Friday, January 19, 2007

സഫലമീയാത്ര

"നെനക്കെന്തരെടാ ച്വോറ് എറങ്ങണില്ലീ..?

എനിക്ക് ആകെ ഒരു അസ്വസ്തത. കൂടുതല്‍ കഴിച്ചാല്‍ കുഴപ്പമാകുമോ? അഹാരം വയറ്റില്‍ ഇല്ലെങ്കിലും ഛര്‍ദ്ദിക്കും എന്നാണ് സെല്‍‌വന്‍ പറഞ്ഞത്. പകുതിയോളം കഴിച്ചെന്നുവരുത്തി എണീറ്റു. ഷര്‍ട്ടിട്ട് പുറത്തേക്കിറങ്ങുമ്പോള്‍ അമ്മയെ ഒളികണ്ണിട്ടു നോക്കി. അമ്മയ്ക്ക് എന്തെങ്കിലും സംശയം ഉണ്ടോ? ഹേയ് വെറുതോന്നലാ, മനസുപറഞ്ഞു. വഴിയിലേക്കിറങ്ങാന്‍ അടുത്തപ്പോളാണ് ഓര്‍ത്തത് പൌഡറിന്റെ കാര്യം. തിരികെ വീട്ടിലേക്ക് ഓടി. 'കുട്ടിക്കൂറ'യുടെ അടപ്പ് തുറന്ന് ഷര്‍ട്ടിന്റെ ഉള്ളില്‍ കുറച്ചധികം അങ്ങ് കുടഞ്ഞു. ഷര്‍ട്ടിന്റെ കോളര്‍ പൊക്കി മണം ആവശ്യത്തിനില്ലേ എന്ന് ഉറപ്പുവരുത്തി. വീണ്ടും ഇറങ്ങുമ്പോള്‍ അമ്മ പറഞ്ഞു,

"സത്രം മുക്കില് പെയ് വായിനോക്കി ഇരിക്കാനല്ലീ ഈ പോണത്. ആ സമേത്ത് ഇവിടെയിരിന്ന് നാലക്ഷരം പടിക്കര്ത്. പടിച്ചാ ഈ പ്രീടിഗ്രി എങ്ങാനും ജയിച്ച് പെയ്യാലാ.."

പതിവുപോലെ ഒന്നും മറുപടി പറയാന്‍ നിന്നില്ല. സോമന്‍ മേശിരിയുടെ കടയില്‍ നിന്ന് ഗ്യാസു മുട്ടായി നാലെണ്ണം വാങ്ങി. കാശുകൊടുക്കുമ്പോള്‍ ഒരു ആവശ്യവും ഇല്ലാതെ ഞാന്‍ ഒരു വിശദീകരണം പറഞ്ഞു,
"നല്ല ഗ്യാസ്".

സോമന്‍ മേശിരി തന്റെ അറിവിന്റെ ഭണ്ഡാരത്തില്‍ നിന്നും ഒരു കുഞ്ഞറിവ് എനിക്ക് ഉത്തരമായി തന്നു.
"എടേയ് ഗ്യാസ് ക്യാറിയാ ഇതൊന്നും തിന്നിറ്റ് വൊരു കാരിയവും ഇല്ല. നീ ആ കിഷു മെഡിക്കലി ചെന്ന് രണ്ട് "ടയചീന്‍" വാങ്ങിച്ച് തിന്നു. കാര്‍ക്ക് ഇട്ടതുപോലെ ഗ്യാസ് നിയ്ക്കും"

ഞാന്‍ ഒന്നും പറയാന്‍ നിന്നില്ല.
മേലാംകോട് ഇടവഴിയില്‍ വച്ച് കണ്ടു, വളവു തിരിഞ്ഞു വരുന്ന കണ്ണന്‍ കോവിയെ. പതിവുപോലെ കാലുകള്‍ റോഡിന്റെ ഇരുവശയും ചിതറി തെറിപ്പിച്ച്, ഒറ്റയ്ക്ക് സംസാരിച്ചിട്ട്. എന്നെ കണ്ടതും ചിരിയോടെ ശബ്ദം ഉയര്‍ത്തി പതിവു വാക്ക് പറഞ്ഞു,

"കണ്ണന്‍ കോവി കള്ളൂടിക്കും പെണ്ണുപിടിക്കും പക്ഷെ ചീത്തപറയൂല്ല." ഒപ്പം ആ പ്രസ്താവനയ്ക്ക് വാലായി ഒരു കുഞ്ഞു ചീത്തയും.

അടുത്തെത്തിയപ്പോള്‍ ഞാന്‍ അയാളുടെ മണം പിടിച്ചെടുക്കാന്‍ നോക്കി. ഏതോ വിലകുറഞ്ഞ മദ്യത്തിന്റെ രൂക്ഷ ഗന്ധം. പെട്ടന്ന് മനസിലോര്‍ത്തു, ഉദയനാണ് കുപ്പി ഒപ്പിച്ചുകൊണ്ട് വരാം എന്നു പറഞ്ഞത്. ഇനി അവനെങ്ങാനും ഇതു പോലെ നാറുന്ന സാധനമാകുമോ കൊണ്ടു വരുക? ഹേയ് ആവാന്‍ വഴിയില്ല. മിലിട്ടറി സാധനം എന്നാണ് അവന്‍ പറഞ്ഞത്. അവന്റെ ബന്ധത്തില്‍ ഏതോ ഒരാള്‍ ക്വാട്ടാ വാങ്ങി വില്‍ക്കുന്നുത്രെ! ചിന്തകള്‍ക്കൊടുവില്‍ ഞാന്‍ അറിയാതെ ഒരു രംഗം എങ്ങനെയോ എന്റെ മനസില്‍ കയറികൂടി.. മേലാംകോട് ഇടവഴിയിലൂടെ കണ്ണന്‍ കോവിയെപോലെ ഞാന്‍ ആടിയാടി ചീത്തയൊക്കെ പറഞ്ഞ് നടന്നുവരുന്ന ഒരു ലഹരിയുള്ള ചിത്രം.


