ ഞാന്‍ വരുന്നത്.

ഞങ്ങളുടെ നാട് കീ ജെയ് :)

Anonymous said...

എന്നതാടാ സിയാ.. എന്നതാടാ ചെക്കനെ ചെങ്ങന്നൂരിനെ കുറിച്ച് ഏതാണ്ടും നീ പറഞ്ഞായിരുന്നോ?. അത് ശരിയാന്നെ. നമ്മടെ ഭാഷ തന്നെയാ ശുദ്ധഭാഷ. അങ്ങനെ അല്ലിയോ?

അപ്പോള്‍ ഈ ഹോ എന്നതാ എവിടുത്തെ ഭാഷയാടാ.. ഹരിപ്പാടും കായങ്കുളത്തും പറയാറുണ്ടല്ലൊ ഈ “എന്നതാ”..

Unknown said...

കിളിച്ചുണ്ടന്‍ മാംബഴം എന്ന സിനിമയില്‍ മലപ്പുറം ഭാഗതെ ഭാഷ എന്നു പറഞ്ഞു കേള്‍പിചത്‌ പലതും യാഥാര്‍ഥ്യവും ആയി യാതൊരു ബന്ഥവും ഇല്ലാത്തത്‌ ആയിരുന്നു..

ആ സിനിമ ഞാനും കണ്ടതാണല്ലോ. അത് മലപ്പുറം ഭാഷയാണ് എന്നാണോ ബന്ധപ്പെട്ടവര്‍ ഉദ്ദേശിച്ചിരുന്നത്? മലപ്പുറംകാരനായ ഞാന്‍ അത് വടക്ക് കാസര്‍കോഡോ എവിടെയെങ്കിലും ആവും എന്നാ കരുതിയത്. :-)

എതിരന്‍ കതിരവന്‍ said...

Kumar:
Was it not the movie "Kulam"? (Bhanupriya-lead role).

That was an example of marketing tricks over-riding the upkeep of colloquial spoken word. The imposition of "generic" merchandize. Language has become one of the culprits.

Su/Sunil: The necessity to mask our identity is the demand of the day. Sacrificing subtle ethnicity.

Anonymous said...

കുമാര്‍,
ചര്‍ച്ച തകര്‍ക്കുണു.
കളിയാക്കലിന് ഇരയാവണോരടെ വിഷമം (വെഷമം ന്നും പറയാം, മനു)തൃശ്ശൂര്‍ക്കാരോട് ചോദിക്കണോ , ല്ലേ ഡാലിക്കുഞ്ഞി.പണ്ട് എന്‍റെ സ്കൂള്‍ കാലത്ത് ആകാശവാണി തൃശ്ശൂര്‍ നിലയത്തില്‍ അവതരിപ്പിച്ചിരുന്ന പല നാടകങ്ങളിലും ഒരു തൃശ്ശൂര്‍ക്കാരന്‍ ണ്ടാവും.ഒട്ട്മിക്കവാറും അതൊരു തൃശ്ശൂര്‍ നസ്രാണിയാവൂം.ആ കഥാപാത്ര്ത്തിനെ അവതരിപ്പിച്ചിരുന്നത് ശ്രീ തൃശ്ശൂര്‍ പി രാധാകൃഷ്ണനായിരുന്നു. (ഗന്ധര്‍വ്വന്‍ ഈ പരിസരത്തെവിട്യെങ്കിലും ണ്ടെങ്കി അദ്ദേഹത്തിന് ഓര്‍മ്മണ്ടാവും ഞാന്‍ പറേണത്)സംഗീതജ്ജ്ഞനായിരുന്ന്ന ശ്രീ രാധാകൃഷ്ണന്‍ നല്ല ഒരു മിമിക്രി ആര്‍ട്ടിസ്റ്റ് കൂടിയായിരുന്നൂന്ന്ന് ഇപ്പൊ അറിയുണു. അന്ന് മിമിക്രി എന്നൊരു സംഭവം കേരളത്തില്ണ്ടായിരുന്നില്ല്യാന്നാ തോന്നണേ.ആ നാടകങ്ങളിലാണ് “കന്നാലി” , “ശവീ” എന്നൊക്കെ ഉള്ള “തൃശ്ശൂര്‍“ പദപ്രയോഗങ്ങള്‍ ആദ്യായിട്ടു കേക്കണേ.ഇത്രേം കൊല്ലം തൃശ്ശൂര്‍ ണ്ടായിട്ടും കുട്ടിക്കാലത്ത് റേഡിയോയില്‍ കേട്ട ഈ വാക്കുകള്‍ ഇവടെ ആരുമ ങ്ങനെ ദൈനംദിനം ഭാഷേല്‍ ഉപയോഗിക്കണ കേട്ടിട്ടില്ല്യ. അരിയങ്ങാടീല് പറയും ന്ന് കേട്ട്ണ്ട്. ണ്ടോ ആവോ.തൃശ്ശൂര്‍ഭാഷേനെ കളിയാക്കീട്ട് ഒരു പാട്ടും കൂടി വന്ന്ന്ണ്ട്- “ആനന്ദം പ്രമാനന്ദം” എന്ന സിനിമേല്‍ “കൂടിയാട്ടം കാണാന്‍...” എന്ന പാട്ടില് “എന്തുട്ടണ്...അത് എന്തുട്ടണ്” ന്ന് നായിക ചോദിക്കുമ്പോ “ദൂത്‌ണ് കൃഷ്ണദൂത്‌ണ്” ന്ന് നായകന്‍.പാവം ഞങ്ങള്‍.
റഷീദ് പറഞ്ഞപ്പഴാ ഒരു കാര്യം ഓര്‍മ്മ വന്നെ.പണ്ടെപ്പഴോ സിനിമാപ്പാട്ടിന്‍റെ ‘അന്താക്ഷരി‘(അന്ന് ഈ പേരില്ല്യാഅ ആ കളിക്ക്;കാരണം അന്ന്ന് സീ റ്റീവീനേം അന്നു കപൂറിനേം നമ്മക്ക് പരിചയല്ല്യാര്‍ന്നു) കളിക്കുമ്പൊ ‘ഇ’ എന്ന അക്ഷരം വന്നപ്പോ ഒരു സുഹൃത്ത് “ഇജ്ജ് മധു പകരൂ മലര്‍ ചൊരിയൂ” ന്ന് പാട്യേത് കേട്ട് എല്ലാരൂം ചിരിച്ചു. കഷ്ടം തോന്നുണു ഇപ്പോ.

Inji Pennu said...
This comment has been removed by the author.
Kumar Neelakandan © (Kumar NM) said...

എതിരന്‍, ശരിയാണ്. കുലം ചിത്രവും സുഭദ്ര കഥാപാത്രവുമാണ്. പിശകുപറ്റിയതാണ്.