കോയിക്കല്‍ കൊട്ടാരത്തിന്റെ അടുത്തുള്ള യൂണിയന്‍ ഗ്രൌണ്ടിലെ ഉണ്ടപ്ലാവിന്റെ ചുവട്ടില്‍ എല്ലാവരും ഉണ്ട്. പലരും അക്ഷമരായിട്ട് തന്നെ. സാബുവിനു കലികയറി.

"നീ എന്തരെടേയ് ഇത്തറീം താമസിച്ചത്? തള്ളേ..! മേക്കപ്പെക്കെ ഇട്ട് പൊളന്നാണല്ല് വരവ്"
ഞാനോര്‍ത്തു, പൌഡര്‍ അല്പം കൂടിപോയോ? തിരികെ വരുമ്പോള്‍ മണം ഉണ്ടായാലോ എന്നു പേടിച്ചാണ് അങ്ങനെ ഒരു കടന്ന കൈ ചെയ്തത്.

"ടെയ് ആലോയിച്ചോണ്ട് നിയ്ക്കാതെ നിന്റെ ഷെയറ് ഇഞ്ഞ് എടുത്താണ്"
പോക്കറ്റില്‍ മടക്കി വച്ചിരുന്ന രണ്ട് 20 രൂപാ നോട്ട് എടുത്തുകൊടുക്കുമ്പോള്‍ സാബു പറഞ്ഞു,
"കണക്കൊണ്ട്. ബാക്കിവന്നാ പിന്നെ തരാം"

ഞാന്‍ ഓര്‍ത്തു, ബോര്‍ഡ് എഴുതുന്ന സുധാകരയണ്ണന്റെ സഹായിയായി കഴിഞ്ഞ ശനിയാഴ്ച രാത്രിയില്‍നിന്നതുകൊണ്ട് പുലരുമ്പോള്‍ ഉറക്കക്കണ്ണിന്റെ മുന്നില്‍ കിട്ടിയ നോട്ടുകളാണിത്. അതു വാങ്ങുമ്പോള്‍ അതിനു പെയിന്റ് മണം ഉണ്ടായിരുന്നു. നേരം വെളുത്തു തിരികെ വീട്ടിലേക്ക് നടക്കുമ്പോള്‍ എങ്ങനെയോ ഉള്ളില്‍ വന്ന പുലരിവിശപ്പില്‍ മനസില്‍ ഓര്‍ത്തു, ഈ കാശില്‍ നിന്നും കുറച്ചെടുത്ത് ഷാജഹാനിലെ ബീഫും ബറോട്ടയും തിന്നണം ഒരു ദിവസം.

****

"ഷാജഹാനീന്ന് ബീഫ് കറീ ബറോട്ടേം വാങ്ങിച്ചാ മതി കേട്ടാ.. പഷേ ഫ്രൈ അവിടിന്ന് വായ്ക്കണ്ട. ഫ്രൈ നല്ലത് എസ് കേ വീ ലെ ആണ്. ഇത്തിരി സവാളയെക്കെ കൂടുവലു ഇട്ടോളാന്‍ പറ." പോക്കറ്റില്‍ നിന്നും കാശെടുത്ത് അജിയെ ഏല്‍പ്പിക്കുമ്പോള്‍ സാബു പറഞ്ഞു.

ഞാന്‍ ഉദയനെ നോക്കുകയായിരുന്നു. ആ 'സാധനം' ഒന്നു കാണാന്‍. ഉദയന്‍ ഒരു മോഷണമുതല്‍ കാണിക്കുന്ന അത്ര രഹസ്യമായി തന്റെ സൈക്കിളിന്റെ ബോക്സ് തുറന്നു കാണിച്ചു. അതില്‍ ഒരു വെളുത്ത പ്ലാസ്റ്റിക് കവറില്‍ പേപ്പറുകളാല്‍ ചുറ്റി നീണ്ട കഴുത്തുള്ള ഒരു കുപ്പി കിടക്കുന്നു. ബോക്സിനുള്ളില്‍ കൈ ഇട്ട് ഞാന്‍ അതിന്റെ കഴുത്തില്‍ വെറുതെ ഒന്നു പിടിച്ചു. അല്പം അഭിമാനത്തോടെ തന്നെ അവന്‍ പറഞ്ഞു,

"ചീള് സാധനം ഒന്നുവല്ല, ബിജോയിസാണ്. പയിന്റാണ്."

നേരത്തേ പ്ലാന്‍ ചെയ്തത് അനുസരിച്ച് രണ്ട് സൈക്കിളില്‍ ഞങ്ങള്‍ അഞ്ചുപേര്‍.
തിരിച്ചിട്ടപ്പാറ ലക്ഷ്യമാക്കി സൈക്കിളുകള്‍ പാഞ്ഞു. ഞാനിരുന്നത് ഉദയന്റെ സൈക്കിളിന്റെ മുന്നിലെ കമ്പിയില്‍. അതിന്റെ പിന്നിലെ ക്യാരിയറില്‍ ബൈജു. ഈ സംഘത്തില്‍ ഇതിനു മുന്‍പു ഒരിക്കല്‍ മദ്യം കഴിച്ചിട്ടുള്ളത് ഉദയന്‍ മാത്രമാണ്. അതുകൊണ്ട് തന്നെ തുടക്കം മുതല്‍ ഉദയന്റെ ഒപ്പം ഞാന്‍ നിന്നു. ഒരു റിസ്ക് എടുക്കുമ്പോള്‍ ഒരു എക്സ്പെര്‍ട്ട് കയ്യിലുള്ളത നല്ലതാണ്. വെയര്‍ ഹൌസിന്റെ അവിടുത്തെ ഇറക്കം ഇറങ്ങുമ്പോള്‍ ഉദയന്‍ ശരിക്കും ചാര്‍ജ്ജ് ആയി. ഒരു തമിഴ് പാട്ട് ഉദയന്റെ ചുണ്ടില്‍ വന്നു.

"ഇതൊര് പയിന്റേ ഒള്ളു അതാണ് എന്റെ വെഷമം. എനിക്ക് തന്നെ തെകയൂല്ല. ഹാ പോട്ട്. അട്‌ത്ത തവണയാവട്ട് നമക്ക് കലക്കാം." ഉദയന്‍ പറഞ്ഞു.
ഉദയന്റെ പറച്ചിലുകള്‍ എല്ലാം തികച്ചും ആധികാരികതയോടെ ആണ്. ഉദയന്‍ ഇതിനു മുന്‍പ് വെള്ളമടിച്ച കഥ പറഞ്ഞു. ആ കഥ ഇതു ആറാമത്തെ തവണയാണ് കേള്‍ക്കുന്നതു എന്ന കാര്യം ഞാന്‍ അങ്ങു മറന്നു. ഗുരുവാകാന്‍ പോകേണ്ട ആളാണ്. വെറുപ്പിക്കാന്‍ പാടില്ല. മാത്രമല്ല ഉദയന്റെ ആ കഥയില്‍ നിന്നാണ് ഞങ്ങള്‍ക്ക് ഇങ്ങനെ ഒരു ആഗ്രഹവും ആശയവും ഉരുത്തിരിഞ്ഞതു തന്നെ.
ആ സൈക്കിള്‍ കമ്പിയില്‍ ഇരുന്നുള്ള യാത്രയില്‍ ഒരു കാര്യം കൂടി ഞാന്‍ പഠിച്ചു, പയിന്റും ഫുള്ളും ക്വാര്‍ട്ടറും തമ്മിലുള്ള വ്യത്യാസം.

സൈക്കിളുകള്‍ തിരിച്ചിട്ടപ്പാറയുടെ താഴെയുള്ള ഗൌളീഗാത്രത്തെങ്ങിന്റെ ചുവട്ടില്‍ ചാരി വയ്ക്കുമ്പോള്‍ അതിന്റെ ലോക്ക് കറക്ടാണോ എന്ന് എല്ലാവരും ഒരിക്കല്‍ കൂടി ഉറപ്പുവരുത്തി.
ഉരുളന്‍ കല്ലുകളില്‍ പിടിച്ച് പാറയിലേക്ക് കയറുമ്പോള്‍ ഒരു വല്ലാത്ത ആവേശം ആയിരുന്നു. ഞാന്‍ ഓര്‍ത്തു, ഞാന്‍ ഇതുവരെ ഇത്രയും വേഗത്തില്‍ ആ കുന്നുകയറിയിട്ടില്ല എന്ന്. പെറോട്ടയും ബീഫും ഇരുന്ന പ്ലാസ്റ്റിക് സഞ്ചി സാബുവും 'ബിജോയ്സ്' ഇരുന്ന കവര്‍ ഉദയനും ആണ് വച്ചിരുന്നത്. ആ കവര്‍ ഉദയന്റെ അവകാശം പോലെ ആണ് അവന്‍ പിടിച്ചിരിക്കുന്നത്. എന്റെ കയ്യിലും ബൈജുവിന്റെ കയ്യിലും ഓരോ പ്ലാസ്റ്റി കുപ്പികളും. മുകളിലുള്ള നീരുറവയില്‍ നിന്നും വെള്ളം എടുക്കാന്‍ വേണ്ടി. മുകളില്‍ ചെന്നിട്ട് അവിടെ നീരുറവയില്‍ വെള്ളം ഇല്ലെങ്കില്‍ എന്തു ചെയ്യും? എനിക്ക് ആകെ പേടിയായിരുന്നു. പക്ഷെ ചീത്തവിളിപേടിച്ച് ആ സംശയം എന്റെ ഉള്ളില്‍ തന്നെ ഒതുക്കി.
സെല്‍‌വന്‍ നടക്കുമ്പോള്‍ അവന്റെ സഞ്ചിയില്‍ കിടന്ന 2 ഗ്ലാസുകള്‍ തമ്മിലുരഞ്ഞു ശബ്ദം ഉണ്ടാക്കി. ആ ശബ്ദം പോലും എന്റെ ഉള്ളില്‍ ആവേശമുണര്‍ത്തി. മനസില്‍ പറഞ്ഞു, ഒടുവില്‍ ഞാനും മദ്യപിക്കാന്‍പോണൂ.! ഞാനും പുരുഷനാകുന്നു.

പകുതി ദൂരം എത്തിയപ്പോള്‍ താഴേക്ക് നോക്കി. ശിവന്റെ അമ്പലത്തിന്റെ മേല്‍ക്കൂര ചെറുതായി തുടങ്ങി. ഇടതു വശത്ത് തെങ്ങിന്റെ ചുവട്ടില്‍ രണ്ടു സൈക്കിളുകള്‍ അനാഥരായി.