ആകാശവാണിയിലെ ആ രാധാകൃഷ്ണന്‍ എന്ന കഥാപാത്രം പോലെ തന്നെ ബ്ലോഗില്‍ ഒരു കഥാപാത്രമുണ്ട് തൃശ്ശുര്‍ ഭാഷയില്‍ മാത്രം കമന്റുവയ്ക്കുന്ന ആളാണ് അത്. ഒരു സ്ത്രീയാണത്. കൂടുതല്‍ ‘കുളു‘ ചോദിച്ചാല്‍ അദ്ധ്യാപനം ആണ് തൊഴില്‍ എന്നും പറയേണ്ടിവരും.

ഇഞ്ചീ ഭാഷയെ കുറിച്ചുള്ള കണ്‍ഫ്യൂഷനാണോ കമന്റ് മംഗ്ലീഷിലാക്കി കളഞ്ഞത്? വലിയ പാടാണപ്പാ അതൊക്കെ വായിച്ച് ഒരു തീരുമാനത്തിലെത്താന്‍. ശ്വാസം പോകും ഇടയ്ക്ക്.

sreeni sreedharan said...

പത്താം ക്ലാസില്‍ പഠിച്ച മലയാളം സെക്കന്‍റ്, മാര്‍ത്താണ്ഡവര്‍മ്മ മുഴുവന്‍ തിരുവനന്തപുരം ഭാഷയില്‍ തന്നായിരുന്നു, ചിരിവന്നിരുന്നില്ല കുമാറേട്ടാ.
പിന്നെ ഞാന്‍ തിരുവനന്തപുരത്ത് നിന്ന് എറണാകുളം ഭാഷ സംസാരിക്കുമ്പോ അവിടുത്തെ ആളുകള്‍ കൌതുകത്തോടെ നോക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്.

അഞ്ചല്‍ക്കാരന്‍ said...

എറണാകുളം കലൂരില്‍ ലെനിന്‍ സെന്റ‌റിനടുത്ത് ഒരു തിരോന്തരം കാരന്റെ ഹോട്ടല്‍:

1. കഞ്ഞികള്‍ വില്‍ക്കപ്പെടും. (എപ്പോഴും തൂങ്ങുന്ന ബോര്‍ഡ്)

2. ഊണുകള്‍ റെഡി (ഉച്ചക്ക് പതിനൊന്നു മണിക്ക് തൂങ്ങുകയും രണ്ടുമണിയോടു കൂടി അപ്രത്യക്ഷമാവുകയും ചെയ്യുന്ന മറ്റൊരു ബോര്‍ഡ്)

3. വെള്ളങ്ങള്‍ (ഒരു കൈചൂണ്ടിയും ഉണ്ടാകും, കൈകഴുകണമെന്നുള്ളവര്‍ക്ക് ഉപയോഗിക്കാം)

ഇപ്പോഴും ഓര്‍ക്കുന്നു. നല്ല തിരുവിതാംങ്കൂര്‍ ഊണ് തേടി ഞങ്ങള്‍ അവിടെ ചെല്ലുമായിരുന്നു.

എല്ലാ ഭാഷക്കും അതിന്റേതായ “ഫംങ്ങി” ഉണ്ട് മച്ചു.

അഞ്ചല്‍ക്കാരന്‍ said...

സുരാജ് വെഞാറമ്മൂട് ഉപയോഗിക്കുന്ന തിരോന്തരം ഭാഷ കുറച്ചു കൂടി ലളിതമാക്കിയാല്‍ നമ്മുടെ “രായമാണിക്ക്യം” ഭാഷ തിരോന്തരം ഭാഷയല്ല. തിരുവല്ലം പാറശ്ശാല കോവളം ബെല്‍റ്റില്‍ ഉപയോഗിക്കപ്പെടുന്ന ഗ്രാമീണ സ്ലാങ്ങ് ആണ്. കുറച്ചു നാള്‍ തിരുവല്ലം ഭാഗത്ത് താമസ്സിക്കേണ്ടി വന്നപ്പോള്‍ അവിടെ ഗ്രാമവാ‍സികളുടെ സംസാരം “രായമാണിക്യം” ശൈലിയില്‍ തന്നെയായിരുന്നു. തിരുവനന്തപുരത്തിന്റെ ഭാഷയായി ആ ഗ്രാമീണ സ്ലാംങ്ങിനെ പരിവര്‍ത്തനം ചെയ്തത് മിമിക്രികാരാണെന്നത് പച്ചപരമാര്‍ത്ഥം തന്നെ.

ദേവന്‍ said...

കുമാറേ,
ഭാഷയ്ക്ക് ഒരു ഉച്ചനീചത്വം പ്രധാനമായും ദൃശ്യമാദ്ധ്യമങ്ങളില്‍ കല്പ്പിച്ചു വച്ചിട്ടുല്ലതിനെക്കുറിച്ച് പലതവണ ഞാന്‍ കമന്റിയതാണ്‌. ഹൃദ്യമായത് ഒരാക്സന്റ് ആണ്‌, നിര്‍മ്മലമായത് ഒന്നാണ്‌, സാംസ്കാരിക ലെഗസി ഇരിക്കുന്നത് ഒന്നിലാണ്‌ എന്നൊക്കെ ധ്വനിപ്പിക്കുന്ന എന്തു പരാമര്‍ശം കണ്ടാലും ഞാന്‍ ചാടി വെട്ടിയിട്ടുണ്ട്. ഒരെണ്ണം ദാണ്ടേ:
http://vakjyothi.blogspot.com/2007/01/blog-post_11.html
"കൈപ്പള്ളിയേ,
സ്വരാഘാതം (accent), ഗ്രാമ്യ ഭാഷ (slang) എന്നിവയില്‍ ഉച്ചനീചത്വമുണ്ടെന്നും ചിലതെല്ലാം നിര്‍മ്മലവും മറ്റു ചിലത്‌ പരിഹാസ്യവും വേറേ ചിലത്‌ നിന്ദ്യവും എന്ന്‌ ഒരു ധാരണ പൊതുവിലുള്ളതറിയില്ലേ?

എഴുത്തു മലയാളവും ഈ ഒരു disrimination അംഗീകരിച്ച്‌ അണ്ണനെയും അപ്പച്ചിയെയും അമ്മാവിയപ്പനെയും പ്രാകൃതരായി അംഗീകരിച്ച്‌
"നിക്കു പാടില്യ" എന്നു പറയുന്നവള്‍ക്ക്‌ ഗ്രാമത്തിന്റെ നിഷ്‌-ഷ്ക്ക-ളങ്കതയുള്ളവളും
അവളോട്‌
"എന്തരു പെണ്ണേ തെണ്ണം?" എന്നു തിരക്കുന്നവന്‍ പ്രാകൃതനും ആയി കണ്ടുപോരുന്നു.

ഇങ്ങനെ ഉത്തമര്‍ണ്ണ ഗ്രാമ്യവും അധമ ഗ്രാമ്യവും ഉണ്ടെന്ന് ആളുകള്‍ പറഞ്ഞു തുടങ്ങിയ ശേഷം മന:പ്പൂര്‍വ്വം ഞാന്‍ കൊല്ലം പ്രദേശത്തിന്റെ സ്വരാഘാതം എനിക്ക്‌ സ്വാഭാവികമായുള്ളതിനും പുറത്ത്‌ കയറ്റി തുടങ്ങി.

തോനെ പറഞ്ഞ്‌ ജ്യോതിസ്സാറിനെ (കൊല്ലത്ത്‌ സാര്‍ കോമണ്‍ ജെന്‍ഡര്‍ ആണ്‌)ക്കൊണ്ട്‌ ആദ്യമേ തന്ന ഓഫ്‌ മാപ്പ്‌ തിരിച്ചെടുക്കാന്‍ പ്രേരിപ്പിക്കുന്നില്ല എങ്കിലും
"മ്മള്‌ കോര്യ തെരച്ചിക്ക്‌ മാനമാര്‌ തര്‌ന്നേക്കാ വെല നീ തരുവെങ്കി കൊണ്ടോടാ ക്ലീറ്റാ." (ചേര്‍ത്തല തീരദേശം) എന്നതിനും
"ഞാന്‍ വരില്യാ ഓപ്പേ, നിക്ക്‌ മുത്തശ്ശീനെ കാണാന്‍ ഇഷ്ടല്ല്യ." (വള്ളുവനാട്‌)

എന്നതിലും എന്താ വത്യാസം എന്ന് ആരോടെങ്കിലും ക്യാട്ട്‌ നോക്കിന്‍ കൈപ്പള്ളിയണ്ണാ, തത്തത്താ
ഞഞ്ഞഞ്ഞാന്ന് മറുവടി വരുവെന്ന്."

സാജന്‍| SAJAN said...

കുമാറേട്ടാ, പോസ്റ്റ് വായിച്ചപ്പോള്‍, എനിക്ക് വന്ന ചിരി പതിയെ മാഞ്ഞു.. സംഭവം സീരിയസായി ആയല്ലൊ അവതരിപ്പിച്ചിരിക്കുന്നത്,

ഏത് ഭാഷയിലും ഉള്ളതാണാല്ലൊ ഇത്തരം സ്ലാങ്ങുകളും ചില ഫ്രേസുകളും.. നാളെ ഒരു കാലത്ത് തിരുവനന്തപുരത്ത് ഇത്തരം സ്ലാങ്ങുകള്‍ ഉണ്ടാവണമെന്നില്ല, തീര്‍ച്ചയായുമറ്റു ചില സ്ലാങ്ങുകളും ഫ്രേസുകളും ഉണ്ടാവും , കാലം എത്ര പുരോഗതി പ്രാപിച്ചാലും ഭാഷയിലുള്ള ഈ രൂപാന്തരം മാറി എല്ലാവരും വാര്‍ത്തകള്‍ വായിക്കുന്നത് പോലെയോ, അച്ചടിച്ച് വെച്ചിരിക്കുന്നത് പോലെയോ സംസാരിക്കാന്‍ കഴിയില്ല അങ്ങനെ സംസാരിക്കുന്നത് ആയിരിക്കും അടുത്ത തമാശ,
ബന്ധനസ്ഥനാക്കിയിരിക്കുന്ന ഗോവിന് ഘൃണം ഭുജിക്കാന്‍ നല്‍കിയാലും
എന്ന് പറയുന്നത് പോലെ,
ഇംഗ്ലീഷിലും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ട്, ചില സ്ലാ‍ങ്ങുകള്‍ നമുക്ക് പെട്ടെന്ന് മനസ്സിലാവുകേയില്ല, ഓസ്ട്രേലിയയിലും ന്യൂസിലാന്‍ഡിലും ഉപയോഗിക്കുന്ന ചില സ്ലാങ്ങുകള്‍ ഞാന്‍ എഴുതട്ടെ,
ഓര്‍ത്തെടുത്താല്‍ നൂറുകണക്കിനുണ്ടാവും പെട്ടെന്ന് ഓര്‍മ്മയില്‍ വന്ന ചിലതൊക്കെ കുറിക്കുന്നു..
Old bomb - old car
Oldies - parents
Ta - thanks
Up the duff - pregnant
Bloke - man
Cheers - thanks
Chick - woman/female
ഇംഗ്ലണ്ടിലും നൂറുകണക്കിന് ഇത്തരം വാക്കുകള്‍ ഉണ്ട് പ്രാദേശികമായി മാത്രം പ്രചാരത്തിലുള്ളവ ഇതൊക്കെ അത്യാവശ്യം മനസ്സിലാക്കിയില്ലെങ്കില്‍ നമ്മള്‍ കുഴഞ്ഞത് തന്നെ,
പിന്നെ മിമിക്രിക്കാരുടെ കാര്യം (കാര്‍ട്ടൂണ്‍ കാരും) എല്ലാം അവര്‍ എക്സാജെറേറ്റ് ചെയ്ത് പറയുന്നത് കൊണ്ടാണല്ലൊ നമ്മള്‍ ചിരിക്കുന്നത്, ആന്റണിയും കരുണാകരനും അച്ചുമാമനും ജയനും ഒക്കെ സംസാരിക്കുന്നത് പോലെ സംസാരിച്ചാല്‍ ആര്‍ക്കെങ്കിലും ചിരി വരുമോ?
അപ്പൊ ഇതും അതു പോലെയാണെന്ന് കരുതിയാല്‍ പോരെ, ..
അതുകൊണ്ട്, ഇത് അത്ര ആശങ്കയുണ്ടാകേണ്ട ഒരു വിഷയമാക്കണ്ട എന്നതാണ് എന്റെ തോന്നല്‍ മിമിക്രിക്കാര്‍ അവരുടെ ഇഷ്ടത്തിന് പോകട്ടെ, നമ്മള്‍ അതിനെ പറ്റി ഇത്ര ബേജാറാവണോ?

കണ്ണൂസ്‌ said...

സിനിമയിലും സീരിയലിലും ഒക്കെ ഉപയോഗിക്കുന്നത്‌ വള്ളുവനാടന്‍ ഭാഷയാണോ? ബോധപൂര്‍വം അങ്ങിനെ ഉപയോഗിക്കാന്‍ ശ്രമിക്കുന്നവ ഉണ്ടെങ്കിലും, പൊതുവേ എവിടേയും തൊടാത്ത ഒരു അഴകൊഴമ്പന്‍ ഭാഷയാണ്‌ മാധ്യമങ്ങളില്‍ എന്നാണ്‌ തോന്നുന്നത്‌. (സിയക്ക്‌ മധ്യ തിര്‍വിതാംകൂര്‍ ഭാഷയാണ്‌ മാധ്യമങ്ങളില്‍ ഉപയോഗിക്കപ്പെടുന്നത്‌ എന്നു തോന്നിയത്‌ ഒരു ഉദാഹരണം). കഥയുടെ പ്രാദേശികതക്ക്‌ ചേര്‍ന്ന ഭാഷ ഉപയോഗിക്കാന്‍ - തമാശ ജനിപ്പിക്കാന്‍ അല്ലാതെ -ആരും അത്ര ധൈര്യം കാണിച്ച്‌ കണ്ടിട്ടില്ല.