സാധാരണ ഒരിടത്തെങ്കിലും പറങ്കിമാവിന്റെ ചില്ലയില്‍ കൈപിടിച്ച് അല്‍പ്പനേരം നില്‍ക്കുന്നതാണ്. ഇത്തവണ അങ്ങനെ ഒന്നും ഉണ്ടായില്ല. തമാശയും ചിരിയുമായി ആവേശം ഞങ്ങളെ മലകയറ്റിവിട്ടു. ആദ്യത്തെ പാറകയറി ഇടത്തോട്ട് നടന്നപ്പോള്‍ തന്നെ കണ്ടു, എന്റെ ഭയത്തിനെ അസ്ഥാനത്താക്കിക്കൊണ്ടുള്ള കാഴ്ച നീരുറവയില്‍ നിന്നും ഒഴുക്കുവന്ന് കുഞ്ഞിക്കുളം നിറഞ്ഞു കിടക്കുന്നു. അതിനു തണലായി നില്‍ക്കുന്ന നെല്ലിമരത്തിന്റെ പൊഴിഞ്ഞ ഇലകള്‍ മാറ്റി കുപ്പിയില്‍ വെള്ളം നിറച്ചു. ഐസിന്റെ തണുപ്പ്. നിലത്തുപൊഴിഞ്ഞുകിടന്ന നെല്ലിക്കകള്‍ പെറുക്കി എടുക്കുമ്പോള്‍ ബൈജു പറഞ്ഞു,

"തൊട്ടടിക്കാം"

"വ്യാണ്ട." ഉദയന്‍ തടഞ്ഞു. എന്നിട്ട് പറഞ്ഞു, "നെല്ലിക്ക നമ്മട ഫിറ്റ് കളയും ബാറിലെക്ക നെല്ലിയ്ക്കയച്ചാര്‍ ആണ് വച്ചിരിക്കിനത്. കുടിനമാര് കൂടുതല് അടിക്കാന്‍ വ്യാണ്ടിയൊള്ള വ്യാലയാണതെന്നാണ് എന്നാണ് കൂമ്പാള മണിയണ്ണന്‍ പറഞ്ഞ് ക്യാട്ടത്."

ഒരു വെറുപ്പോടെ ബൈജു നെല്ലിക്ക ദൂരെ എറിഞ്ഞു.

സൂര്യന്‍ തലയ്ക്കുമുകളിലും അങ്ങു ചക്രവാളത്തിന്റെ അതിരിനും നടുവിലുള്ള സ്ഥലത്ത് മേഘങ്ങളെ തന്റെ അയല്‍‌പക്കത്തൊന്നും അടുപ്പിക്കാതെ ജ്വലിക്കുന്നു.
രണ്ടുപാറകളുടെ ഇടയിലെ മണ്ണില്‍ വേരുറപ്പിച്ചു നിന്ന പേരമരത്തിന്റെ തണലില്‍ ഞങ്ങള്‍ വിരിവച്ചു. പത്ര താളുകളില്‍ രണ്ടു ചില്ലുഗ്ലാസുകള്‍ ആദ്യം വച്ചു. പിന്നെ പെറോട്ടയും ബീഫും തുറന്നുവച്ചു. വാഴയിലയില്‍ പൊതിഞ്ഞ ബീഫ് ഫ്രൈയുടെ മദിപ്പിക്കുന്ന ഗന്ധം ഒരു നിമിഷം നിറഞ്ഞു. സഹ്യന്‍ കടന്നുവന്ന തമിഴ് നാടന്‍ കാറ്റിന്റെ ഒരു തുണ്ട് അതുമായി പടിഞ്ഞാറേയ്ക്ക് കടന്നുകളഞ്ഞു. ഫ്രൈയുടെ ഇടയില്‍ കിടന്ന ഒരു തേങ്ങാചീളില്‍ എന്റെ കണ്ണുടക്കി. വായില്‍ വെള്ളം നിറഞ്ഞു. എല്ലാവര്‍ക്കും കൊതിയുറിയിട്ടുണ്ടാവും പക്ഷെ ആരും ആഹാരത്തില്‍ കൈവച്ചില്ല. ആ ബഹുമാനം ഉള്‍ക്കൊണ്ടുകൊണ്ട് അവ അവിടെ ഇരുന്നു കാറ്റുകൊണ്ടു. എന്റെ മനസിന്റെ പതിവു സംശയം, ആഹാരം ഇത്രയും മതിയാകുമോ? രണ്ടെണ്ണം അടിച്ചാല്‍ ഒടുക്കലത്തെ വിശപ്പാണ് എന്നാണ് പലരും പറയാറുള്ളത്. കണ്ണ‌ന്‍ കോവി മാത്രമാണ് ആ വാക്യത്തിനൊരു അപവാദം. കണ്ണന്‍ കോവി വാളുവച്ചാല്‍ അതില്‍ ഒരു പച്ചമുളകോ പുളിഞ്ചിക്കയോ ഒന്നും അല്ലാതെ വേറെ ഒന്നും ആ നാട്ടില്‍ ആരും കണ്ടിട്ടില്ല.

ഉദയന്‍ കുപ്പി കയ്യിലേക്ക് എടുത്തു ഇടതു കയ്യില്‍ പിടിച്ചു. എന്നിട്ട് എല്ലാവരേയുംനോക്കി. എല്ലാവരുടേയും ശ്രദ്ധാകേന്ദ്രം താന്‍ ആണെന്ന് ഉറപ്പുവരുത്തി. കുപ്പി തിരിച്ചുപിടിച്ചു. വലതുകകൈമുട്ടു മടക്കി കുപ്പിയുടെ താഴ്ഭാഗത്ത് ചെറുതായി ഒന്നു തട്ടി. എന്നിട്ട് പറഞ്ഞു.

" പൊട്ടിക്കിനേന് മുമ്പേ ആത്യം ഇങ്ങിനെ ചെയ്യനം. കുപ്പി കുറേ നാളായിറ്റ് ഇരിക്കിനതല്ലേ, അടീല് എല്ലാംകൂടി കട്ടിയായിറ്റ് കെടക്കാതിരിക്കാനാണ്"
എന്നിട്ട് ഉദയന്‍ കുപ്പി നേരേ പിടിച്ചു. എന്നിട്ട് എല്ലാവരേയുംനോക്കി പറഞ്ഞു
"അടപ്പു തൊറക്കും മുന്‍പെ വൊരു കാരിയം കൂടി ചെയ്യനം"
എന്നിട്ട് അവന്‍ അതിന്റെ അടപ്പിന്റെ ഭാഗത്ത് വലതു ഉയര്‍ത്തി അടിച്ചു.

............
ധിം.

ആ അടിക്ക് ആധികാരികതയുടെ കാഠിന്യം അല്പം കൂടുതലായിരുന്നു വലതുകൈ അതിനൊത്ത് പ്രിപയേര്‍ഡ് അല്ലായിരുന്നിരിക്കണം. അതിന്റെ ഉള്ളിലൂടെ കുപ്പി പാറയിലേക്ക്. അന്തരീക്ഷത്തില്‍ ബ്രാ‍ന്റിയുടെ രൂക്ഷഗന്ധം. കിഴക്കന്‍ കാറ്റിന്റെ ശക്തിയേയും അവഗണിച്ച് കുറേ നേരം നിന്നു. ഉദയന്‍ എല്ലാവരുടേയും മുഖത്തുനോക്കി. അപ്പോള്‍ അവന്റെ മുഖത്തുണ്ടായിരുന്ന ഭാവം ഡീകോഡ് ചെയ്യാന്‍ എനിക്കിതുവരേയും കഴിഞ്ഞിട്ടില്ല. ഞങ്ങള്‍ എല്ലാവരും പരസ്പരം മുഖം നോക്കി. എന്നിട്ട് ഞാന്‍ നിലത്തു ചിതറി കിടക്കുന്ന കുപ്പിച്ചില്ലുകളില്‍ നോക്കി. 'Bejoys" എന്ന വാക്ക് മുറിയാതെ ഒരു ചില്ലില്‍ തന്നെ ഉണ്ട്. കുപ്പിയുടെ കഴുത്തിനു മുകളിലെ കഷണത്തില്‍ അടപ്പ് അപ്പോഴും അടഞ്ഞുതന്നെ ഉണ്ട്.


തിരിച്ചിറങ്ങുമ്പോള്‍ ആരും ഒന്നും മിണ്ടിയില്ല. സാധാരണയായി മലയിറങ്ങല്‍ ഒരു സുഖമുള്ള പരിപാടിയായിരുന്നു. പക്ഷെ ആരുക്കും ഒരു മൂഡ് തോന്നിയില്ല. ഞാന്‍ ഓര്‍ത്തു കുരങ്ങന്മാര്‍ വെജ് ആണോ അതോ നോണ്‍ വെജോ? ആര്‍ക്കും കഴിക്കാന്‍ ഒരു രുചിയും ഇല്ലാതെ വച്ചിട്ടുവന്ന ബീഫും പെറോട്ടയും അവിടെ ഓടി നടക്കുന്ന കുരങ്ങന്മാര്‍ കഴിച്ചിട്ടുണ്ടാവുമോ? അതോ അതു കാക്കകൊത്തി തിന്നിട്ടുണ്ടാവുമോ?


കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടമായ ആദ്യ ചിയേര്‍സും അതുകഴിഞ്ഞാല്‍ ചൊല്ലാന്‍ മനസില്‍ വച്ചിരുന്നു കക്കാടിന്റെ"സഫലമീയാത്ര" ഒക്കെ ഒരു നിമിഷം തികട്ടിവന്നു. അത് ഉള്ളില്‍ ഒരു ദേഷ്യമായി പുകഞ്ഞു. പോക്കറ്റില്‍ ഉണ്ടായിരുന്ന ഗ്യാസ് മുട്ടായി എടുത്ത് കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു. അതു കണ്ടിട്ട് ആരും ഒന്നും പറഞ്ഞില്ല.

സൂര്യന്‍ മറുവശത്തു താണതുകൊണ്ടാവും പാറയുടെ ഈ വശത്ത് സന്ധ്യ വേഗം വന്നു.

38 comments:

Kumar Neelakandan © (Kumar NM) said...

ബീഫും പെറോട്ടയും ‘ബിജോയ്സ്’ഉം നിരക്കുന്നു, ഇവിടെ നെടുമങ്ങാടിന്റെ വിരിമാറില്‍ വീണ്ടും.
താല്പര്യമുള്ളവര്‍ക്ക്കൂടാം.

മുല്ലപ്പൂ said...

ഹഹഹ അടിച്ചു ഫിറ്റാകാന്‍ പോയവര്‍..
എനിക്കിതങ്ങിഷ്ടപ്പെട്ടു. ക്ലൈമാക്സ് ഇങ്ങനെ പ്രതീക്ഷിച്ചില്ലാ ട്ടോ.

പാവം പൌഡര്‍. വെറുതേ വേസ്റ്റായി

സുല്‍ |Sul said...

ഹെഹെഹെ
ഇതുഗ്രുഗ്രന്‍.
ക്ലൈമാക്സിമം (ക്ലൈമാക്സ് മാസിമം ആണെന്ന്).
വായിച്ചു വന്നപ്പോള്‍ ഇത്രയും നിനച്ചില്ല.

-സുല്‍

-B- said...

അത് കലക്കി.

ഇതൊരു സ്വന്താനുഭവമല്ലേ ചേട്ടായീ? ;)

qw_er_ty

sandoz said...