തൃശ്ശൂര്‍ തന്നെയായിരുന്നു തമാശയുടെ ആദ്യ ഇര. ഭാഷ കൊണ്ടു മാത്രം മലയാള സിനിമയില്‍ പിടിച്ചു നിന്ന ഒരു നടനേ ഉള്ളൂ - ഇന്നസെന്റ്‌. പിന്നെ എല്ലാ ചാക്കനും പോക്കനും ആ രീതിയില്‍ സംസാരിക്കാന്‍ തുടങ്ങിയപ്പോ ആള്‍ക്കാര്‍ പതുക്കെ തീരപ്രദേശത്തെ ഭാഷയിലേക്ക്‌ തിരിഞ്ഞു. ആ ട്രെന്റും കഴിഞ്ഞ്‌ ഇപ്പോ തിരുവനന്തപുരത്താണെന്ന് മാത്രം.

ഒരു കണക്കില്‍ നോക്കിയാല്‍ ഇതു നല്ലതാണ്‌. പണ്ട്‌ ശവ്യേ, കന്നാല്യേ എന്നൊക്കെ കേട്ടാല്‍ ചിരിച്ചിരുന്നവര്‍ക്ക്‌, ഇപ്പോ ആ ചിരി വരുന്നില്ലല്ലോ. അതു പോലെ തിരുവനന്തപുരം ഭാഷയും പരിചിതമാവും ഉടനെ. :-). അടുത്ത ഊഴം ഞങ്ങള്‍ക്കാണെന്ന് തോന്നുന്നുണ്ട്‌ എനിക്ക്‌. പാലക്കാട്ടെ ഗ്രാമ്യ ഭാഷയില്‍ ഇതു വരെ കൈവെച്ചു കണ്ടിട്ടുള്ളത്‌ കലാഭവന്‍ നവാസ്‌ മാത്രമാണ്‌. തിരുവന്തപുരം സ്ലാംഗ്‌ പോലെത്തന്നെ പറഞ്ഞു ഫലിപ്പിക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടാണ്‌ ഞങ്ങളുടെ യഥാര്‍ത്ഥ ഭാഷ.

പാലക്കാടിന്റെ ഒരു ഭാഷാ നിഘണ്ഡു മുന്‍പ്‌ ഏതോ ത്രെഡില്‍ മറുപടിയുടെ ഭാഗമായി ഇട്ടിരുന്നു. സമയം കിട്ടുമ്പോള്‍ പൊടി തട്ടി എടുക്കണം.

അപ്പ സരി ഏട്ടേ,.. നങ്ങ പൂകാണ്‌ കിട്ടൊളി.. നിങ്ങ തൊങ്ങനെ നേരം ബെയില്‌ കൊള്ളാണ്ട്‌ അയ്യ തിണ്ണീലിരുന്നുംകണ്ട്‌ ത്ര ചായന്റെ ബെള്ളം കുടിക്കീ..

കണ്ണൂസ്‌ said...

ഈ ത്രെഡിലെ സംഭാവനകള്‍ കൂടി നോക്കണേ.

സംഭവത്തിന്റെ പ്രത്യേകത കാരണം പൊക്കിയെടുക്കാന്‍ ഒരു വിഷമവുമുന്റായില്ല. "വെശ" എന്ന് ഗൂഗിളമ്മച്ചിയോട്‌ പറഞ്ഞു. അമ്മച്ചി സെക്കന്റില്‍ പൊക്കിത്തന്നു. ഈ അണ്ഡകടാഹത്തില്‍ വെശ എന്ന പ്രയോഗമുള്ളത്‌ ആ ഒരു ത്രെഡില്‍ മാത്രം. (ഇപ്പോ ഇതിലും). :-)

Anonymous said...

മിമിക്രിക്കാരുടേയും സിനിമാക്കാരുടേയും തിരുവനന്തപുരം ഭാഷ കാണുമ്പോള്‍ ഞാന്‍ ആലോചിക്കാറുണ്ട്‌, അല്‍പ്പം ബാസ്സുള്ള ശബ്ദത്തോടെ ആര്‍ക്കും ഈ ഭാഷ പറയാനാവില്ലേ എന്ന്. ഇത്രയും പൌരുഷമുള്ള ശബ്ദത്തിന്റെ ഉടമയായ മമ്മുട്ടി പോലും രാജമാണിക്യത്തില്‍ ഒരു മാതിരി പൂച്ച കരയുന്ന ടോണിലാണ്‌ തിരുവനന്തപുരം ഭാഷ പറയുന്നത്‌. ഓരോ ധാരണകള്‍ അടിയുറച്ച്‌ പോവുന്നതിന്റെ പ്രശ്നമേ! :)

krish | കൃഷ് said...

കണ്ണൂസെ.. പാലക്കാടന്‍ പ്രയോഗങ്ങള്‍ ചിലത് ദാ ഇവിടെയും കിടപ്പുണ്ട്. ലിങ്ക് താഴെ:
http://paalakkaad.blogspot.com/2006/11/blog-post_23.html


(ഈ ബ്ലോഗ് കുറച്ചുകാലമായി അനക്കമില്ലല്ലോ..തഥാഗതാ, കണ്ണൂസ് .. ഒന്നുണരൂ)

Kumar Neelakandan © (Kumar NM) said...

കണ്ണൂസ് പറഞ്ഞതില്‍ ഒരു കാര്യമാണ് ഞാന്‍ എതിരനോടു പറഞ്ഞതും. തിരുവനന്തപുരം സ്ലാങ്ങുകള്‍ക്കുള്ള കാഠിന്യക്കുറവ് അഥവാ ശബ്ദ ഗാഭീര്യം ഇല്ലായ്മ. അതു തന്നെയാണ് കുലം എന്ന ചിത്രത്തില്‍ എട്ടൂവീട്ടില്‍ പിള്ളമരും കുണ്ടമണ്‍ പിള്ളയും കഴക്കൂട്ടത്തുപിള്ളയും സുഭദ്രയുമൊക്കെ തിരുവനന്തപുരം വിട്ട് എന്നാല്‍ വള്ളുവനാടും അല്ലാത്ത ഒരു സിനിമാ ഭാഷയില്‍ സംസാരിച്ചത്. തിരുവനന്തപുരം ഭാഷ തിലകനും നരേന്ദ്രപ്രസാദും ഒക്കെ പറഞ്ഞാല്‍ എട്ടുവീട്ടില്‍ പിള്ളമാര്‍ ഒരു തമാശകുടുംബം ആയേനെ എന്നുള്ള പേടിയാവും.
ഇനി മാര്‍ത്താണ്ഡവര്‍മ്മയും രാമരാജ ബഹദൂറും ധര്‍മ്മരാജയുമൊക്കെ തിരക്കഥയില്‍ വന്നാലും ഇതുതന്നെയാവും ഗതി. വോ.. പ്യാടി. പ്യാടി.