'ബിജോയ്സ്‌' എന്ന് കണ്ട്‌, കേറി വന്നതാണു ഞാന്‍.
കഥക്ക്‌ പറ്റിയ പേരു 'പയിന്റും അഞ്ചുപേരും നഷ്ടസ്വപ്നങ്ങളും' എന്നായിരുന്നു.
[പത്തുനാല്‍പതു രൂപ നുള്ളിപ്പെറുക്കി പിരിവിട്ട്‌ വാങ്ങിച്ച സാധനം ചിന്നിചിതറി പോകുന്നത്‌ അമ്മച്ചിയാണേ ഞാന്‍ സഹിക്കൂലാ.പൊട്ടിച്ചവനെ തട്ടിയേനേ ഞാന്‍]

സുഗതരാജ് പലേരി said...

ഇത് കലക്കി. നന്നായി രസിച്ചു.
കുപ്പിയുടെ മൂട്ടിലടിച്ചപ്പളേ എന്തൊക്കയോ മണത്തിരുന്നു.

മനോജ് കുമാർ വട്ടക്കാട്ട് said...

സാന്‍ഡോസ്‌ പറഞ്ഞത്‌ കറക്ട്‌.

ബീഫും പൊറോട്ടയും ബിജോയ്സും മണത്ത്‌ ഒാടിക്കിതച്ചെത്തിയിട്ടിപ്പോള്‍.....

RR said...

ഇതു വായിച്ചപ്പോള്‍ ഓര്‍മ വന്നതു പണ്ടു കോളേജില്‍ പഠിക്കുമ്പോള്‍ (പോകുമ്പോള്‍) ഇതു പോലെ നുള്ളിപെറുക്കി share ഇട്ടു രണ്ടു ഫുള്‍ ബോട്ടില്‍ വാങ്ങി 50 പൈസയുടെ പ്ലാസ്റ്റിക്‌ കവറില്‍ ഇട്ടു കൊണ്ടു വന്നതും, കൃത്യം പോലീസ്‌ സ്റ്റേഷന്റെ മുന്‍പില്‍ വെച്ചു കവര്‍ പൊട്ടിയതും ഒക്കെ ആണ്‌.

കുമാര്‍ജി നന്നായിട്ടുണ്ട്‌ ( ഓ പിന്നെ ഇനി നീ പറഞ്ഞിട്ടു വേണമല്ലൊ എന്നു പറയരുത്‌ :) )

qw_er_ty

ഇടിവാള്‍ said...

ഹും....

ഇത് വായിച്ചിട്ട് സങ്കടം വന്നു!
ഉദയന്‍ പൂര്‍ണ്ണ ആരോഗ്യവാനായിട്ടു തന്നെ തിരിച്ചിറങ്ങിയത്?

ഞങ്ങടെ ഗ്യാങ്ങിലാ‍യിരുന്നേല്‍ ലവന്‍ വെവരമറിഞ്ഞേനേ..

Visala Manaskan said...

ഹഹ.. അക്രമം!!

ക്ലൈമാക്സിലെ ഒരു പേര കട്ട് ഏന്‍ പേസ്റ്റ് ചെയ്താല്‍ കൊള്ളാമെന്നുണ്ടെനിക്ക് . പക്ഷ, സസ്പെന്‍സ് പോകരുതല്ലോ?

ആ സീനുണ്ടല്ലോ.. നേരിട്ട് കണ്ടത് പോലെ തോന്നി എനിക്ക്. അത്രക്കും സൂപ്പര്‍ വിവരണം. ഒന്നും കളയാനില്ല!

പണ്ട് നമ്മുടെ ബെന്നി ഇങ്ങിനെ സംഭവിക്കുന്നതാണ് ലോകത്തിലേറ്റവും ദു:ഖകരമായ സംഭവം എന്നുപോലും പറഞ്ഞിട്ടുണ്ട്.

Siju | സിജു said...

:D

Mubarak Merchant said...

യെന്നാലുമെന്റെ കുമാറേട്ടാ..
ആ പാ‍റക്കെട്ടിലൂടെയുള്ള കേറിപ്പോക്കാലോചിച്ചിട്ട് ആ പൈന്റിന് ഒരായിരത്തഞ്ഞൂറ് രൂപ വില മതിച്ചാലും മതിയാവില്ല.

നന്നായി ആസ്വദിച്ചു. ഇന്നീ കഥയുടെ പേരില്‍ 3 ലാര്‍ജ് ബിജോയ്സ്...

അടുത്തതായി എന്റെ സീ ഐഡിപ്പണിയിലേക്ക്:

“നീണ്ട കഴുത്തുള്ള ഒരു കുപ്പി കിടക്കുന്നു. ബോക്സിനുള്ളില്‍ കൈ ഇട്ട് ഞാന്‍ അതിന്റെ കഴുത്തില്‍ വെറുതെ ഒന്നു പിടിച്ചു. അല്പം അഭിമാനത്തോടെ തന്നെ അവന്‍ പറഞ്ഞു,

"ചീള് സാധനം ഒന്നുവല്ല, ബിജോയിസാണ്. പയിന്റാണ്."

ചോദ്യം നമ്പ്ര 1: ബിജോയ്സിന്റെ പൈന്റ് കുപ്പീടെ കഴുത്ത് നീണ്ടതല്ലല്ലോ, ഫുള്ള് കുപ്പിയുടെ കഴുത്തല്ലേ നീണ്ടത്?

ചോദ്യം നമ്പ്ര 2: മിലിട്ടറി സാധനം പൈന്റായിട്ട് കിട്ടുവോ? ഫുള്ളല്ലേ കിട്ടൂ?

അലിഫ് /alif said...

അങ്ങിനെ ‘കന്നിക്കുടി’ സ്വാഹ. കലക്കന്‍ അവതരണം, അറിയാവുന്ന ഭൂമിശാസ്ത്രം കൂടിയായതിനാല്‍ ആസ്വാദ്യതയ്ക്ക് സ്പെഷ്യല്‍ ‘ടച്ചിംഗ്‍സു’ മായി. ആശംസകള്‍.

ഷാ... said...

ഹെവി മാഷേ ഹെവി...
വല്ലാത്തൊരു കഷ്ടായിപ്പോയി.


നന്നായി രസിച്ചു.
നല്ല ഒഴുക്കുള്ള എഴുത്ത്...

Anonymous said...

കുമാറെ,

കലക്കി... രസിച്ചു..

ഇക്കാസെ,

ഇക്കാര്യത്തില്‍ അപാര GK ആണല്ലോ!

ഏറനാടന്‍ said...

ഈയിടത്തില്‍ ആദ്യമാണ്‌. പെയ്ന്റും ലാര്‍ജും ബിജോയിസും ചിയേഴ്‌സും ഉള്ളവര്‍ക്കുള്ളതാണോ ഈ 'ഈയ്യം' ?

Mubarak Merchant said...

അല്ല ഏറനാടാ,
പെയ്ന്റും ലാര്‍ജും ബിജോയിസും ചിയേഴ്‌സും ഉള്ളവര്‍ക്കുള്ള ഈയ്യത്തീ പോകാന്‍ ദിവടക്കുത്ത് .

Aravishiva said...

കുമാറേട്ടാ :-)

അതു കലക്കി..പണ്ട് എന്റെ സുഹൃത്ത് നിര്‍ബന്ധിച്ചിട്ട് ആരുമറിയാതെ ബിയറടിച്ചതോര്‍മ്മവന്നു..പിന്നെ ആ തമിഴ്നാടന്‍ കാറ്റ്..ആ പ്രയോഗം ജോറായി..

ഡാലി said...

അങ്ങന്യനെ വേണം. പ്രീഡിഗ്രിയ്ക്ക് പഠിക്കുമ്പോ വലിയ ആണാവാന്‍ നടക്കണോര്‍ക്ക് അങ്ങന്യനെ വേണം.

കൊല്ലം/തിരുവനന്തപുരം ഭാഷ കഥയില്‍ വരുമ്പോള്‍ നല്ല രസമുണ്ട് വായിക്കാന്‍. എല്ലാ വാചകത്തിന്റേയും കൂടെ കേട്ടാ... (അങ്ങനെയാണ് കാര്യങ്ങള് കേട്ടാ .. ആ ഒരു റ്റ്യൂണ്‍) കൊല്ലത്തിന്റെ മാത്രം സ്വന്തമാണൊ?

ബിന്ദു said...

കാത്തിരുന്നൊരു കസ്തൂരിമാമ്പഴം കാക്ക കൊത്തിപ്പോയെ.. കാക്കാ‍ച്ചി കൊത്തിപ്പോയെ...
എന്നൊരു പാട്ടുപാടാന്‍ തോന്നുന്നു.:)

വേണു venu said...

സഫലമാകാത്ത ആ യാത്ര കഴിഞ്ഞു് പാറയിറങ്ങുന്നവരെ കാണാന്‍‍ കഴിയുന്നു.:)

തറവാടി said...

:))))

Sreejith K. said...

“ മനസില്‍ പറഞ്ഞു, ഒടുവില്‍ ഞാനും മദ്യപിക്കാന്‍പോണൂ.! ഞാനും പുരുഷനാകുന്നു.”

ഒരു മാതിരി എല്ലാവരും വെള്ളമടി തുടങ്ങുന്നതിനുള്ള കാരണം തന്നെ ഇത്. ;)

കഥ കലക്കി. നേരില്‍ കാണുന്ന സുഖം ഉണ്ട്. ക്ലൈമാക്സില്‍ അനുഭവിച്ച വിഷമവും മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്. മനോഹരം

ഓ.ടോ: ചേട്ടനും ചേട്ടത്തിയമ്മയും ബ്ലോഗേര്‍സ് ആയി നമ്മുടെ ഇടയില്‍ തന്നെ ഉള്ള ഒരാള്‍ക്ക് ഇങ്ങനെ ഒക്കെ പറയാന്‍ കുറച്ചധികം ധൈര്യം വേണം. സമ്മതിച്ചിരിക്കുന്നു.

സ്വാര്‍ത്ഥന്‍ said...

കുപ്പിച്ചില്ലുകള്‍ വകഞ്ഞുമാറ്റി പാറമേല്‍ കമഴ്ന്നു കിടന്ന് നക്കുവാന്‍ പ്രാപ്തരായവര്‍ ആ സംഘത്തില്‍ ഉണ്ടായിരുന്നില്ലെന്നോ!
ഛായ് ലജ്ജാവഹം!
വായന സഫലം.

Peelikkutty!!!!! said...

നല്ല വിവരണം.വായിക്കുമ്പോള്‍ നേരിട്ടു കണ്ടപോലെ തോന്നി.

P Das said...

അഞ്ച് പേരുടെ ഹാര്‍ട്ടല്ലേ ആ പാറപ്പുറത്ത് വീണ് പൊട്ടിയത്? എന്നാലും അത്രേം ബ്രാണ്ടി കളഞ്ഞവനെ നിങ്ങള്‍ വെറുതേ വിട്ടില്ലേ?

Anonymous said...

dohdtഒരുപാടുകാലം നിങ്ങളുടെ നാട്ടില്‍ കൂടിയാ ജ്വാലിക്കു പോയികൊണ്ടിരുന്നതു..അതെ ആ ചാര നിറ ബസ്സില്‍.പക്ഷെ തിരിച്ചിട്ടപാറ ഇതെവിട്യാ ?ആനാടു ഭാഗത്താണൊ? അതോ വേങ്കോടു വട്ടപ്പാറ റോഡിലൊ?

priyamvada
qw_er_ty

Anonymous said...