ഗുപ്തന്‍ said...

കുമാറേട്ടാ... ഇപ്പറഞ്ഞ മൂവീ കണ്ടിട്ടില്ല. എന്കിലും ഒരു സംശയം പ്രസക്തമാണെന്ന് തോന്നുന്നു. രണ്ട് ഘടകങ്ങള്‍ ശ്രദ്ധിക്കാനുണ്ടെന്ന് തോന്നി.

1. ഭാഷക്ക് പ്രാദേശികമായി മാത്രമല്ല:ജാതീയമായിക്കുടിയാണ് വ്യതിയാനങ്ങള്‍ ഉണ്ടായിട്ടുള്ളത്. തിരുവനന്തപുരത്തെ തന്നെ നായര്‍ കുടുംബങ്ങളില്‍ സംസാരിക്കുന്ന ഭാഷയല്ല അത്രത്തോളം പഴക്കമുള്ള നാടാര്‍ കുടുംബങ്ങളിലുപയോഗിക്കുന്നത്. ചില പദാവലികളുടെ മാത്രംവ്യത്യാസമല്ല.. ഉച്ചാരണത്തിലും സംഗീതതിലും ഒക്കെ വ്യത്യാ‍സമുണ്ട്. സി വിയുടെ നോവലുകളില്‍ ഈ വ്യത്യാസം കാണുന്നുണ്ട്. ‌അബദ്ധ!!! അതു ചതിവാകും എന്ന് പറയുന്ന മഹാരാജാവിനെ മഹാകായനായ ഒരു രാജ്യസ്നേഹി റിപ്പോര്‍ട്ട് ചെയ്യുന്നത് ‌‘അമ്മാച്ചന്‍ വൌ‍ത്ത എന്ന് അമ്പണം കാച്ചിയതുപോലെ’ പറയുന്നു എന്നാണ്. അന്നത്തെ സാമുദായിക ചുറ്റുപാടുകളില്‍ പിള്ളമാരെപോലെയുള്ള പ്രഭുകുടുംബങ്ങള്‍ ജനകീയഭാഷയില്‍ നിന്ന് വ്യത്യസ്ഥമായി സംസാരിച്ചിരിക്കാന്‍ ഇടയില്ലേ?

2. ജാതിതിരിവില്ലാത്ത പ്രാദേശികഭാഷയുടെ സാന്നിധ്യവും വളരച്ചയും (ഇത്തരം ഘടകങ്ങളുടെ സാന്നിധ്യം ഓരോ പ്രദേശത്തും കൂടിയും കുറഞ്ഞും ഇരിക്കും. എന്നിക്ക് കൂടുതല്‍ പരിചമുള്ള കൊല്ലം പ്രദെശങ്ങളില്‍ more linguistic elements overlap across caste boundaries, in comparison to, say Tvm area) കൂടുതല്‍ സമത്വമുള്ള ഒരു സമൂദായവ്യവസ്ഥിതിയുടെ സൂചന ആയിരിക്കുവാനിടയില്ലേ? അങ്ങനെയണെങ്കില്‍ തിരിവനന്തപുരത്തുതന്നെ പ്രാദേശീക ഭാ‍ഷ ഇന്നു കാണുന്ന രൂപം പ്രാപിച്ചത് (in its actually identifiable common elements)വളരെ അടുത്തകാലത്തായിരിക്കണം: അത്രത്തോളം മാറ്റം സമുദായഘടനയില്‍ വന്നിട്ടുണ്ട്. അപ്പോള്‍ നമുക്കറിയാവുന്ന തിരുവനന്തപുരം പ്രാദേശികഭാഷാരൂപം മാര്‍ത്താണ്ഡവര്‍മ്മയുടെകാലത്തെ എട്ടുവീടരെക്കൊണ്ട് സംസാരിപ്പിക്കണോ? ( പറഞ്ഞു കൊളമാക്കിയൊ?? :-ss )

ഗുപ്തന്‍ said...

sorry for the typos in the comment above.. hope it is still readable :( I am using an online editor and i cannot change language settings in this system :(

Kumar Neelakandan © (Kumar NM) said...

മനു താളം തിരുവനന്തപുരത്തിന്റെ ഭാഷയില്‍ ഒഴിച്ചുകൂടാന്‍ വയ്യാത്തതാണ്. നാടാരുടെ താളവും നായരുടെ താളവും വ്യത്യാസം ഉണ്ട്. പക്ഷെ നാട്ടിന്‍പുറങ്ങളില്‍ പലപ്പോഴും ആ താളം ജാതിതൊടാതെ തന്നെ അലിഞ്ഞുകിടക്കുന്നു.

മലയാളികള്‍ അവരുടെ നാടന്‍ ഭാഷയെ ഇഷ്ടപ്പെടുന്നു എങ്കില്‍ അത് മനസില്‍ നിന്നും പോകാതിരിക്കണമെങ്കില്‍ അതൊക്കെ രേഖപ്പെടുത്തേണ്ടിയിരിക്കുന്നു. ശബ്ദമായും എഴുത്തായും. ഭാഷ മാത്രമല്ല നശിച്ചുതുടങ്ങുന്ന കാഴ്ചകളും കള്‍ച്ചറും ഒക്കെ രേഖപ്പെടുത്തിവയ്ക്കേണ്ടിവരുന്നു.

Anonymous said...

bhashakalu paranjuividuthe kalippukal ithuvare theernille?

entharu paranjaalum nalla bhashakalu thanne thiruvananthoram bhashakal.

Ziya said...

അമ്പതാമത്തെ അടി ശുദ്ധഭാഷക്കാരുടെ നാട്ടില്‍ നിന്നാവട്ടെ!
അച്ചായോ> ഈ എന്നതായൊക്കെ തിരുവല്ലായിലേക്ക് മാറ്റിപ്പിടിക്ക് കേട്ടോ?
എന്നതാ/എന്തുവാ? അല്ലിയോ/ഇല്ലിയോ?
ഇത്രേം എങ്കിലും സ്ലാങ്ങില്ലെങ്കില്‍ പിന്നെ ഞങ്ങടെ വര്‍ത്തമാനത്തിനു എന്തുവാ ഒരു സുഖം? :)

Siju | സിജു said...

നന്ന്..

എതിരന്‍ കതിരവന്‍ said...

continuing Manu's comment....

C. V. had written maarththaaNDavarmma more than 100 years after the king's period. C. V. has used the accent familiar to him. He may not have had a clue what the period-slang would have been.

Movies are "generic" products. Anachronism is bound to happen.