ഒരുപാടുകാലം നിങ്ങളുടെ നാട്ടില്‍ കൂടിയാ ജ്വാലിക്കു പോയികൊണ്ടിരുന്നതു..അതെ ആ ചാര നിറ ബസ്സില്‍.പക്ഷെ തിരിച്ചിട്ടപാറ ഇതെവിട്യാ ?ആനാടു ഭാഗത്താണൊ? അതോ വേങ്കോടു വട്ടപ്പാറ റോഡിലൊ?

priyamvada
qw_er_ty

sreeni sreedharan said...

“ബ്ലോഗ്ഗറ് പാമ്പാവുമ്പോള്‍” എന്ന ക്ലൈമാക്സാണ് പ്രതീക്ഷിച്ചത്. അതൊക്കെ പോട്ടെ, എന്നാലും കുമാറേട്ടന്‍ ഇത്രേം കുരുത്തം കെട്ട ചെക്കനായിരുന്നെന്ന് ഞാന്‍ കരുതിയിരുന്നില്ല.
എന്നാലും ആ വിഷമം മനസ്സിലാവുന്നുണ്ട്. സ്മിര്‍ണോഫ് ഞാന്‍ വാങ്ങിത്തരും.

(അതേയ് എഴുതി വച്ചതൊക്ക് പുറത്തു വിടാട്ടൊ, വായിക്കാനാളുണ്ട്, മറക്കണ്ടാ)

evuraan said...

കുമാറേ, ഇഷ്ടപ്പെട്ടു..!



qw_er_ty

Unknown said...

കുമാറേട്ടാ,
കലക്കി. ഹ ഹ!
ശരിയ്ക്കും ഒരു സിനിമ കണ്ടത് പോലെ.

ഓടോ: എനിയ്ക്ക് എഴുതാനുണ്ട് പക്ഷെ കോളാറ്ററല്‍ ഡാമേജ് പേടിച്ച് എഴുതാന്‍ വയ്യ. യേത്? :-)

aneel kumar said...

വായിച്ചിട്ട് മനസില്‍ വന്ന് ചോദ്യങ്ങളിലൊന്ന്, കഥാനായകന് കണ്ണന്‍‌കോവിയുടെ രൂക്ഷഗന്ധം വിലകുറഞ്ഞ പ്രോഡക്റ്റിന്റേതാണെന്ന് എങ്ങനെ മനസിലായെന്നതാണ്. സെല്‍‌വന്‍ (ലവന്‍ ആര്?) അങ്ങനെ പറഞ്ഞുകൊടുത്തിട്ടുണ്ടാവുമെന്നു പിന്നെ വിചാരിച്ചു സമാധാനിച്ചു.

ശ്രീജിയുടെ ഓടോ ചിന്തനീയം. അമ്മച്ചിയെ ഒന്നു കാണണം ;) വരുന്നോ ശ്രീജീ മാര്‍ച്ച് ഒടുവിലെ ആഴ്ച?

കുറുമാന്‍ said...

കഥയല്ല, അനുഭവം കലക്കി. ഇക്കാസിന്റെ രണ്ടാമത്തെ ചോദ്യം ഞാനും ചോദിക്കുന്നു - മിലിട്ടറി ക്വാട്ടയില്‍ പൈന്റെങ്ങനെ കിട്ടും? ഇനി അഥവാ പകര്‍ത്തുന്നതാണെങ്കില്‍ സമ്മതിച്ചു.

ദില്ലിയില്‍ ഡ്രൈ ഡേ ആയിരുന്ന ഒരു ഏഴാം തിയതി, കൊടും തണുപ്പത്ത്, ബൈക്കില്‍, സൂരജ് കുണ്ട് (ദില്ലി-ഹരിയാന ബോര്‍ഡര്‍) വരെ പോയി കൊണ്ടു വന്ന സാധനം കിഡ്ക്കി ഗാവിലെ ഒറ്റ മുറിയില്‍ വീണു പൊട്ടി ചിതറിയപ്പോള്‍, ഒപ്പം ഉണായിരുന്ന സലീം നായര്‍ രണ്ടാമതൊന്നാലോചിക്കാതെ, തോര്‍ത്തുമുണ്ട് തറയില്‍ ഇട്ട്, ചായ അരിപ്പ കുപ്പിയില്‍ വച്ച് പിഴിഞ്ഞ് അരിച്ചു കുടിച്ച രംഗം ഓര്‍മ്മവന്നു.

ബഹുവ്രീഹി said...

kumaarji,

KiTilan pOst.

"ധിം.

ആ അടിക്ക് ആധികാരികതയുടെ കാഠിന്യം അല്പം കൂടുതലായിരുന്നു വലതുകൈ അതിനൊത്ത് പ്രിപയേര്‍ഡ് അല്ലായിരുന്നിരിക്കണം. അതിന്റെ ഉള്ളിലൂടെ കുപ്പി പാറയിലേക്ക്."

iykkini vayya chirikkaan.


thiruvananthapuram bhaasha paRayunnathu kELkkuvaanum ezhuthunnathu vaayikkaanum ennum nalla kauthukamaaN~.

kalakki maashe.

വിപിന്‍ said...

Super anna....
iniyum poratte itharam posts

rahul said...

hello, are you the same K.Kumar from trivandrum finearts..? if not ..pls ignore .

Anonymous said...

kumaranna...
adipoli

Raji Chandrasekhar said...

ഇങ്ങനെയും...
ഞാന്‍ കണ്ടു കേട്ടോ