Kalesh Kumar said...

കുമാര്‍ഭായ് എഴുതിയത് കലക്കി!
അതെ തുടര്‍ന്നുള്ള ചര്‍ച്ചയും ഗംഭീരം!
വ്യക്തിപരമായി എനിക്കൊരുപാട് പ്രയാസമുണ്ടാക്കുന്നൊരു സംഗതിയാണീ വിഷയം.

കുമാര്‍ ഭായിയുടെ ഒബ്സര്‍വേഷന്‍സ് 100% ശരിയാണ്. ആറ്റിങ്ങലിനിപ്പുറം കാപ്പില്‍ വരെ തനി തിരുവനന്തോരം ഭാഷയും കൊല്ലം ഭാഷയും തമ്മിലുള്ളൊരു മിക്സ് ഭാഷയാണ്. വര്‍ക്കല ഇതിനിടയ്ക്കുള്ളൊരു സ്ഥലമാണ്. അതുകൊണ്ട് 100% തിരുവന്തോരം ഭാഷയല്ല ഇവിടെ സംസാ‍രിക്കുന്നത്. എന്നാലും അതിന്റെ അതിശക്തമായ സ്വാധീനം ഇവിടെയുണ്ട്.

എന്റെ അച്ഛന്റെ സ്ഥലം വര്‍ക്കലയാണ്. ജനിച്ചത് പന്തളത്താണേലും ഞാന്‍ വളര്‍ന്നതിവിടെയാണ്.
എന്റെ അപ്പച്ചിമാരുടെ (അച്ഛന്റെ പെങ്ങള്‍ - അപ്പച്ചി) ഭാഷ ആദ്യം എനിക്ക് കൌതുകമായിരുന്നു. "മുത്തേ", "മണീ", "മയിനീ" എന്നൊക്കെ അവര്‍ എന്റെ അമ്മയെ വിളിക്കുമ്പം ഇവരെന്താണീ പറയുന്നതെന്ന് ഞാനാലോചിച്ചിട്ടുണ്ട്. "മക്കള് വരീന്‍" എന്നു പറയുന്നത് "മോന്‍ വാ" എന്നു പറയുന്നതിലും കുറച്ചൂടെ സ്വീറ്റായിട്ട് എനിക്ക് തോന്നി!എന്റെ അമ്മയുടെ നാടായ ആറന്മുളയിലെ ആളുകള്‍ കാര്യങ്ങള്‍ എക്സ്പ്രസ്സ് ചെയ്യുന്നതിലും ഒന്നൂടെ "സ്വീറ്റ്"ആയിട്ടാണ് വര്‍ക്കല നാട്ടില്‍ അമ്മയുടെ മയിനിമാര്‍ (നാത്തൂന്‍)എക്സ്പ്രസ്സ് ചെയ്യുന്നതെന്ന തിരിച്ചറിവായപ്പോള്‍ ഈ ഭാഷയോട് എനിക്ക് കൂടുതല്‍ ഇഷ്ടം തോന്നി തുടങ്ങി. അമ്മച്ചിയും ഞാനുമൊക്കെ "എന്തേര്?" എന്നു ചോദിക്കുന്നതിനു പകരം "എന്തുവാ?" എന്ന് ചോദിക്കുമ്പം ഇവിടെ എല്ലാവര്‍ക്കും കൌതുകമായിരുന്നു. മറുപടിയായി "കോട്ടുവാ" എന്ന് കളിയാക്കി പറയുമായിരുന്നു. പതുക്കെ പതുക്കെ ഞങ്ങളുടെ മദ്ധ്യതിരുവിതാംകൂര്‍ ഭാഷ തിരുവന്തോരം ഭാഷയ്ക്ക് വഴിമാറി.

പക്ഷേ ഇന്ന് ഇവിടുത്തെ നാട്ടുഭാഷയെ ഭയപ്പെടുന്നവരാണ് ഇവിടുത്തുകാര്‍."ഉവ്വ്, ഇല്യാ" എന്നൊക്കെ പറയുന്നതാണിവിടെയിപ്പം ഫാഷന്‍. എനിക്ക് തോന്നുന്നു ടീവീ സീരിയലുകളുടെ പ്രളയമാണീ അവസ്ഥയ്ക്ക് കാരണമെന്നാണ്. തിരുവന്തോരം ഭാഷ ഒരു സംസ്കാരമില്ലാത്ത ഭാഷയാണെന്ന് "രാജമാ‍ണിക്കം" പോലുള്ള മിമിക്രി സിനിമകള്‍ കണ്ടാല്‍ തോന്നും. "എന്തേര്","വ്വോ" എന്നൊക്കെ കേട്ടാല്‍ എന്തോ ഒരു കുറവ് ഫീല്‍ ചെയ്യുമായിരിക്കും! അന്തസുള്ളവര്‍ "ഉവ്വ്", "ഇല്യ" എന്നൊക്കെയാകും പറയുക എന്ന് ഈ സീരിയലുകള്‍ കണ്ട് ഇവിടെയുള്ളവര്‍ക്ക് തോന്നിക്കാണും!

ഇവിടുള്ളവരെ മാത്രം എന്തിനു കുറ്റം പറയണം? തിരുവന്തോരം ഭാഷ ആരാ സംസാരിക്കുന്നത്? നാട്ടുഭാഷയെ വെറുക്കുന്ന ഒളിച്ചുവയ്ക്കുന്ന ആളുകള്‍ വള്ളുവനാ‍ടന്‍ ഭാഷയല്ലേ സംസാരിക്കുന്നത് ടീവീലും സിനിമയിലും ഒക്കെ? ആഢ്യതയ്ക്കുവേണ്ടിയുള്ള മലയാളിയുടെ പരക്കം പാച്ചിലിന്റെ ഒരു ഭവിഷ്യത്തല്ലേ ഇത്?

രാജ് said...

കുമാര്‍ജി ഭാഷയെ കുറിച്ച് രസകരമായ പല വെളിപ്പെടുത്തലുകളും ഉള്‍ക്കൊള്ളുന്ന ഈ ത്രെഡിനു നന്ദി. കണ്ണൂസ് സംശയിച്ചതു പോലെ മിക്കപ്പോഴും സിനിമകളില്‍ വള്ളുവനാടനല്ല കാണാറ്, അനുകരിക്കുവാന്‍ എളുപ്പമാണെന്നതുകൊണ്ട് ഒരുമാതിരിയൊക്കെ അനുകരിച്ചിരിക്കുന്ന കൃത്രിമഭാഷയാണ്. പൊതുവില്‍ വള്ളുവനാട്ടുകാര്‍ക്ക് പുശ്ചം സിനിമയില്‍ കൃത്രിമമായി വള്ളുവനാടന്‍ സംസാരിക്കുന്നവരോടാണെന്നും തോന്നുന്നു. നവ്യനായര്‍ ആദിവാസി പെണ്‍കുട്ടി ആയി അഭിനയിച്ചിരിക്കുന്ന ഒരു ഉദാഹരണമേ തികട്ടി വരുന്നുള്ളൂ.

ബന്ധങ്ങളെ സൂചിപ്പിക്കുന്ന ചില വാക്കുകളും, അതിശയം, സങ്കടം എന്നിങ്ങനെ ചില വികാരങ്ങളെ സൂചിപ്പിക്കുന്ന വാക്കുകളും ഒഴിച്ചു നിര്‍ത്തിയാല്‍ വള്ളുവനാടിന്റെ സാമാന്യഭാഷ ഏറെക്കുറെ ഒന്നെന്നാണെന്നും തോന്നുന്നു.

ആട്ടെ ഒരു പാലക്കാട് ഈഴവ - പെരിങ്ങോട് നായര്‍ - തൃശൂര്‍ കൃസ്ത്യാനി - പുത്തന്‍‌പള്ളി മുസ്ലീം സങ്കരഭാഷയ്ക്ക് കേരളത്തിലെന്താ ഡിമാന്‍ഡ് ഇപ്പോ?

കമന്റുകളില്‍ നിന്ന് വായിച്ചെടുത്ത മുന്‍‌വിധികള്‍, വള്ളുവനാട്ടില്‍ സവര്‍ണ്ണനായി ജനിച്ചാല്‍ കേരളത്തില്‍ തൂങ്ങിച്ചാവ്വാണ് ഭേദം, ഇ.എം.എസ് ഭാഗ്യത്തിന് വിക്കനായിരുന്നു ;)

എതിരന്‍ കതിരവന്‍ said...

ഒരടിക്കുറിപ്പായി വി. കെ. എന്‍ ന്റെ ഭാഷാഭേദ നിരീക്ഷണം:

അജ്ഞാത ഗായകാ അരികില്‍ വരൂ അരികില്‍ വരൂ
=
നായീന്റെ മോനേ ജ്ജ് ഇങ്ങട് ബാ ജ്ജ് ഇങ്ങട് ബാ

Kumar Neelakandan © (Kumar NM) said...

കലേഷിന്റെ കമന്റ് നന്നായി. ആ നാടും പുറത്തിന്റെ സംഭാഷണം ഒന്നു റെക്കോര്‍ഡ് ചെയ്തു വയ്ക്കണം കലേഷ്. അടുത്ത തല്‍മുറയ്ക്ക് ചിരിക്കാനല്ല. അവര്‍ക്ക് അറിയാന്‍. തിരിച്ചറിയാന്‍.

Kumar Neelakandan © (Kumar NM) said...

പെരിങ്ങോടാ പെരിങ്ങോട് നായരുടെ സങ്കരഭാഷയുടെ മാര്‍ക്കറ്റിലെ ഡിമാന്റ് വലിയ പിടി ഇല്ല. അത് തപ്പിയെടുക്കാന്‍ മാര്‍ഗ്ഗം ഇല്ല. പക്ഷെ പെരിങ്ങോട് നായരുടെ വിവാഹമാര്‍ക്കറ്റിലെ ഡിമാന്റ് തപ്പി എടുക്കാം. ;)

എന്തേ ? മാട്രിമോണിയലില്‍കൊടുക്കാം. ശുദ്ധവള്ളുവനാടന്‍ ഭാഷ സംസാരിക്കുന്ന പെണ്ണിനു മുന്‍‌ഗണന എന്ന്.

എതിരോ.. അജ്ഞാത ഗായകനെ വിളിക്കുന്ന ഭാഷാന്തരം വായിച്ഛ് ഞാന്‍ ഒരുപാട് ചിരിച്ചു.

Unknown said...

എതിരന്‍ ചേട്ടാ ഹ ഹ
വി കെ എന്റെ വേറെ ചില പരിഭാഷകള്‍:

ഹാറ്റ്സ് ഓഫ് = തലേക്കെട്ട് ഊര് മാപ്ലേ

മിലോഡ്, ദി ലഞ്ച് ഈസ് സേര്‍വ്ഡ് = നായരുട്ട്യേ വന്ന് ചോറ് പയിച്ചോളീ

Kumar Neelakandan © (Kumar NM) said...

ഒരു സംശയം; എം ടി എഴുതി ഹരിഹരന്‍ സംവിധാന ചെയ്തുകൊണ്ടിരിക്കുന്ന പശശ്ശിരാജായില്‍ മമ്മൂട്ടിയുടെ ടൈറ്റില്‍ ക്യാരക്ടര്‍ സംസാരിക്കുന്നത് തലശ്ശേരി/കണ്ണൂര്‍ ഭാഷയിലായിരിക്കുമോ? അതോ എം ടിയുടെ വള്ളുവനാടന്‍ രാജയാകുമോ?

ഹോ... കണ്‍ഫ്യൂഷന്‍ കണ്‍ഫ്യൂഷന്‍..

ദിവാസ്വപ്നം said...

ഈ പോസ്റ്റ് കാണാന്‍ വൈകി.
നല്ലൊരു പോസ്റ്റ്. നല്ല നല്ല കമന്റുകളും.

മിമിക്രിക്കാരുടെ ഉദ്ദേശം തന്നെ ചിരിപ്പിക്കുക ആയതുകൊണ്ടും, പരിചയമുള്ള മിക്കവാറും തിരുവനന്തപുരത്തുകാരും കനംകുറഞ്ഞ ശബ്ദത്തില്‍ സംസാരിക്കുന്നതും കൊണ്ടാണ് ആ സ്ലാങ് കേള്‍ക്കുന്നവര്‍ ചിരിക്കുന്നത് എന്ന് എനിക്കും തോന്നുന്നു. പക്ഷേ, അതുകൊണ്ട് തിരുവനന്തപുരത്തുകാരോടോ തൃശൂര്‍ക്കാരോടോ മറ്റോ, എന്തെങ്കിലും തമാശ-മനോഭാവം ഒരിക്കലും തോന്നിയിട്ടില്ല.

കോട്ടയംകാരനായതുകൊണ്ട്, സ്ലാംങിനെപ്പറ്റി കൂടുതല്‍ പറയാന്‍ ധൈര്യമില്ല. എന്നാലും, പാലാക്കാരന്‍ കേരളത്തിനു വെളിയിലിരുന്നുകൊണ്ട് ബ്ലോഗുമ്പോള്‍, പാലക്കാടന്‍ ഭാഷ ഉപയോഗിക്കുന്ന രീതി പരമബോറാണ് എന്ന് തീര്‍ച്ച.

പക്ഷേ, ഒരു കാര്യത്തില്‍ എനിക്ക് ചെറിയ എതിര്‍പ്പുണ്ട്. അവനവന്റെ ഭാഷയെ സ്നേഹിക്കുമ്പോള്‍ തന്നെ, പുതിയൊരു നാട്ടിലേയ്ക്ക് മാറിത്താമസിക്കുമ്പോള്‍ അവിടുത്തെ ഭാഷയൊട് എതിരില്ലാതെ ജീവിക്കുകയും വേണ്ടേ ? പുതിയ നാട് കേരളത്തിന് അകത്താകാം, പുറത്താകാം. നാടന്‍ സ്ലാംങുകളുടെ അമിതസ്വാധീനം കാരണം പല മലയാളികളും ഉത്തരേന്ത്യയിലും വിദേശത്തും ചെല്ലുമ്പോള്‍ അവിടവിടത്തെ ഭാഷ ഉപയോഗിക്കാന്‍ നാണിച്ചുനില്‍ക്കുന്നത് കണ്ടിട്ടുണ്ട്. അത്, കരിയറില്‍ പോലും കാലതാമസം വരുത്തുകയും ചെയ്യുന്നതും.

ആശയം വിനിമയം ചെയ്യുക എന്നൊരു ലക്ഷ്യമേ മലയാളമായാലും ചൈനീസായാലും ഉള്ളൂ; അതാണെന്റെ പോളിസി. കോട്ടയത്ത് മലയാളം, ഡെല്‍ഹിയില്‍ ചെന്നാല്‍ ഹിന്ദി, അമേരിക്കാനായില്‍ അറിയാവുന്നത്ര ഇംഗ്ലീഷ്. നാളെ മെക്സിക്കോയിലാണ് പോസ്റ്റിംഗ് എങ്കില്‍ മെക്സിക്കന്‍. അല്ല പിന്നെ :-)

(യുദ്ധത്തില്‍ ചൈന ജയിക്കുമെന്ന് സംശയം തോന്നിയപ്പോള്‍ ചൈനീസ് പഠിപ്പിക്കുന്ന സ്ഥലം അന്വേഷിച്ചുപോയവരുടെ പിന്‍‌തലമുറക്കാരനായതുകൊണ്ടാവാം ഇങ്ങനെ തലതിരിഞ്ഞ് ചിന്തിക്കുന്നത് :-)

കുമാര്‍ജീ, ശകലം ഓഫ് ആയിപ്പോയി. കുഴപ്പമില്ലെന്ന് കരുതുന്നു.

Kumar Neelakandan © (Kumar NM) said...

നമ്മുടെ വായ്മൊഴി ഓഫായി പോകുന്നതിനെ കുറിച്ചാണ് ഇവിടീ ചര്‍ച്ച. അതുകൊണ്ട് അതുമായി ബന്ധപ്പെട്ട ഓഫുകളെല്ലാം ഇവിടെ ഓണ്‍ ആണ്.:)

Arun said...

തിരുവനന്തപുരം ഭാഷയുടെ ഏറ്റവും വലിയ കുഴപ്പമായി മറ്റ്‌ ജില്ലക്കാര്‍ (പ്രത്യേകിച്ചും വടക്കന്‍ ജില്ലക്കാര്‍) പറയുന്നത്‌ അനാവശ്യമായ ബഹുവചന പ്രയോഗമാണല്ലോ. എന്നാല്‍ ഇവര്‍ ഭാര്യക്ക്‌ ഉപയോഗിക്കുന്ന വാക്കെന്താണെന്നറിയാമോ - 'പെണ്ണുങ്ങള്‍'

കടവന്‍ said...

കണ്ണൂരില്‍ നമ്മുടെ ഏരിയായില്‍ കൊറെ തിരൊന്തൊരത്ത്കാര്‍ ആശാരിമാരുമ്, "മേശിരിമാരുമൊണ്ട്, യെവന്മാരൊക്കെ അപ്പി, എന്തര്ന്നൊക്കെ പറെണത് കേട്ടാ ഞങ്ങ വളന്നത്.
പിന്നെ തോനെ എന്നത് നമ്മുടെ ഏരിയായില്‍ പണ്ട് തൊട്ടെ കേക്കണതാണ്, പിന്നെയാണ്‍ തിരൊന്തരത്ത്കാരും ഇതുപയോഗിക്കുന്നത് കേട്ടത്.
തിരോന്തരത്ത്കാര്‍ പെട്ടെന്ന് പ്രാദെശിക സ്ളാങ് പഠിക്കുംന്ന് കണ്ട് , ഇല്ലപ്പീ, ഇല്ല.
25ഉം 30ഉം കൊല്ലം കണ്ണുര്‍ ജീവിച്ചിട്ടും ഭാഷയില്‍ വല്യ വ്യത്റ്റ്യാസമൊന്നും തിരൊന്തരത്ത് കാര്‍ക്ക് വന്ന് കണ്ടിട്ടില്ല.
അതെപോലെ, മലപ്പുറം, ത്ര്^ശൂര്‍ തുടങ്ങിയ ഭാഗങ്ങളീല്‍ നിന്നുള്ളവരെയും കണ്ടിട്ടുന്ട് ആരും തന്നെ കണ്ണൂര്‍ സ്ളാങ്ങില്‍ സമ്സാരിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല.

Ashok Menath said...

പ്രിയപ്പെട്ട കുമാര്‍,
താങ്കളുടെ പോസ്റ്റും,അത്‌ തുടങ്ങിവച്ചചര്‍ച്ചയും വായിച്ചു.
ഗൗരവകരമായിത്തന്നെ പ്രാദേശികഭാഷകളെക്കുറിച്ച്‌ ചിന്തിക്കുന്നവരുണ്ടെന്ന അറിവുതന്നെ വളരെ സന്തോഷം തരുന്നു. താങ്കളുടെ തിരുവനന്തപുരം(കൃത്യമായിപ്പറഞ്ഞാല്‍,നെടുമങ്ങാടന്‍)ശബ്ദകോശം നന്നായിട്ടുണ്ട്‌. ഒരുവാക്ക്‌ വിട്ടുപോയിയെന്ന്‌തോന്നുന്നു. 'യതം' ഉത്ഭവമെങ്ങനെയെന്നറിയാത്ത ഈവാക്കിനര്‍ത്ഥം, സൗകര്യം എന്നാണ്‌. "ഇങ്ങനെയിരുന്നാര്‍ക്കെ ഒരുയതമില്ല" (ഇങ്ങനെയിരുന്നിട്ട്‌ ഒരു സൗകര്യമില്ല) എന്നൊക്കെ ആറ്റിങ്ങലിലുള്ള അമ്മമാര്‍ പറയുന്നത്‌കേട്ടിട്ടുണ്ട്‌. നെടുമങ്ങാട്ടും ഈ വാക്ക്‌ പ്രചാരത്തിലുണ്ടായിരുന്നുവെന്നാണ്‌ എനിക്കുതോന്നുന്നത്‌.


ഒരു സഹായം ചെയ്യുമോ? ഓരോ കമന്റിനും അവിടെത്തന്നെ മറുപടിയെഴുതുന്നവിദ്യ എനിക്കൊന്നു പറഞ്ഞുതരാമോ?